ന്യൂദല്‍ഹി: ആകാശയുദ്ധത്തില്‍ ശത്രുവിന്റെ യുദ്ധവിമാനങ്ങളെ തോല്‍പിക്കാനും വ്യോമാധിപത്യം സ്ഥാപിക്കാനും സഹായിക്കുന്ന ആദ്യ തേജസ് എംകെ1എ എന്ന യുദ്ധജെറ്റ് ഈ ജൂണില്‍ തന്നെ എച്ച് എഎല്ലിന്റെ (ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സ് ലിമിറ്റഡ്) നാസിക് പ്ലാന്‍റില്‍ നിന്നും പുറത്തിറങ്ങും. ഇന്ത്യയുടെ ലഘു യുദ്ധവിമാനം (എല്‍സിഎ-ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ്) സ്വന്തമായി വികസിപ്പിക്കുക എന്ന പദ്ധതയില്‍ വലിയ നാഴികക്കല്ലാണ് ഈ സംഭവം.
രണ്ട് ബ്രഹ്മോസ് എന്‍ജി മിസൈലുകള്‍ തേജസ് എംകെ1എയ്‌ക്ക് വഹിക്കാനാകും
ബ്രഹ്മോസ് എന്ന അപകടകാരിയായ മിസൈലിന്റെ പുതുതലമുറ മോഡല്‍ രണ്ടെണ്ണമെങ്കിലും തേജസ് എംകെ1എയില്‍ ഘടിപ്പിക്കാനാകും. ഇതോടെ തേജസ് എംകെ1എ ശത്രുപാളയത്തെ തകര്‍ത്തുതരിപ്പണമാക്കുന്ന ആയുധമായി മാറും. പക്ഷെ ഭാരം കുറഞ്ഞ ബ്രഹ്മോസ് എന്‍ജി എന്ന പുതുതലമുറ ബ്രഹ്മോസ് എത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. 2026ല്‍ മാത്രമേ പുതുതായി വികസിപ്പിക്കുന്ന ബ്രഹ്മോസ് എന്‍ജിയുടെ യുദ്ധവിമാനത്തില്‍ ഘടിപ്പിച്ചുകൊണ്ടുള്ള പരീക്ഷണം നടക്കൂ. തേജസ് എംകെ1എ വിമാനത്തിന്റെ ഭാരവും അതിനുള്ളിലെ ഇന്ധന ഭാരത്തിനും പുറമെ 5300 കിലോഗ്രാം വരെയുള്ള ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. ഒരു പുതുതലമുറ ബ്രഹ്മോസിന്റെ ഭാരം 1360 കിലോഗ്രാം മാത്രമാണ്.
3000 കിലോമീറ്റര്‍ ദൂരപരിധി, 16000 മീറ്റര്‍ ഉയരത്തില്‍ പറക്കാം
എച്ച് എഎല്ലിന്റെ ബെംഗളൂരുവിലെ രണ്ട് പ്ലാന്‍റുകള്‍ക്ക് പുറമെയുള്ള ഇന്ത്യയിലെ മൂന്നാമത്തെ എച്ച് എഎല്‍ പ്ലാന്‍റാണ് നാസിക്കിലേത്. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എല്‍സിഎ) വിഭാഗത്തില്‍പ്പെടുന്ന ഇവ ഭാരം കുറഞ്ഞ, വിവിധ റോളുകള്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്ന യുദ്ധവിമാനമാണ്. എയര്‍ ടു എയര്‍ യുദ്ധവിമാനത്തിന്റെയും കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന യുദ്ധവിമാനത്തിന്റെയും സ്വഭാവസവിശേഷതകള്‍ തേജസ് എംകെ1എയില്‍ സംയോജിപ്പിച്ചിരിക്കുന്നു. ആകാശത്ത് ശത്രുവിന്റെ യുദ്ധവിമാനങ്ങളുമായി കടിപിടി നടത്തി വിജയം വരിക്കാനുള്ള കഴിവ് തേജസ് എംകെ1എയ്‌ക്കുണ്ട്. തിരിഞ്ഞും മറിഞ്ഞും വട്ടം ചുറ്റിയും പറക്കാനുള്ള കഴിവുണ്ട് ഇവയ്‌ക്ക്. 16000 മീറ്റര്‍ വരെ ഉയരത്തില്‍ പോയി ശത്രുവിമാനത്തെ അടിക്കാന്‍ കഴിയും. ഉയര്‍ന്ന ആന്തരിക ഇന്ധനശേഷി ഉള്ളതിനാല്‍ 3000 കിലോമീറ്റര്‍ വരെ ദൂരപരിധി ഉണ്ട്.
ഇതോടെ ഇന്ത്യയില്‍ സ്വന്തമായി നിര്‍മ്മിക്കുന്ന തേജസ് എല്‍സിഎ പദ്ധതി വൈകുന്നു എന്ന പരാതികൂടി പരിഹരിക്കപ്പെടുകയാണ്. ഈയിടെ ഇന്ത്യന്‍ വ്യോമസേനയുടെ എയര്‍ചീഫ് മാര്‍ഷല്‍ ആയ എ.പി. സിങ്ങ് തേജസ് എംകെ1എ എത്താന്‍ വൈകുന്നതില്‍ എച്ച് എഎല്ലിനെ വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ ആ വിമര്‍ശനങ്ങളെ ലഘൂകരിക്കുകയാണ് ഈ ജൂണ്‍ മാസത്തില്‍ തന്നെ തേജസ് എംകെ1എ എത്തിച്ചുകൊണ്ട് എച്ച്എഎല്‍ ചെയ്യുന്നത്. ഏകദേശം 83 തേജസ് എംകെ1എ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ 48000 കോടി രൂപയുടെ കരാറാണ് എച്ച് എഎല്ലിന് നല്കിയിരുന്നത്. ഇന്ത്യന്‍ വ്യോമസേന അവരുടെ കരുത്ത് കൂട്ടാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നവയാണ് ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന തേജസ് എംകെ1എ എന്ന ലഘുയുദ്ധവിമാനം.
മികച്ച ഇലക്ട്രോണിക് ഏറേ റഡാര്‍, 50 ആക്രമണവസ്തുക്കളെ ഒരേ സമയം കണ്ടെത്താനാവും
എച്ച് എഎല്‍ നേരത്തെ തന്നെ നിര്‍മ്മിച്ചുവരുന്ന തേജസ് യുദ്ധവിമാനത്തിന്റെ കുറെക്കൂടി മെച്ചപ്പെട്ട പതിപ്പാണ് തേജസ് എംകെ1എ. മെച്ചപ്പെട്ട ഇലക്ട്രോണിക് യുദ്ധസംവിധാനമുണ്ടെന്നതാണ് ഒരു സവിശേഷത. അതുപോലെ മികച്ച ഇലക്ട്രോണിക് റഡാര്‍ സംവിധാനവുമുണ്ട്. അസ്ത്ര, ഡെര്‍ബി എന്നീ ബിയോണ്ട് വിഷ്വല്‍ റേഞ്ച് (കാഴ്ചയ്‌ക്കപ്പുറമുള്ള ദൂരങ്ങളില്‍ ആക്രമണം നടത്താവുന്ന മിസൈല്‍) മിസൈലുകള്‍ ഇതിന്റെ ചിറകില്‍ ഒളിപ്പിക്കാം (2026 മുതല്‍ പുതു തലമുറ ബ്രഹ്മോസ് രണ്ടെണ്ണം ഇതില്‍ ഘടിപ്പിക്കാനാവും.) . 100 കിലോമീറ്ററിനകത്തുള്ള 50 ഓളം ശത്രു ആയുധങ്ങളെ (ശത്രുവിന്റെ ആക്രമണനീക്കങ്ങളെ) ഒരേ സമയം കണ്ടെത്താന്‍ ശേഷിയുള്ള ഇലക്ട്രോണിക്സ് സംവിധാനം കൊണ്ട് സ്കാന്‍ ചെയ്യാന്‍ ശേഷിയുള്ള ഏറേ റഡാറാണ് (ARRAY RADAR) ഈ യുദ്ധവിമാനത്തിന്റെ മൂക്കിന് തൊട്ടുതാഴെ പിടിപ്പിച്ചിരിക്കുന്നത്. വിമാനത്തിന്റെ പിന്നില്‍(ഫ്യൂസലേജിന് പിന്നില്‍) ഒരു ഹൈഫ്രീക്വന്‍സി ആന്‍റിനയുണ്ട്. ഇതിലെ സിഗ്നല്‍ വിമാനത്തിന്റെ പാതയില്‍ എന്തെങ്കിലും തടസ്സമുണ്ടോ എന്ന് നിരീക്ഷിച്ചുകൊണ്ടേയിരിക്കും. കൂട്ടിയിടി ഒഴിവാക്കി പറക്കാന്‍ ഇത് സഹായകരമാകും.
കാലഹരണപ്പെട്ട മിഗ് 21 ഒഴിവാക്കും , ഡബിള്‍ കരുത്തോടെ വ്യോമസേന
നാസിക്കില്‍ നിന്നെത്തുന്ന തേജസ് എംകെ1എ ഇന്ത്യന്‍ വ്യോമസേനയുടെ മുന്‍നിര ആക്രമണത്തിന്റെ കുന്തമുനയാവും. ഇവയുടെ ഉല്‍പാദനത്തിന് ഇനി വേഗം കൂടും. പൂര്‍ണ്ണമായും ഇവ എത്തിക്കഴിഞ്ഞാല്‍ പഴയ കാലത്തെ മിഗ് 21 പൂര്‍ണ്ണമായും ഇന്ത്യന്‍ വ്യോമസേന ഉപേക്ഷിക്കും. 2019ലെ പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ ആകാശത്ത് യുദ്ധവിമാനങ്ങള്‍ തമ്മില്‍ നടന്ന അടിപിടിയില്‍ ഇന്ത്യയുടെ വിംഗ് കമാന്‍ററായ അഭിനന്ദന്‍ പറത്തിയിരുന്ന മിഗ് 21 നിലംപൊത്തിയിരുന്നു. മിഗ് 21 കാലഹരണപ്പെട്ട സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരുന്നത്.
ഓപ്പറേഷന്‍ സിന്ദൂറില്‍ തേജസ് എംകെ1 ഉപയോഗിച്ചിരുന്നു. ഇവ പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്നില്ലെങ്കിലും ആകാശത്ത് മികച്ച മേധാവിത്വം ഉറപ്പാക്കിയിരുന്നു. തേജസ് എംകെ1എയുടെ തൊട്ടുമുന്‍പത്തെ പതിപ്പായ തേജസ് എംകെ1 എന്ന യുദ്ധവിമാനങ്ങള്‍ 38 എണ്ണത്തോളം ഇപ്പോള്‍ ഇന്ത്യയുടെ കൈവശം ഉണ്ട്.
വര്‍ഷം തോറും 16 മുതല്‍ 24 തേജസ് എംകെ1എ യുദ്ധവിമാനങ്ങളെത്തും
എഫ് 404 എഞ്ചിനുകള്‍ ലഭിക്കാത്തത് മൂലം തേജസ് എംകെ1എയുടെ ഉല്‍പാദനം ഇഴഞ്ഞു. യുഎസിലെ ജനറല്‍ ഇലക്ട്രിക് എയ്റോസ്പേസ് ആണ് ഇത് നല്‍കേണ്ടിയിരുന്നത്. ഇത് ലഭിക്കാത്തതിനാല്‍ 2024 മാര്‍ച്ച് 31ന് എത്തേണ്ട തേജസ് എംകെ1എയുടെ വരവ് നീണ്ടുപോയി. നാസിക്കിലെ എച്ച് എഎല്ലിന് എട്ട് തേജസ് എംകെ1എ ഒരു വര്‍ഷം നിര്‍മ്മിക്കാനാവും. ബെംഗളൂരുവിലെ എച്ച് എ എല്‍ ഫാക്ടറിയുടെ സഹായം കൂടി എത്തിയാല്‍ വര്‍ഷത്തില്‍ 16 മുതല്‍ 24 വരെ ആധുനിക തേജസ് ജെറ്റുകള്‍ വ്യോമസേനയ്‌ക്ക് ലഭിക്കും. എന്തായാലും ആധുനിക കാലത്തെ യുദ്ധവിമാനം നിര്‍മ്മിക്കാന്‍ ഇന്ത്യയ്‌ക്കാവും എന്നതിന്റെ വിളംബരം കൂടിയാണ് നാസിക് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: