എ.പി. അബ്ദുള്ളക്കുട്ടി
ബിജെപി ദേശീയ ഉപാധ്യക്ഷന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 11 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി. ഇക്കഴിഞ്ഞ ഒരു പതിറ്റാണ്ട് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നുതന്നെ ചരിത്രം അടയാളപ്പെടുത്തും. ഇന്നത്തെ ഭാരതത്തിന്റെ അതിവേഗ പുരോഗതി കാണുമ്പോള്‍ 2047 ഓടെ വിഭാവനം ചെയ്യുന്ന വികസിത ഭാരതം എന്ന ലക്ഷ്യം അതിനും മുന്നേ യാഥാര്‍ത്ഥ്യമാകുമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റുപറയാനാവില്ല.
ആധുനിക കാലത്ത് ഒരു ക്ഷേമരാഷ്‌ട്രം പ്രഥാനമായും ജനങ്ങള്‍ക്ക് ഉറപ്പാക്കേണ്ടത് നാല് കാര്യങ്ങളാണ്. ഉണ്ണാന്‍, കിടക്കാന്‍, പഠിക്കാന്‍, പണിയെടുക്കാന്‍ ഉള്ള സൗകര്യം നല്‍കുക എന്നിവയാണത്. അതുമുഴുവന്‍ കൃത്യമായി നല്‍കിയതാണ് മോദിയുടെ വിജയം. 300 ല്‍ അധികം ക്ഷേമ- വികസന പദ്ധതികളിലൂടെയാണ് അദ്ദേഹമിത് സാധിച്ചത്. കഴിഞ്ഞ ദിവസം ലോകബാങ്ക് പറഞ്ഞത് 267 ദശലക്ഷം ജനങ്ങളെ ഭാരതം ദാരിദ്ര്യരേഖക്ക് മുകളിലെത്തിച്ചു എന്നാണ്. കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 32 കോടി ജനങ്ങളാണ് ദാരിദ്ര്യരേഖക്ക് മുകളില്‍ എത്തിയിരിക്കുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജനമാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. ഇത് സാധിച്ചത് എങ്ങനെയാണ്?
ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ എല്ലാം കൃത്യമായി ജനങ്ങളിലെത്തുന്നതിനായി ആദ്യം ഹൈടെക് ക്രമീകരണം ഉണ്ടാക്കി. എല്ലാ ഇടപാടുകളും ബാങ്ക് വഴി ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിച്ചു. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കി. ഇന്ന് 55 കോടി ആളുകള്‍ ബാങ്ക് ഇടപാടുകള്‍ നടത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ജനങ്ങളിലേക്ക് നേരിട്ടെത്തുന്നു.
84 കോടി ജനങ്ങള്‍ക്ക് ഗരീബ് കല്യാണ്‍ യോജന വഴി സൗജന്യ റേഷന്‍ കൊടുത്തു. ശുചിമുറികള്‍ ഇല്ലാതിരുന്ന 11 കോടി ജനങ്ങള്‍ക്ക് അവ പണിതു നല്കി. സ്വച്ഛ് ഭാരത് പദ്ധതി വഴി ഭാരതം ശുചിത്വരംഗത്ത് വിപ്ലവം തന്നെ സൃഷ്ടിച്ചു. 13 കോടി അടുക്കളകളിലാണ് ഉജ്വല യോജന വഴി സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കിയത്.
കൃഷി സമ്മാന്‍ നിധിയിലൂടെ മണ്ണില്‍ കനകം വിളയിക്കുന്ന കൃഷിക്കാര്‍ക്ക് 6000 രൂപ നല്‍കി. ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ലക്ഷക്കണക്കിന് തെരുവ് കച്ചവടക്കാര്‍ക്ക് സ്വാനിധി പദ്ധതി വഴി പലിശരഹിത ലോണുകള്‍ നല്‍കി. ക്ഷേമ പദ്ധതികളുടെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണിത്. ഇങ്ങനെ വിവിധ ക്ഷേമ പദ്ധതികളിലൂടെയാണ് ലോകബാങ്ക് ഉള്‍പ്പടെ പ്രശംസിക്കുന്ന ലോകം കണ്ട ഏറ്റവും ശാസ്ത്രീയമായ ദാരിദ്ര നിര്‍മാജന പദ്ധതി വിജയകരമാക്കിയത്. ഒരു ദിവസം പോലും വിശ്രമിക്കാതെ ദിവസവും 18 മണിക്കൂര്‍ ജോലി ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണനേതൃത്വം തന്നെയാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണം.
ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ 45 കോടി ജനങ്ങള്‍ക്കാണ്് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തിയത്. ബീമ യോജനകള്‍ വഴി അപകട, ലൈഫ് ഇന്‍ഷുറന്‍സ് ശക്തമാക്കി.
അടല്‍ പെന്‍ഷന്‍ പദ്ധതി വയോജനങ്ങള്‍ക്ക് നല്‍കിയത് വലിയ സുരക്ഷയാണ്. ജനൗഷധി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി മരുന്നുവില നാലില്‍ ഒന്നാക്കി ചുരുക്കി. 14000 സ്‌കൂളുകള്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളാക്കി. മുദ്ര ലോണ്‍ ,സ്റ്റാര്‍ട്ട് അപ് പദ്ധതികളിലൂടെ 32 കോടി യുവജനങ്ങളെ സംരംഭകരാക്കി.
രാജ്യപുരോഗതിയുടെ കൃത്യമായ തെളിവാണ് നമ്മുടെ ജിഡിപി വളര്‍ച്ച 7.4 ശതമാനത്തിലെത്തി എന്നത്. സാമ്പത്തിക രംഗത്ത് ലോകത്തിലെ നാലാമത്തെ ശക്തിയായി ഭാരതം മാറി. ജപ്പാനെ മറികടന്നതുപോലെ 2027 ആകുമ്പോഴേക്കും ജര്‍മ്മനിയെയും മറികടന്ന് മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറും എന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. ഈ മുന്നേറ്റത്തിന് കാരണം ക്ഷേമ പദ്ധതികള്‍ പോലെ തന്നെ വികസന പദ്ധതികളാണ്. രാജ്യത്തിന്റെ വികസനം ജനങ്ങള്‍ക്ക് അനുഭവിക്കണമെങ്കില്‍ റോഡ്, എയര്‍പോര്‍ട്ട്, സീപോര്‍ട്ട്, റെയില്‍വേ തുടങ്ങിയ മേഖലകളില്‍ മുന്നേറ്റമുണ്ടാകണം.
ഇന്ന് ഭാരതത്തില്‍ എക്സ്പ്രസ് ഹൈവേയ്‌ക്ക് 147,000 കിലോമീറ്ററാണ് ദൈര്‍ഘ്യം. അതില്‍ 65,000 കിലോമീറ്റര്‍ ഈ 11 കൊല്ലത്തിനിടയില്‍ ഉണ്ടാക്കിയതാണ്. രാജ്യത്ത് 176 വിമാനത്താവളങ്ങളുണ്ട്്. ഇതില്‍ 100-ല്‍ കൂടുതല്‍ എയര്‍പോര്‍ട്ട് ഈ പത്ത് കൊല്ലത്തിനുള്ളില്‍ ഉണ്ടാക്കിയതാണ്. 2029 ആകുമ്പോഴേക്കും 270 എയര്‍പോര്‍ട്ടുകള്‍ ഉണ്ടാകും. റെയില്‍വേ രംഗത്ത് നടന്നിട്ടുള്ള ഹൈടെക് വികസനമാണ് വന്ദേ ഭാരത് ട്രെയിനുകള്‍. യാത്രക്ക് വേഗം മാത്രമല്ല, സുഖവും കൂടി. ബുള്ളറ്റ് ട്രെയിനും ഉടന്‍ വരും. ഭാരതത്തിലെ റെയില്‍വേ സ്റ്റേഷനുകളെല്ലാം എയര്‍പോര്‍ട്ട് ടെര്‍മിനല്‍ പോലെ മനോഹരമായിക്കൊണ്ടിരിക്കുന്നു. അമൃത് ഭാരത് പദ്ധതി വഴി അടുത്തിടെ 103 റെയില്‍വേ സ്റ്റേഷനുകളാണ് നവീകരിച്ചത്. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് മുകളിലൂടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍ പാലം നിര്‍മിച്ച് നാടിന് സമര്‍പ്പിച്ച് മോദി വികസനത്തിലെ തന്റെ വിസ്മയ യാത്ര തുടരുന്നു. ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് നരേന്ദ്രമോദിയുടെ കാലത്തുണ്ടായിട്ടുള്ള വികസനം കണ്ണഞ്ചിപ്പിക്കുന്നതാണ്.
നുണ പ്രചാരണത്തിനപ്പുറത്തെ യാഥാര്‍ത്ഥ്യം
മോദിക്ക് എതിരായി ഒരൊറ്റ വിമര്‍ശനമേ പൊതുവായി ഉന്നയിക്കപ്പെട്ട് കാണുന്നുള്ളൂ -പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍. മോദി സര്‍ക്കാര്‍ വികസന രംഗത്തും ക്ഷേമ രംഗത്തും ഒക്കെ നല്ലതാണ്. സര്‍ക്കാരിന്റെ മുസ്ലിം വിരോധം കൂടി അവസാനിപ്പിച്ചാല്‍ പിടിച്ചാല്‍ കിട്ടില്ല. ഇങ്ങനെ എന്നോട് നേരില്‍ പറഞ്ഞ നിരവധി മുസ്ലിം സുഹൃത്തുക്കളുണ്ട്. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും രാപകള്‍ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങളാണ് അവരിലേയ്‌ക്കും ഈ മിഥ്യാധാരണ കടത്തിവിടുന്നത്. അവര്‍ ഈ കെണിയില്‍ വീണുപോയതാണ്.
നാഷണല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഭാരതം മുഴുവന്‍ പ്രത്യേകിച്ച് മുസ്ലിം ആവാസ കേന്ദ്രത്തിലൂടെ യാത്ര ചെയ്യാന്‍ അവസരം കിട്ടിയ പൊതുപ്രവര്‍ത്തകനാണ് ഞാന്‍. അവിടെല്ലാം ഞാന്‍ കണ്ടത് അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ്. പാവപ്പെട്ട മുസ്ലിങ്ങള്‍, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലെ മുസ്ലീങ്ങളില്‍ താഴ്ന്ന ജാതിക്കാരുണ്ട്. പസ്മന്ദ മുസ്ലിങ്ങള്‍ എന്നാണ് അവര്‍ അറിയപ്പെടുന്നത്. അവരൊക്കെ ഇന്ന് മോദി അനുകൂലികളാണ്. അതിനു കാരണം അവര്‍ക്ക് ക്ഷേമവും സഹായവും എത്തിക്കുന്നത് മോദിയും യോഗിയും ഉള്‍പ്പെടെയുള്ള ഭരണാധികാരികളാണ്.
എന്നാല്‍ ഒരു കാര്യം വേദനയോടു പറയട്ടെ: രാഹുല്‍ ഗാന്ധിയുടെ കുടുംബക്കാര്‍ രാജ്യം ഭരിക്കുന്ന കാലത്ത് ഒരു ടാറിട്ട റോഡ് അവസാനിക്കുന്നിടത്താണ്, ഒരു കുടിവെള്ള പദ്ധതി ചെന്ന് അവസാനിക്കുന്നിടത്താണ്, ഒരു വൈദ്യുതി ലൈന്‍ ചെന്ന് അവസാനിക്കുന്നിടത്താണ് മുസ്ലിങ്ങളുടെ ഇരുണ്ട കോളനികള്‍ ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇവരെ വോട്ട് ബാങ്കുകളായി മാത്രമാണ് കണ്ടത്. തെരഞ്ഞെടുപ്പ് കാലത്തൊരു ബിരിയാണിപ്പൊതിയുമായി അവര്‍ ചെല്ലുന്നു, വോട്ടു വാങ്ങി മടങ്ങുന്നു. അവിടെയാണ് മോദിയുടെ ഭരണം റോഡും വെളിച്ചവും എത്തിച്ചത്. സിഎഎയുടെ പേരില്‍ ഒരു മുസ്ലിമിന്റെയും പൗരത്വം നഷ്ടപ്പെട്ടിട്ടുണ്ടോ? കശ്മീരില്‍ 370-ാം വകുപ്പ് എടുത്ത് കളഞ്ഞതിനുശേഷം, ഭീകരരെ നിഷ്‌കരുണം അടിച്ചമര്‍ത്തി നിയന്ത്രിച്ചതിലൂടെ, കശ്മീരില്‍ സമാധാനവും ഐശ്വരവും വന്നു. ടൂറിസം രംഗത്ത് ഉണ്ടായ മാറ്റങ്ങള്‍ക്ക് നാം സാക്ഷിയാണല്ലോ?
മുമ്പ് കശ്മീരില്‍ കണ്ട ചിത്രങ്ങള്‍ സൈനികര്‍ക്കെതിരെ കല്ലെറിയുന്ന യുവാക്കളെയാണ്. എന്നാല്‍ ഇന്ന് ലോകം കാണുന്നത് ടൂറിസ്റ്റുകളെ പൂക്കളുമായി സ്വീകരിക്കുന്ന യുവജനങ്ങളെയാണ്. ഇസ്ലാമിക ഭീകരര്‍ നടത്തിയ പഹല്‍ഗാം കൂട്ടക്കൊലക്ക് ശേഷം കശ്മീരിലാകെ ദേശീയ പതാക നെഞ്ചോട് ചേര്‍ത്തു പിടിച്ച് നടത്തിയ പ്രതിഷേധ ജാഥയില്‍ ഉയര്‍ന്നു കേട്ട മുദ്രാവാക്യം ഇതായിരുന്നു; പാകിസ്ഥാന്‍ മുര്‍ദാബാദ്, ഭീകരവാദം തുലയട്ടെ എന്ന്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വികസനവും പുരോഗതിയും എത്തിച്ചാല്‍ അവര്‍ രാജ്യത്തിന്റെ സംരക്ഷണത്തിനു വേണ്ടിയുള്ള ഭടന്മാരാകും. അതാണ് കശ്മീര്‍ അടയാളപ്പെടുത്തുന്നത്.
തന്ത്രപ്രധാനമായ മറ്റൊരു പ്രദേശമാണ് ലക്ഷദ്വീപ്. നൂറ് ശതമാനം മുസ്ലീങ്ങള്‍ താമസിക്കുന്ന ലക്ഷദ്വീപിലെ ആകെ ജനസംഖ്യ 75000 ആണ്. അവര്‍ നേരിടുന്ന പ്രധാന പ്രശ്നം നല്ല ടെലി കമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങളില്ല എന്നതാണ്. ഫോണുകള്‍ക്ക്് റേഞ്ചില്ല. മോദി സര്‍ക്കാര്‍ 1300 കോടി രൂപ ചെലവില്‍ ഒപ്റ്റിക്കല്‍ കേബിള്‍ കടല്‍ വഴി സ്ഥാപിച്ചു. ഇന്ന് ദ്വീപില്‍ 5ജി സൗകര്യം വരെ ലഭ്യമായി. ദ്വീപിലെ ഉമ്മമാര്‍ ഗള്‍ഫ് നാടുകളിലെ മക്കളുമായി വീഡിയോ ചാറ്റിങ് നടത്തുന്ന സന്തോഷകരമായ കാഴ്ച വികസനത്തിന്റെ നേര്‍ചിത്രങ്ങളാണ്.
വഖഫ് നിയമം യാഥാര്‍ത്ഥ്യമായാല്‍ വഖഫ് ബോര്‍ഡിന്റെ വരുമാനം വര്‍ദ്ധിക്കും. ഇന്ന് ഒരു വര്‍ഷം 161 കോടിയാണ് വരുമാനം. അത് പതിന്മടങ്ങാവും. അപ്പോള്‍ പാവപ്പെട്ട മുസ്ലിങ്ങളുടെ ക്ഷേമത്തിന് ആ തുക ഉപയോഗിക്കാന്‍ പറ്റും. നിയമ ഭേദഗതിയുടെ കാതല്‍ ഭൂമാഫിയ സംഘത്തില്‍ നിന്ന് വഖഫ് ബോര്‍ഡിനെ രക്ഷിക്കുക എന്നുള്ളതാണ്. നരേന്ദ്രമോദി സര്‍ക്കാരും ബിജെപിയും മുസ്ലിം വിരോധികളാണെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നതിന് ഇതിലധികം എന്തുദാഹരണം വേണം.
2014 ന് ശേഷം രാജ്യത്ത് അഴിമതിമുക്ത കേന്ദ്ര മന്ത്രിസഭയെ കാണാന്‍ സാധിച്ചു. കേന്ദ്രമന്ത്രിമാര്‍ക്കെതിരെ നയാ പൈസയുടെ അഴിമതി ആരോപണം ഉന്നയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് പോലും സാധിച്ചില്ല. ലോകം മുഴുവന്‍ കാതോര്‍ക്കുന്ന ഡിജിറ്റല്‍ ഇന്ത്യ സൃഷ്ടിച്ചത് എടുത്തു പറയേണ്ടതാണ്. നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യ അപ്രായോഗികമാണെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി ചിദംബരം പോലും പാര്‍ലമെന്റ് പ്രസംഗത്തില്‍ സംശയം രേഖപ്പെടുത്തിയിരുന്നു. നമ്മുടെ ഗ്രാമങ്ങളില്‍ വൈദ്യുതിയില്ല പിന്നെ എങ്ങനെ ഫോണ്‍ റീചാര്‍ജ് ചെയ്യും എന്നാണ് അദ്ദേഹം ചോദിച്ചത്. രാജ്യത്തെ മുഴുവന്‍ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചുകൊണ്ടാണ് നരേന്ദ്രമോദി ക്രിയാത്മകമായി അതിനോട് പ്രതികരിച്ചത്. ചിദംബരത്തിന്റെ ആശങ്ക പോലും ആസ്ഥാനത്താക്കി മോദി ഡിജിറ്റല്‍ വിപ്ലവം സൃഷ്ടിച്ചു. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്യു ആര്‍ കോഡ് വഴി ,യുപിഐ വഴി പണമിടപാട് നടത്തുന്ന രാജ്യമായി ഭാരതം മാറിയിരിക്കുന്നു.
എന്‍ഡിഎ സര്‍ക്കാരിന്റെ 11-ാം വാര്‍ഷിക ആഘോഷത്തിന്റെ വേളയില്‍ ഒരു കാര്യം കൂടി. യൂറോപ്പിലെയും ഗള്‍ഫിലെയും വിദ്യാര്‍ത്ഥികളും യുവാക്കളും ഭാരതത്തില്‍ പഠിക്കാന്‍ വേണ്ടിയും ജോലിക്ക് വേണ്ടിയും എംബസിക്ക്മുന്നില്‍ ക്യൂ നില്‍ക്കുന്ന കാഴ്ച ലോകം കാണേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: