കേന്ദ്ര പ്രതിരോധ മന്ത്രി
മാനവരാശിയ്‌ക്കുമേല്‍ ഭീകരതയൊരു ശിക്ഷയാണ്; പരിഷ്‌കൃത സമൂഹത്തിന്റെ വിലമതിക്കാനാവാത്ത മൂല്യങ്ങള്‍ക്കുമേല്‍ ഒരു ശാപമാണത്; വിപ്ലവത്തെയും രക്തസാക്ഷിത്വത്തെയും കുറിച്ച് തെറ്റായ ധാരണകളിലൂന്നിയും അക്രമം സംബന്ധിച്ച കാല്പനിക വീക്ഷണത്തിലുമാണ് ഭീകരത വളര്‍ച്ച പ്രാപിക്കുന്നത്. ‘ഒരാളുടെ സ്വാതന്ത്ര്യ സമര സേനാനി മറ്റൊരാള്‍ക്ക് ഭീകരവാദിയാണെ’ന്ന വാദം അനുചിതവും അപകടകരവുമായ പ്രയോഗമാണ് – ഭയത്തിലൂടെയും രക്തച്ചൊരിച്ചിലിലൂടെയും കെട്ടിപ്പടുക്കാനാവുന്നതല്ല യഥാര്‍ത്ഥ സ്വാതന്ത്ര്യം.
ഭീകരതയുടെയും ഭീകരവാദികളുടെയും ആയുധം ഭയമാണ്. എന്നാല്‍ ഭയപ്രചാരണത്തില്‍പോലും ഒരു തരത്തിലും അവര്‍ക്ക് ജനങ്ങളെ നിരാശരാക്കാനായില്ല. ഈ വസ്തുതയ്‌ക്ക് നേര്‍സാക്ഷ്യമാണ് ഭാരതം. മുംബൈ ഭീകരാക്രമണത്തിനും 2001-ലെ പാര്‍ലമെന്റ് ഭീകരാക്രമണത്തിനും സമീപകാല പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷവും ഭാരതം എക്കാലത്തേക്കാളുമുയരെ ശക്തമായും നിശ്ചയദാര്‍ഢ്യത്തോടെയും നിലകൊള്ളുന്നു.
ഐക്യപൂര്‍ണമായ ഭാരതത്തിന് മുന്നില്‍ ഭീകരത അതിന്റെ വികല പ്രത്യയശാസ്ത്രത്തിലും വക്രീകരിച്ച പ്രയോഗത്തിലും സ്വയം തോല്‍ക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. അതിന്റെ നിലനില്‍പ്പ് – ഒരു ദിവസത്തേക്കാണെങ്കില്‍ പോലും – രാജ്യത്തിന്റെ കൂട്ടായ മനസ്സാക്ഷിയെയും സമാധാന പ്രതിബദ്ധതയെയും വെല്ലുവിളിക്കുന്നു. സമാധാനമാഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളും വ്യക്തികളും ഈ വിപത്തിനെ എന്നേക്കുമായി ഇല്ലാതാക്കാന്‍ ഒരുമിക്കേണ്ടതുണ്ട്. ഇതെങ്ങനെ സാധ്യമാക്കാമെന്ന് ഭാരതം കാണിച്ചു.
പതിറ്റാണ്ടുകളായി ഭരണകൂട പിന്തുണയോടെ പാകിസ്ഥാനില്‍ നിന്ന് തുടക്കം കുറിക്കുന്ന അതിര്‍ത്തി ഭീകരതയുടെ ഇരകളാണ് നാം. ഈയിടെയുണ്ടായ പഹല്‍ഗാം ഭീകരാക്രമണം ഭാരതത്തിന്റെ ഐക്യം തകര്‍ക്കാനും ജനങ്ങളില്‍ ഭയം പടര്‍ത്താനും ലക്ഷ്യമിട്ടായിരുന്നു. വിനോദസഞ്ചാരികളെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ഭീകരവാദികള്‍ അവരുടെ മതമന്വേഷിച്ചതില്‍നിന്ന് ഇത് വ്യക്തം. വ്യത്യസ്ത വിശ്വാസങ്ങളുടെ ഭാഗമായ രാജ്യത്തെ വിവിധ മതകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഡ്രോണുകളും പീരങ്കികളും പ്രയോഗിച്ചും പാകിസ്ഥാന്‍ ഭാരതത്തിന്റെ ഐക്യത്തെ വെല്ലുവിളിക്കാന്‍ സമാന ശ്രമം നടത്തി.
ഒരു മതത്തിനും ഇത്തരം നീചകൃത്യങ്ങളെ അംഗീകരിക്കാനാവില്ല. ഭീകരവാദികള്‍ തങ്ങളുടെ ക്രൂരതകളെ ന്യായീകരിക്കാന്‍ തന്ത്രപരമായി മതത്തെ ദുരുപയോഗം ചെയ്യുന്നു, ആക്ഷേപിക്കുന്നു. മതം മറയാക്കി ഒളിഞ്ഞിരിക്കുന്ന ഭീകരവാദികള്‍ അവര്‍ പിന്തുടരുന്നതായി അവകാശപ്പെടുകയും നടിക്കുകയും ചെയ്യുന്ന വിശ്വാസത്തെ ഗുരുതരമായി തകര്‍ക്കുന്നു. മതത്തിന്റെ ഈ ദുരുപയോഗം ആകസ്മികമോ ആവേശഭരിതമോ അല്ല; മറിച്ച് അതിക്രമങ്ങളെ തെറ്റായി ന്യായീകരിക്കാന്‍ ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയ, ബോധപൂര്‍വമായ തന്ത്രമാണത്.
ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നയമാണ് പിന്തുടരുന്നതെന്ന് ഭാരതം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചയും ഭീകരതയും ചേര്‍ന്നു പോകില്ല. പാകിസ്ഥാനുമായി ഏതൊരു ഭാവി സംഭാഷണവും തീവ്രവാദത്തിലും പാക് അധീന കശ്മീരിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും. മാത്രമല്ല, പാകിസ്ഥാന്റെ നിലപാട് ഗൗരവതരമാണെങ്കില്‍ ഐക്യരാഷ്‌ട്രസഭ ഭീകരവാദികളായി ചൂണ്ടിക്കാട്ടിയ ഹാഫിസ് സഈദ്, മസൂദ് അസ്ഹര്‍ എന്നിവരെ നീതി ഉറപ്പാക്കാനായി കൈമാറണം.
ദീര്‍ഘകാല കാഴ്ചപ്പാടും തന്ത്രവും തേടുന്നതിനിടെയാണ് ഏറെക്കാലമായി നാം ഭീകരവാദ പ്രവര്‍ത്തനങ്ങളോട് പ്രതികരിച്ചിരുന്നത്. രാജ്യത്തെ സായുധ സേനയ്‌ക്ക് നേരത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ മാത്രമായിരുന്നു അനുമതി. സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെയും (2016) ബാലാകോട്ട് പ്രത്യാക്രമണത്തിലൂടെയും (2019) ഇപ്പോള്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെയും (2025) പാകിസ്ഥാന്‍ ഭീകരവാദികളോടും അവരുടെ പൂര്‍വ്വികരോടും കൈക്കൊണ്ട നയത്തില്‍ ഭാരതം അടിസ്ഥാനപരമായ പുനര്‍വിചിന്തനം നടത്തിയിട്ടുണ്ട്. ധാര്‍മിക – രാഷ്‌ട്രീയ വിയോജിപ്പും പ്രതിരോധ നിലപാടും അപര്യാപ്തമാണെന്ന് തിരിച്ചറിയുന്നു. ഭീകരവാദികള്‍ എവിടെയായാലും അവരെ ആദ്യമേ ഉന്മൂലനം ചെയ്യുകയെന്നതാണ് ഇപ്പോള്‍ രാജ്യത്തിന്റെ നയം. ഏതൊരു ഭീകരപ്രവര്‍ത്തനവും യുദ്ധമായി കണക്കാക്കും. ഭാരതത്തിലൊരു ഭീകരാക്രമണമുണ്ടായാല്‍ ഭീകരതയുടെ പ്രായോചകരായ സര്‍ക്കാരിനെയും ഭീകരവാദികളെയും തമ്മില്‍ വേര്‍തിരിക്കാതെ ഉചിതമായ മറുപടി നല്‍കിയിരിക്കും. സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളെ നിയന്ത്രിക്കാന്‍ പാകിസ്ഥാന് സാധിക്കുന്നില്ലെങ്കില്‍ അതിന് അവര്‍ വലിയ വില നല്‍കേണ്ടിവരും.
ഒരു ആക്രമണം പോലും അംഗീകരിക്കാനാവില്ല. ഒരു ജീവന്‍ നഷ്ടപ്പെടുന്നത് പോലും ഗൗരവത്തോടെ കാണും. ഭീകരവാദം വേരോടെ പിഴുതെറിയപ്പെടുന്നതുവരെ വിശ്രമമില്ലെന്നും ഭീകരവാദ ധനസഹായത്തിനെതിരായി ‘ഭീകരതയ്‌ക്ക് പണമില്ല’ എന്ന പ്രമേയത്തില്‍ ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച മൂന്നാമത് മന്ത്രിതല സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഭീകരതയെ വേരോടെ പിഴുതെറിയാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് സര്‍ക്കാരും സായുധ സേനയും ഓപ്പറേഷന്‍ സിന്ദൂറിലൂടെ ലോകത്തിന് മുന്നില്‍ തെളിയിച്ചു. ലക്ഷ്യവേധിയും കൃത്യവും സാഹചര്യം വഷളാക്കാത്തതുമായ ദൗത്യത്തിലൂന്നി, രാജ്യത്തിനെതിരെ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളെ ഭാരതം ലക്ഷ്യമിട്ടു.
ഭീകരര്‍ക്കെതിരെ സൈനിക നടപടി ആവശ്യമാണെന്നും എന്നാല്‍ അത് പര്യാപ്തമല്ലെന്നും ഭാരതത്തിന് അറിയാം. ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളുടെ അടിത്തറയാണ് നശിപ്പിക്കേണ്ടത്. ഭീകരതയെ പാകിസ്ഥാന്‍ ഒരു ഉപകരണമായി ഉപയോഗിക്കുന്നതിനാല്‍ ഭാരതം നയതന്ത്രപരമായും സാമ്പത്തികമായും പാകിസ്ഥാനെ വിജയകരമായി ഒറ്റപ്പെടുത്തി. അതിര്‍ത്തി ഭീകരതയ്‌ക്ക് നല്‍കുന്ന പിന്തുണ പാകിസ്ഥാന്‍ വിശ്വസനീയമാംവിധം ശാശ്വതമായി ഉപേക്ഷിക്കുന്നതുവരെ സിന്ധു നദീജല കരാര്‍ താത്കാലികമായി മരവിപ്പിച്ചു. പാകിസ്ഥാനിലെ 16 ദശലക്ഷം ഹെക്ടര്‍ കൃഷിഭൂമിയുടെ 80 ശതമാനത്തിനും ആകെ ജലോപയോഗത്തിന്റെ 93 ശതമാനത്തിനും ആശ്രയവും 237 ദശലക്ഷം ജനങ്ങള്‍ക്ക് പിന്തുണയും ജിഡിപിയുടെ നാലിലൊന്ന് സംഭാവനയും നല്‍കുന്ന സിന്ധു നദീജല വ്യവസ്ഥയുമായി ബന്ധപ്പെട്ട ഈ നടപടി പാകിസ്ഥാന് കാര്യമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു.
ഭീകരത ഭാരതത്തിന്റെ മാത്രം പ്രശ്‌നമല്ല; അതൊരു ആഗോള പ്രശ്‌നമാണ്. ആഗോള ഭീകരവാദ സൂചിക (ജിടിഐ) പ്രകാരം ഭീകരാക്രമണം നേരിടുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ഷംതോറും വര്‍ധിക്കുന്നു. ഭീകരവാദ ശൃംഖലകളെ ഫലപ്രദമായി തകര്‍ക്കാനും ഭീകരവാദം ചെറുക്കാനും വരും തലമുറകള്‍ക്ക് സുരക്ഷിത ഭാവി ഉറപ്പാക്കാനും കേവല ശ്രമങ്ങള്‍ക്കപ്പുറം നാം മുന്നോട്ടുനീങ്ങേണ്ടതുണ്ട്. തത്വാധിഷ്ഠിതവും, സമഗ്രവും സുസ്ഥിരവും ഏകോപിതവുമായ ആഗോള തന്ത്രം നാം അവലംബിക്കണം. ഇതില്‍ അഞ്ച് പ്രധാന നടപടികള്‍ ഉള്‍പ്പെടുന്നു.
പ്രാഥമികമായി ‘ഭീകരത’യെന്ന പദം നിര്‍വചിക്കേണ്ടതുണ്ട്. ഭീകരവാദം എന്താണെന്നത് സംബന്ധിച്ച് ഇതുവരെ സമവായമില്ല. ഭാരതത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഐക്യരാഷ്‌ട്രസഭയില്‍ അന്താരാഷ്‌ട്ര ഭീകരതയ്‌ക്കെതിരെ നടന്ന സമഗ്ര കണ്‍വെന്‍ഷനിലാണ് ഭീകരതയുടെ നിര്‍വചനത്തില്‍ നാം പരമാവധി അടുത്തെത്തിയിരിക്കുന്നത്. അര്‍ത്ഥവ്യാപ്തി സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തെ പരിമിതപ്പെടുത്തരുത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്നതിനും വിചാരണ ചെയ്യുന്നതിനും വിദേശ ഭീകരവാദികളുടെ കൈമാറ്റം ഉറപ്പാക്കുന്നതിനും ഉതകുംവിധം വ്യാപകമായി അംഗീകരിക്കുന്ന നിര്‍വചനം അനിവാര്യമാണ്.
രണ്ടാമതായി, ഭീകര സംഘടനകളുടെയും ഭീകരതയുടെ പ്രായോചകരായ രാജ്യങ്ങളുടെയും ധനസഹായം മരവിപ്പിക്കേണ്ടതുണ്ട്. അടിയന്തര രക്ഷാ ധനസഹായങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും വായ്‌പാ ധനസഹായങ്ങള്‍ സര്‍ക്കാര്‍-പ്രായോചിത അതിര്‍ത്തി ഭീകരതയ്‌ക്ക് ഉപയോഗിക്കുന്നതുമായ ഒരു ചരിത്രം പാകിസ്ഥാനുണ്ടെന്ന് ബഹുരാഷ്‌ട്ര ഏജന്‍സികളും ധനസഹായ ദാതാക്കളായ രാജ്യങ്ങളും തിരിച്ചറിയണം. അതിര്‍ത്തി ഭീകരതയെ തുടര്‍ച്ചയായി പിന്തുണയ്‌ക്കുന്നത് ആഗോള സമൂഹത്തിന് അപകടകരമായ സന്ദേശം നല്‍കുന്നുവെന്നും ധനസഹായ ഏജന്‍സികളുടെയും ദാതാക്കളുടെയും വിശ്വാസ്യത അപകടത്തിലാകുന്നുവെന്നും ആഗോള മൂല്യങ്ങളെ പരിഹസിക്കുന്നുവെന്നും ഇന്ത്യ ഐഎംഎഫിന് നല്‍കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. പാകിസ്ഥാന് നല്‍കുന്ന ധനസഹായങ്ങള്‍ ഒരു അസ്ഥിര ലോകത്തേക്ക് വഴിതുറക്കുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണയ്‌ക്കാന്‍ കാരണമാകുമെന്നതില്‍ സംശയമില്ല. അതിനാല്‍ പാകിസ്ഥാനെ എഫ്എടിഎഫ് വീണ്ടും കരിമ്പട്ടികയില്‍ പെടുത്തുകയും വിശ്വസനീയവും ശാശ്വതവുമായി ഭീകരപ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്‍ ഉപേക്ഷിക്കുന്നതുവരെ എല്ലാ ധനസഹായങ്ങളും വെട്ടിക്കുറക്കുകയും ചെയ്യേണ്ടതുണ്ട്. സ്വന്തം ദേശത്ത് ഭീകരവാദികള്‍ക്ക് സംരക്ഷണം നല്‍കുന്ന മറ്റ് രാജ്യങ്ങള്‍ക്കെതിരെയും ഇതേ മാനദണ്ഡം ഉപയോഗിക്കണം.
മൂന്നാമതായി, പാകിസ്ഥാനില്‍ ഔദ്യോഗിക – വിമത സംഘടനകള്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നത് ഏറെക്കാലമായി അറിയപ്പെട്ടിരുന്നതും അതേസമയം കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നതുമായ കാര്യമാണ്. ഈയിടെ ഔദ്യോഗിക ബഹുമതികളോടെ യൂണിഫോം ധരിച്ച സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഭീകരരുടെ മരണാനന്തരചടങ്ങുകള്‍ നടത്തിയതിലും ഇത് വ്യക്തം. പാകിസ്ഥാനിലെ ആണവായുധങ്ങള്‍ വിമത സംഘടനകളുടെ കൈവശം എത്തിച്ചേരുമെന്ന സ്ഥിരഭീഷണിയും നിലനില്‍ക്കുന്നു. ഈ ഗുരുതര അപകടസാധ്യത അന്താരാഷ്‌ട്ര സമൂഹം തിരിച്ചറിയുകയും പാകിസ്ഥാന്റെ ആണവായുധങ്ങള്‍ അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) മേല്‍നോട്ടത്തില്‍ സൂക്ഷിക്കുകയും വേണം.
നാലാമതായി, അപകടകരമായ ഭീഷണിയാണ് നിഴല്‍യുദ്ധം. അയല്‍രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ മറ്റുള്ളവരെ ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളെ തുറന്നുകാട്ടണം. ഭീകരതയ്‌ക്കെതിരായ പ്രത്യാക്രമണങ്ങളുടെ വ്യാപ്തിയും തീവ്രതയും അവ എവിടെ സംഭവിക്കുന്നു എന്നതിനെയോ ഇരകളുടെ ദേശീയതയെയോ ആശ്രയിച്ചായിരിക്കില്ല. സൗകര്യവും താല്‍പ്പര്യങ്ങളും അടിസ്ഥാനമാക്കി ഏത് ഭീകരപ്രവര്‍ത്തനങ്ങളെ അപലപിക്കണമെന്ന് രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നത് കൂട്ടായ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുകയും കുറ്റവാളികള്‍ക്ക് ധൈര്യം പകരുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയും ചെയ്യുന്നു.
അഞ്ചാമതായി, പാകിസ്ഥാനിലെ സുരക്ഷിത ഭീകര താവളങ്ങളുടെ അന്താരാഷ്‌ട്ര വ്യാപ്തിയും നിര്‍മിതബുദ്ധി, സ്വയംനിയന്ത്രിത സംവിധാനങ്ങള്‍, ഓഗ്മെന്റഡ് റിയാലിറ്റി, ബയോടെക്‌നോളജി, നാനോ ടെക്‌നോളജി തുടങ്ങി ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെ അവലംബവും ആഗോള അപകടാവസ്ഥ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് ദുര്‍ബലതകളെ ചൂഷണം ചെയ്യുന്ന ഭീകരവാദികളുടെ ഭീഷണി നേരിടാന്‍ ആഗോള സഹകരണം അനിവാര്യമായി മാറുന്നത്. എല്ലാ രാജ്യങ്ങളും ഒത്തുചേര്‍ന്ന് അന്താരാഷ്‌ട്ര ഭീകരതയ്‌ക്കെതിരായ സമഗ്ര ഉടമ്പടിയില്‍ ഒപ്പുവെക്കേണ്ട സമയമാണിത്.
ഭീകരതയ്‌ക്കുവേണ്ടി നിലകൊള്ളുന്ന പ്രത്യയശാസ്ത്രപരമോ രാഷ്‌ട്രീയമോ മതപരമോ ആയ ഏതൊരു ന്യായീകരണത്തെയും നാം ശക്തമായി തള്ളിക്കളയണമെന്ന് അമേരിക്കയിലെ സെപ്തംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം ഇത്തരമൊരു ഉടമ്പടി ആവശ്യപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഐക്യരാഷ്‌ട്ര പൊതുസഭയില്‍ പറഞ്ഞിരുന്നു. ഇനി മുതല്‍ സ്വന്തം സുരക്ഷ സംബന്ധിച്ച ഓരോ രാജ്യത്തിന്റെയും ഉത്കണ്ഠ മുഴുവന്‍ ലോകത്തിന്റെയും ക്ഷേമത്തെക്കുറിച്ചായിരിക്കണമെന്ന് രവീന്ദ്രനാഥ ടഗോറിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഭീകരതയെ അതിന്റെ എല്ലാ തലങ്ങളില്‍നിന്നും തുടച്ചുനീക്കാന്‍ തുടരുന്ന ശ്രമങ്ങളില്‍ രാജ്യം ഉറച്ചുനില്‍ക്കും.
സമാധാനപ്രിയരായ എല്ലാ രാഷ്‌ട്രങ്ങളും ഒപ്പംചേരാന്‍ ഭാരതം അഭ്യര്‍ത്ഥിക്കുന്നു.
















