വയനാട്ടിലെ മുതിരേരി ശിവക്ഷേത്രത്തിൽ നിന്നും എടയാർ മൂഴിയോട്ട് ഇല്ലം സുരേഷ് നമ്പൂതിരി വാളുമായി ഇന്നലെ സന്ധ്യ കഴിഞ്ഞ് ഇക്കരെ കൊട്ടിയൂരിൽ എത്തിയ ശേഷം ആചാര്യന്മാരും അടിയന്തര യോഗക്കാരും അക്കരെ സന്നിധിയിലെത്തി ചോതി വിളക്ക് തെളിയിച്ച് പെരുമാൾക്ക് നെയ്യാട്ടം നടത്തിയതോടെ വൈശാഖ മഹോത്സവത്തിന് ഭക്തിസാന്ദ്ര തുടക്കം.
രാത്രിയിൽ ആചാര്യന്മാരും അടിയന്തര യോഗ സ്ഥാനികരും അക്കരെ സന്നിധാനത്തിൽ പ്രവേശിച്ചു. കുറ്റ്യാടിയിലെ ചാതിയൂർ ക്ഷേത്രത്തിൽ നിന്ന് തേടൻ സ്ഥാനിക വാര്യർ എഴുന്നള്ളിച്ച് എത്തിച്ച ഓടയും തീയും ഉപയോഗിച്ച് പടിഞ്ഞിറ്റ നമ്പൂതിരി മണിത്തറയിൽ ചോതി വിളക്ക് തെളിയിച്ചു. തുടർന്ന് നെയ്യഭിഷേകത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. മുഖമണ്ഡപത്തിൽ പടിഞ്ഞിറ്റ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
ബ്രാഹ്മണസ്ഥാനികർ ചേർന്ന് ‘ചോതി പുണ്യാഹം’ നടത്തി അഷ്ടബന്ധം നീക്കി സ്വയംഭൂ നാളം തുറന്ന് നെയ്യ് ഒഴുകാനുള്ള പാത്തിവെച്ചു കഴിഞ്ഞ് പാലോന്നം നമ്പൂതിരി മുഹൂർത്തം നോക്കി നെയ്യഭിഷേകത്തിനുള്ള രാശി വിളിച്ചതോടെ പെരുമാൾക്ക് നെയ്യാട്ടം തുടങ്ങി. ഉഷക്കാമ്പ്രത്തോടൊപ്പം ഉപ തന്ത്രിമാരും ചേർന്ന് സ്ഥാനിക അവകാശികളായ വില്ലിപ്പാലൻ കുറുപ്പിന്റെയും തമ്മേങ്ങാടൻ നമ്പ്യാരുടെയും നേതൃത്വത്തിൽ സമർപ്പിച്ച കലശങ്ങളാണ് സ്വയംഭൂവിൽ ആദ്യം ആടിയത്. ശേഷം ക്രമമനുസരിച്ച് വ്രതക്കാർ സംഘങ്ങളായി വന്ന് നെയ്യഭിഷേകത്തിനായി സമർപ്പിച്ചു.
എല്ലാവരും സമർപ്പിച്ച നെയ്യ് പൂർണമായി അഭിഷേകം ചെയ്തതോടെയാണ് നെയ്യാട്ടം അവസാനിച്ചത്. പെരുമാളുടെ തിരുവാഭരണങ്ങളും പൂജാ കുംഭങ്ങളും വഹിച്ചുകൊണ്ടുള്ള ഭണ്ഡാരം എഴുന്നള്ളത്ത് ഇന്ന് നടക്കും.
മണത്തണ കരിമ്പനക്കൽ ഗോപുരത്തിൽ നിന്നുള്ള ഭണ്ഡാരം എഴുന്നള്ളത്ത് ഇന്ന് അർദ്ധരാത്രിയോടെ അക്കരെ കൊട്ടിയൂരിൽ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: