ബംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്‍ കിരീടം നേടിയത് ആഘോഷിക്കാന്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ആഘോഷം വന്‍ദുരന്തമായതിൽ സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി. സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച കോടതി, ഇന്ന് തന്നെ ഔദ്യോഗിക പ്രതികരണം അറിയിക്കാൻ അഡ്വക്കേറ്റ് ജനറലിനും നിർദേശം നൽകി.
ബുധനാഴ്ച നടന്ന വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് കോടതി നടപടി. വ്യാഴാഴ്ച ഉച്ചയ്‌ക്ക് ശേഷം 2.30 ഓടെ കോടതി കേസ് പരിഗണിക്കും. പതിനെട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം കന്നി കിരീടം നേടിയ ടീമിനെ അനുമോദിക്കാന്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനാണ് ആഘോഷം സംഘടിപ്പിച്ചത്. 35,000 പേരെ മാത്രം ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയത് മൂന്നു ലക്ഷത്തോളം പേരാണ്. തുടർന്ന് പ്രവേശന കവാടം തുറന്നതോടെ നിയന്ത്രണാതീതമായി തിരക്കുണ്ടാവുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും കൊല്ലപ്പെടുകയുമായിരുന്നു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും അടക്കം ഉൾപ്പെടുന്നതായാണ് വിവരം.
അതേസമയം, അപകടത്തിൽ പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡിജിപിയുടെ റിപ്പോർട്ട്. പോലീസിന്റെ നിർദേശങ്ങൾ അവഗണിച്ചാണ് വിജയാഘോഷം നടത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഐപിഎൽ ക്രിക്കറ്റിൽ കന്നിക്കിരീടം ചൂടിയ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് (ആർസിബി) ടീമിനു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബുധനാഴ്ച വൈകിട്ടോടെയാണ് സ്വീകരണം ഒരുക്കിയത്.
കൃത്യമായ ക്രമീകരണങ്ങളോ പോലീസ് നടപടികളോ ഇല്ലാതെയാണ് വിജയാഘോഷത്തിന് തീരുമാനിച്ചത്. വിക്ടറി പരേഡ് ഒഴിവാക്കിയെങ്കിലും ദുരന്തത്തിനിടയിലും ആര്‍സിബി വിജയാഘോഷം നടത്തിയതും അതില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പങ്കെടുത്തതും വന്‍ വിമര്‍ശനത്തിനിടയാക്കി. സര്‍ക്കാരിന്റെ ഗുരുതര വീഴ്ചയാണ് അപകട കാരണമെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. സംഭവം കൃത്യമായി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക