അധികകാലമായിട്ടില്ല വെച്ചൂര്‍ ഹരിഹരസുബ്രഹ്മണ്യ അയ്യര്‍ എന്ന ഗായകനെ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയിട്ട്. യൂട്യൂബില്‍ വന്ന ഒരു ആകാശവാണി കച്ചേരിയുടെ ശബ്ദലേഖനമാണ് എന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കി മാറ്റിയത്.
ഹ്രസ്വമെങ്കിലും സമഗ്രമായ കമാസ് ആലാപന, സാഗോപാംഗ പൊരുത്തത്തിന് ആര്‍ക്കും മാതൃകയാക്കാവുന്ന ഒരു ആരഭി, മനോഹാരിതയില്‍ ആകെ കുളിച്ചു നില്‍ക്കുന്നൊരു കല്ല്യാണി – ഇത്രയുമാണ് ആ റേഡിയോ കച്ചേരിയിലെ ആരെയും പിടിച്ചിരുത്തിയ വിഭവങ്ങള്‍. രാഗാലാപനം, കൃതിയുടെ അവതരണം, നിരവല്‍, സ്വരപ്രസ്താരം എന്നിവ തമ്മിലുള്ള അനുപാതം വെച്ചൂര്‍ അനായാസം, ഒരു സ്വഭാവമെന്ന പോലെ അത്ര സാധാരണമായാണ് പരിപാലിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോഴാണ് കച്ചേരി അവതരണത്തിന്റെ സങ്കേതം – ക്രാഫ്റ്റ് അദ്ദേഹം എത്ര സൂക്ഷ്മമായി കൊണ്ടു നടന്നിരുന്നൂ എന്ന് മനസ്സിലാകുന്നത്.
ശുദ്ധം, ശുഭ്രം, ശുഭം എന്നിങ്ങനെ ഏറെ ചുരുക്കി വിശേഷിപ്പിക്കാവുന്ന ആ ആലാപനാശൈലി അത് സൃഷ്ട്ടിക്കുന്ന പൂര്‍ണ്ണതയുടെ, പൂര്‍ത്തീകരണത്തിന്റെ അന്തരീക്ഷം കൊണ്ടു മാത്രമാണ് ശ്രദ്ധേയമാകുന്നത് എന്നു പറഞ്ഞാല്‍ അതൊരു തരത്തിലും അതിശയോക്തിയാവില്ല.
അപ്രതീക്ഷിതവും ശ്രദ്ധ ഈര്‍ന്നെടുക്കുന്ന ബഹളമയ പ്രയോഗങ്ങളോ, ദൈര്‍ഘ്യാധിക്യമോ, വളരെ വൈവിധ്യ പൂര്‍ണ്ണമായ കൃതികളുടെ അവതരണമോ ഒന്നും ശാന്തമായ ഈ കര്‍ണ്ണാടക സംഗീത നദിക്ക് വിഘ്‌നമോ വൈരസ്യമോ സൃഷ്ട്ടിക്കുന്നില്ലാ എന്ന് തിരിച്ചറിയുമ്പോഴാണ് ഈ കലാകാരനോടുള്ള സ്‌നേഹാദരങ്ങള്‍ അതിന്റെ പരകോടിയില്‍ എത്തുന്നത്.
മറ്റൊരു പ്രത്യേകത എന്റെ ശ്രദ്ധയില്‍ പെട്ടത് വെച്ചൂരിന്റെ ശബ്ദവിന്യാസത്തിലെ കരടെഴാത്ത ശക്തിയാണ്. ദൃഢവും പുരുഷത്തം പ്രതിധ്വനിക്കുന്നതുമായ ആ ശബ്ദസൗകുമാര്യത്തിന് അനുയോജ്യമായ രാഗങ്ങളും കൃതികളും തെരഞ്ഞെടുത്ത് അവതരിപ്പിക്കാന്‍ ശ്രദ്ധ വെച്ചു എന്നതാണെന്നു പറയാം വെച്ചൂര്‍ സംഗീതത്തിന് തനതായ പഴമയുടെ പുതുമയും ദൃഢതയുടെ ആഴവും നല്‍കിയത്. ഒരു സംഗീത വിദ്വാന്‍ എന്ന നിലയില്‍ വെച്ചൂരിന്റെ വിജയവൈജയന്തിയാണ് ഈ സമീപനം എന്ന് കാണാനും പ്രയാസമില്ല.
ശെമ്മാംകുടി ശ്രീനിവാസയ്യരുടെ ബാണി കടുകിട വിടാതെ പിന്തുടര്‍ന്നു പോന്ന വെച്ചൂര്‍സാര്‍ അടിമുടി അച്ചടക്കനിര്‍ബ്ബന്ധബുദ്ധിയായ അദ്ധ്യാപകനായിരുന്നു. സ്വാതി തിരുനാള്‍ സംഗീത കോളേജിലെ ദീര്‍ഘവും നിസ്തന്ദ്രവുമായ അദ്ധ്യാപന സപര്യയില്‍ അശ്വതീ തിരുനാള്‍ രാമവര്‍മ്മയും മലയാളത്തിന്റെ സ്വന്തം യേശുദാസും ഉള്‍പ്പെടെ ശിഷ്യസമ്പത്തിന്റെ വൈവിധ്യം അമ്പരപ്പിക്കുന്നതാണ്. പ്രിന്‍സ് രാമ വര്‍മ്മ, അനന്യമായ തന്റെ പ്രഭാഷണ ശൈലിയില്‍ പലപ്പോഴും അനുസ്മരിച്ചിട്ടുള്ളതു പോലെ ക്ലാസ്സുകള്‍ റെക്കോഡ് ചെയ്യുന്നതു പോലും വെച്ചൂര്‍ സാറിന് അത്ര സ്വീകാര്യമായിരുന്നില്ല.
എന്നാല്‍ കേള്‍വിജ്ഞാനം ഉറയ്‌ക്കുന്നതിനും സംഗീതം സംബന്ധിച്ച വിശദവും സമഗ്രവുമായ ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഈ അദ്ധ്യാപന രീതി ശക്തവും ഫലപ്രദവുമാണെന്ന് പ്രിന്‍സ് രാമ വര്‍മ്മ ഉള്‍പ്പെടെ നിരവധി ശിഷ്യര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന ക്ലാസ്സുകളില്‍ പരിചിതമായ കൃതികളെ അടിസ്ഥാനമാക്കി പുതിയ കൃതികള്‍ സുഗമമായി പരിചയിപ്പിച്ചും പരിശീലിപ്പിച്ചുമെടുക്കുന്ന ചേതോഹരമായ അദ്ധ്യാപന ശൈലി വികസിപ്പിച്ചെടുത്തതും ഒരുപക്ഷേ വെച്ചൂര്‍ സാറിന്റെ സംഭാവനയാകാം.
1925 നവമ്പര്‍ നാലാം തീയതിയാണ് കോട്ടയം ജില്ലയില്‍ വൈക്കം, കുമരകം എന്നിവിടങ്ങളില്‍ നിന്ന് അധികമല്ലാത്ത വെച്ചൂര്‍ എന്ന ഗ്രാമത്തില്‍ ഹരിഹരസുബ്രഹ്മണ്യ അയ്യര്‍ ജനിച്ചത്. (സംഗീതപരമായി ശക്തമായ പാരമ്പര്യമുള്ള അനേകം ബ്രാഹ്മണ കുടുംബങ്ങള്‍ അക്കാലത്ത് കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഉണ്ടായിരുന്നു എന്നത് ഇവിടങ്ങളിലെ ക്ഷേത്രങ്ങളില്‍ നാദസ്വരത്തിന് നല്‍കിയിരിക്കുന്ന പ്രാമാണ്യത്തില്‍ നിന്ന് മനസ്സിലാക്കാം. വടക്കന്‍ കേരളത്തിലാണ് ചെണ്ടയും മദ്ദളവും മറ്റും ക്ഷേത്രച്ചടങ്ങുകള്‍ക്ക് അകമ്പടിയായി കേള്‍ക്കാവുന്നത്). ഹരിഹരസുബ്രഹ്മണ്യ അയ്യരുടെ അച്ഛന്‍ നീലകണ്ഠ അയ്യര്‍ ശാസ്താംപാട്ട് കലാകാരനായിരുന്നു. അമ്മ ജാനകിയമ്മാള്‍.
സ്വാതി തിരുനാള്‍ അക്കാദമിയില്‍ നിന്നും ഉയര്‍ന്ന നിലയില്‍ ജയിച്ചു വന്ന വെച്ചൂര്‍ ആദ്യം പാമ്പാക്കുട തുടങ്ങി ഏതാനും സ്ഥലങ്ങളില്‍ സകൂള്‍ സംഗീതദ്ധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷമാണ് തൃപ്പൂണിത്തുറ ആര്‍ എല്‍വി അക്കാദമിയില്‍ കോളേജ് അദ്ധ്യാപകനായത്. സംസ്ഥാന സംഗീത നാടക അക്കാദമി അവാര്‍ഡും തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത സഭയുടെ ഗായകരത്‌നം ബിരുദം ഉള്‍പ്പെടെ പല അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
വെച്ചൂര്‍ സാര്‍ എന്നും അദ്ധ്യാപനത്തിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. ഓരോ സ്വരവും ഭേദവും ശിഷ്യന്‍ സ്വായത്തമാക്കുന്നതു വരെ എത്ര പ്രാവശ്യം വേണമെങ്കിലും ആവര്‍ത്തിച്ചു പാടാനുള്ള വെച്ചൂരിന്റെ ക്ഷമ ഐതിഹാസികമായിരുന്നു എന്ന് പ്രിന്‍സ് രാമ വര്‍മ്മ അനുസ്മരിച്ചിട്ടുണ്ട്.
ആക്ഷന്‍, കോമഡി ചിത്രങ്ങളുടെ ആരാധകനായിരുന്ന വെച്ചൂര്‍ ചൊട്ടു തമാശകളുടെയും ‘ചൊറിച്ചുമല്ലലിന്റെ’യും കറകളഞ്ഞ ശില്‍പി ആയിരുന്നു! ഒരു സാമ്പിള്‍: സ്വര്‍ഗ്ഗ വാതിലില്‍ എത്തുന്ന കര്‍ണാടക സംഗീതജ്ഞരോട് പണ്ടൊക്കെ ചിത്രഗുപ്തന്‍ ചോദിച്ചിരുന്നത് നവരാത്രി മണ്ഡപത്തില്‍ പാടിയിട്ടുണ്ടോ എന്നായിരുന്നു; പിന്നീടത് മ്യൂസിക്ക് അക്കാദമിയില്‍ പാടിയോ എന്നായി; ഇപ്പോള്‍ എത്ര പ്രാവശ്യം അമേരിക്കയില്‍ കച്ചേരി ടൂര്‍ നടത്തി എന്നാണത്രേ ചോദ്യം!
ജനന – മരണ തീയതികള്‍ കലണ്ടറില്‍ അടുത്തടുത്തു വരുന്നത് പൂര്‍ണ്ണ ജീവിതത്തിന്റെ – ജീവിതോദ്ദേശ്യം നിറവേറ്റി കഴിഞ്ഞതിന്റെ – ലക്ഷണമായി പല പാശ്ചാത്യനാടുകളിലും കരുതി വരുന്നുണ്ടു പോലും. അങ്ങിനെയെങ്കില്‍ സ്വരസാധനയ്‌ക്ക് മാത്രം, അത് വരും തലമുറകള്‍ക്ക് പകരാന്‍ മാത്രമായി ആയുസ്സു ചെലവഴിച്ച വെച്ചൂര്‍ ഹരിഹരസുബ്രഹ്മണ്യ അയ്യരുടെ ജീവിതം സമ്പൂര്‍ണ്ണമായിരുന്നു, സംശയമില്ല. അദ്ദേഹം അന്തരിച്ചത് 1995 നവംബര്‍ 16ന്!
(ജൂണ്‍ 7ന് വെച്ചൂരിന്റെ ജന്‍മശതാബ്ദി വര്‍ഷാചരണത്തിന് തിരുവനന്തപുരത്ത് ഔപചാരിക തുടക്കമായി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: