“ആസേതു ഹിമാചലം” – കടൽ അലയടിക്കുന്ന കന്യാകുമാരി മുതൽ, നിവർന്ന് നിൽക്കുന്ന ഹിമാലയ പർവതങ്ങൾ വരെ നീണ്ടു കിടക്കുന്ന നമ്മുടെ മണ്ണ് – ഭാരതം. ഭൂപടത്തിലൂടെ നോക്കുമ്പോൾ ഒരു ദേശം മാത്രമാണ്, പക്ഷെ ആ ദേശത്തിന്റെ ആത്മാവായ ഭാരത് മാതാ എന്ന സങ്കല്പത്തിലൂടെ നോക്കുമ്പോൾ, ഹൃദയമിടിപ്പുള്ള രാഷ്‌ട്രമായി ഭാരതം മാറുന്നു എന്നതാണ് ശരി.
ഭാരതമാതാവ്, ഒരു പുരാണ കഥാപാത്രമല്ല മറിച്ച് മനുഷ്യ മനസ്സുകളിൽ ജനിച്ച ദേശസ്നേഹത്തിന്റെയും, ആത്മബോധത്തിന്റെയും പ്രതീകമാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാനം, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധിനിവേശത്തില്‍ നിന്ന് മോചനം നേടാനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഭാരതമാതാവിന്റെ പ്രതീകം ജനിക്കുന്നത്. പല നാട്ടുരാജ്യങ്ങളോ, സംസ്ഥാങ്ങളോ ആയിട്ടല്ല, ഒരൊറ്റ രാജ്യമായി നിലനിൽക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിൽ ഉടലെടുത്തത്.
1873-ൽ കിരൺ ചന്ദ്ര ബാനർജി എഴുതിയ ‘ഭാരത് മാതാ’ എന്ന ബംഗാളി നാടകത്തിലാണ് നമ്മൾ ആദ്യമായി ഒരു മാതൃദേവത സങ്കൽപ്പത്തെ കുറിച്ച് കേൾക്കുന്നത്. 1770-ലെ ബംഗാൾ ക്ഷാമത്തെ കുറിച്ചും, ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ കലാപം നടത്താൻ ഈ മാതൃദേവത സങ്കൽപ്പം ആളുകളെ എങ്ങനെ പ്രേരിപ്പിച്ചു എന്നതിനെക്കുറിച്ചും ഈ നാടകത്തിലൂടെ കാണിച്ചു.
1882-ൽ ബംഗാളി കവിയും പത്രപ്രവർത്തകനുമായ ബങ്കിം ചന്ദ്ര ചതോപാധ്യായ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലെ സന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിൽ “ആനന്ദമഠം” എന്ന ചരിത്ര നോവൽ പ്രസിദ്ധീകരിച്ചു. സന്യാസിമാർ ചെയ്തതുപോലെ കൊളോണിയൽ ഭരണത്തിനെതിരെ പോരാടാൻ ദേശീയവാദികളുടെ പുത്തൻ തലമുറയെ പ്രചോദിപ്പിക്കുന്ന ഒരു തൽക്ഷണ ക്ലാസിക് ആയി ഈ നോവൽ മാറി. അങ്ങനെ നിരവധി ദേശീയവാദികൾ “ആനന്ദമഠത്തിലെ” കവിത പാടി തൂക്കുമരത്തിലേക്ക് നടന്ന് പോയി, അത് പിന്നീട് ഇന്ത്യയുടെ ദേശീയ ഗാനമായി മാറി – ‘വന്ദേമാതരം’.
ബംഗാൾ നവോത്ഥാന കാലത്ത് ഭാരത് മാതാവിനോട് സമാനമായ “ബോംഗോ മാതാ” എന്ന സങ്കൽപം ഉയർന്നു വന്നു. അതിന്റെ വിശാലമായ ദേശീയ ആകർഷണം, പിന്നീട് മുഴുവൻ ഇന്ത്യയെയും പ്രതീകപ്പെടുത്തുന്ന “ഭാരത് മാത” എന്ന പേര് സ്വീകരിക്കുന്നതിലേക്ക് നയിച്ചു. 1905-ൽ, അന്നത്തെ വൈസ്രോയി ആയിരുന്ന ലോർഡ് കഴ്സൺ, ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം ഉപയോഗിച്ച് ബംഗാളിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കാൻ തീരുമാനിച്ചു. കിഴക്കൻ ഭാഗം മുസ്ലീങ്ങൾക്കും പടിഞ്ഞാറൻ ഭാഗം ഹിന്ദുക്കൾക്കും. ബ്രിട്ടീഷുകാർക്കെതിരെ പോരാടുന്നത് മറന്ന് പരസ്പരം പോരടിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. രബീന്ദ്രനാഥ് ടാഗോർ ഇതിനെ ശക്തമായി എതിർക്കുകയും ബംഗാൾ വിഭജനത്തിനെതിരായ പ്രസ്ഥാനത്തിന് നേതൃത്വം നൽകുകയും മുസ്ലീങ്ങൾക്ക് രാഖി കെട്ടി സാഹോദര്യത്തിന്റെ സന്ദേശം നൽകുകയും ചെയ്തു.
തുടർന്ന് അബനീന്ദ്രനാഥ ടാഗോർ, ബ്രിട്ടീഷ് ഭരണത്തിനെതിരെ ജനങ്ങൾക്കിടയിൽ ദേശീയ വികാരം ഉയർത്താൻ “ബോംഗോ മാതാവിന്റെ” ചിത്രം വരച്ചു. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ദേശീയ ഗാനം മനസ്സിൽ വെച്ചാണ് അബീന്ദ്രനാഥ് ഈ ചിത്രം വരച്ചത്. അബനീന്ദ്രനാഥ ടാഗോറിന്റെ “ഭാരത് മാതാ” എന്ന ചിത്രരചനയുടെ ഉത്ഭവം 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയുടെ സാമൂഹിക-രാഷ്‌ട്രീയ, സാംസ്കാരിക പശ്ചാത്തലത്തിൽ വേരൂന്നിയതാണ്. ഭാരതീയ കലകളെ പ്രോത്സാഹിപ്പിക്കുകയും നമ്മുടെ ആധികാരിക ശൈലി വീണ്ടെടുക്കാൻ സ്ത്രീകളെ തയ്യാറാക്കുന്നതിനും വേണ്ടി അബീന്ദ്രനാഥ ടാഗോർ സ്ഥാപിച്ചതാണ് ബംഗാൾ സ്കൂൾ ഓഫ് ആർട്ട്. ആ കാലഘട്ടത്തിലാണ് അദ്ദേഹം ഭാരതമാതാവിന്റെ ചിത്രം വരയ്‌ക്കുന്നത്.
സാധാരണ കണ്ടിരുന്ന ഇന്ത്യൻ ദേവതകളുടെ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു അത് . ബംഗാളി ശൈലിയിൽ കാവി നിറത്തിലുള്ള സാരി ധരിച്ച, ലളിതവും ദൈവികവുമായ ഒരു സ്ത്രീയുടെ രൂപം. അലങ്കാരങ്ങളൊന്നുമില്ലെങ്കിലും, അവർക്ക് അപാരമായ ശക്തി തോന്നിക്കുമായിരുന്നു. ദൈവത്തെപ്പോലെയല്ല , മറിച്ച് ഒരു പരമ്പരാഗത ഇന്ത്യൻ സ്ത്രീയെപ്പോലെയാണ് കാണപ്പെട്ടത്. അവരുടെ ഒന്നിലധികം കൈകളും തലയ്‌ക്ക് ചുറ്റുമുള്ള പ്രഭാവലയവുമാണ് അവർക്ക് ഒരു ദിവ്യ രൂപം നൽകിയത്. അവരുടെ നാല് കൈകളിൽ, ഒന്നിൽ രുദ്രാക്ഷ മാല മറ്റൊന്നിൽ വെളുത്ത തുണി മൂന്നാമത്തേതിൽ നെൽക്കറ്റ നാലാമത്തേതിൽ ഒരു താളിയോല എന്നിവ പിടിച്ചിരുന്നു.
രുദ്രാക്ഷ മാല ശൈവമതവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് രാജ്യത്തിന്റെ ആത്മീയ ശക്തിയെ പ്രതിനിധീകരിക്കുന്നു. അവർ കൈവശം വച്ചിരിക്കുന്ന വെളുത്ത തുണി നമ്മൾ ധരിക്കുന്ന വസ്ത്രത്തെ സൂചിപ്പിക്കുന്നു. വെളുത്ത നിറം സമാധാനത്തിന്റെ പ്രതീകമാണ്, അത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് പ്രധാന സംഭാവന വഹിക്കുന്ന പരുത്തിയെ പ്രതിനിധീകരിക്കുന്നതായിരുന്നു. എല്ലാ അറിവുകളുടെയും ഉറവിടമായ വേദങ്ങളാണ് താളിയോല ഗ്രന്ഥങ്ങൾ, അവ രാജ്യത്തിന്റെ ശക്തമായ വിദ്യാഭ്യാസ പശ്ചാത്തലത്തെ പ്രതിഫലിപ്പിക്കുന്നു. അവസാനമായി, നെൽക്കതിരുകൾ നമ്മുടെ രാജ്യം ഉത്പാദിപ്പിക്കുന്ന സമ്പന്നമായ ഭക്ഷണത്തെ ഊന്നിപ്പറയുന്നു. അങ്ങനെ, ടാഗോറിന്റെ ഭാരതമാതാവ് ഇന്ത്യയുടെ സമ്പന്നമായ സമ്പദ്‌വ്യവസ്ഥയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും വ്യക്തിത്വമായി . നമ്മുടെ മാതൃരാജ്യം നമുക്ക് നൽകുന്ന ശിക്ഷ (അറിവ്), ദീക്ഷ (ആത്മീയത), അന്ന (ഭക്ഷണം), വസ്ത്ര (വസ്ത്രം) എന്നിവയുടെ ഓർമ്മപ്പെടുത്തലാണിത്.
ചരിത്രത്തിൽ കാണാൻ കഴിയുന്നതുപോലെ, രജപുത്ര രാജാക്കന്മാരായാലും മറാത്തക്കാരായാലും, മിക്കവാറും എല്ലാ വംശങ്ങളിലും, രാജാക്കന്മാർ അവരുടെ സൈന്യങ്ങളെ യുദ്ധക്കളത്തിലേക്ക് നയിക്കുന്നതിന് മുമ്പ് കുലദേവതയെ ആരാധിക്കുമായിരുന്നു. ദേവിയുടെ അനുഗ്രഹം അവരെ വിജയത്തിലേക്ക് നയിക്കുമെന്ന് വിശ്വസിച്ചിരുന്നു . ദുർഗ്ഗയും , കാളി മാതാവും, മുംബാ ദേവിയും , ചണ്ഡികയുമൊക്കെ നമ്മുടെ പൂർവ്വികർ ആരാധിച്ചവരാണ് . സിംഹത്തിന് മുകളിലിരുന്ന് സവാരി ചെയ്യുന്ന ശക്തിശാലിനി ദുർഗ്ഗയും, വെട്ടിമുറിച്ച തലകൾ കോർത്ത മാലയണിഞ്ഞ കാളിയും ശക്തിയെ കാണിച്ചു തരുന്നതായിരുന്നു . കുലദേവതകൾ പ്രതീക്ഷയുടെയും വിജയത്തിന്റെയും പ്രതീകമായിരുന്നു. ആ വിശ്വാസം ഭാരതമാതാവിന്റെ സൃഷ്ടിക്കും പ്രചോദനമായി എന്ന് പറയാം. സ്വാതന്ത്ര്യയുഗത്തിൽ ഭാരതമാതാവിന്റെ പ്രതിച്ഛായ, ശക്തിയുടെയും വീര്യത്തിന്റെയും ഏതാണ്ട് കുലദേവത സമാനമായ ഒരു ചിത്രമായി മാറി . ദാതാവും സംരക്ഷകയുമായ അമ്മയുടെ പ്രതിച്ഛായ, ഭാരതമാതാവിന്റെ ഈ മാതൃഭാവം “വസുധൈവ കുടുംബകം” എന്ന ആശയമായി പ്രതിധ്വനിച്ചു.
ബംഗാൾ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട തമിഴ് കവി സുബ്രഹ്മണ്യ ഭാരതി, തമിഴിനെയും തമിഴരെയും ഭാരതത്തെയും പ്രകീർത്തിച്ചുകൊണ്ട് ഒരു കവിത എഴുതി, ‘വന്ദേമാതരം’ എന്ന് പറഞ്ഞവസാനിക്കുന്ന കവിത,” വിജയ ” എന്ന മാസികയിൽ പ്രസിദ്ധീകരിച്ചു. ഭാരതമാതാവിന്റെ മുലകുടിക്കുന്ന നാല് കുഞ്ഞുങ്ങളുടെ ചിത്രം, അത് നോക്കിക്കാണുന്ന വിവിധ മതവിഭാഗങ്ങളിലെ ഇന്ത്യക്കാർ. “വന്ദേമാതരം” എന്ന വാക്കുകൾ ദേവനാഗരി ലിപിയിൽ എഴുതി . അന്നുമുതൽ, ഇന്ത്യക്കാർക്കിടയിൽ ദേശീയ വികാരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രതീകമായി ഭാരതമാതാവിന്റെ ചിത്രം മാറി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭാരതമാതാ ക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെട്ടു . 1936 ഒക്‌ടോബർ 25-ന് മഹാത്മാഗാന്ധി വാരണാസിയിലെ ഭാരത് മാതാ ക്ഷേത്രം ഉദ്ഘാടനം ചെയ്തു. വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠ് കാമ്പസിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വരണാസിയിൽ മാത്രമല്ല, ഹരിദ്വാറിലും, ഉദയ്‌പൂരിലും, തൂത്തുക്കുടിയിലും അങ്ങനെ ഒട്ടേറെ സ്ഥലങ്ങളിൽ ക്ഷേത്രങ്ങൾ ഉണ്ട്.
സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും, സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷവുമൊക്കെ “ഭാരത് മാതാ കീ ജയ്” എന്ന് വിളിച്ചു തുടങ്ങി. നമ്മൾ ജയിക്കുമ്പോഴും, തളരുമ്പോൾ ഊർജ്ജം പകരാനും ആ മുദ്രാവാക്യം താങ്ങായി. മതങ്ങൾക്കും, ഭാഷയ്‌ക്കുമൊക്കെ അപ്പുറം സ്വന്തം മാതൃരാജ്യത്തെ സ്‌നേഹിക്കാനുള്ള അവകാശമുണ്ട് ഓരോ പൗരനും. ഒരു കാലഘട്ടത്തെ അതിജീവിച്ച, നമ്മുടെ തലമുറയെ ആത്മബോധത്തോടെ ജീവിക്കാൻ പഠിപ്പിച്ച, നമ്മുടെ പൂർവ്വികരുടെ ശക്തിയും വഴികാട്ടിയും ആയിരുന്നു ഭാരതമാതാവ്. ആ ആശയം കാലങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കട്ടെ, വരും തലമുറക്കാർക്ക് ഊർജ്ജമാവാൻ കഴിയട്ടെ. സ്വാമി വിവേകാനന്ദൻ പറഞ്ഞത് പോലെ, ഭാരതമാതാവാണ് നമ്മുടെ ഒരേയൊരു ദൈവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: