കേരളത്തിലെ റെയില്‍വെ വികസനത്തിന്റെ കാര്യത്തില്‍ കേന്ദ്രം താത്പര്യവും സന്നദ്ധതയും ആവര്‍ത്തിച്ച് അറിയിച്ചുകഴിഞ്ഞു. ഇനി അനുകൂലമായി പ്രതികരിക്കേണ്ടതും ഉല്‍സാഹിക്കേണ്ടതും കേരളമാണ്. പതിവു മെല്ലെപ്പോക്ക് നയം മാറ്റിവച്ച്, സ്ഥലമെടുപ്പു പരിപാടിയുമായി സജീവമായി മുന്നോട്ടുപോവുകയും രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് കേന്ദ്രവുമായി സഹകരിക്കുകയും ചെയ്താല്‍ ശബരിപ്പാത അടക്കം, കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന റെയില്‍ പദ്ധതികള്‍ യാഥാര്‍ഥ്യമാകാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല. ശബരിപ്പാത എന്ന ആശയം രൂപംകൊണ്ടിട്ട് കാല്‍നൂറ്റാണ്ടു കഴിഞ്ഞു. 1998ലാണ് ആദ്യമായി അതിനു കേന്ദ്രബജറ്റില്‍ തുക വകയിരുത്തിയത്. സ്ഥലമെടുത്തു നല്‍കേണ്ട ചുമതല നിറവേറ്റാന്‍ കേരളത്തിനുകഴിയാത്തതാണ് ഇനിയും പദ്ധതി തുടങ്ങാന്‍ വൈകുന്നതിനു കാരണം എന്നതു വ്യക്തമാണുതാനും. ശബരിമല വികസനത്തില്‍ വലിയ നാഴികക്കല്ല് ആയേക്കാവുന്ന ഈ പദ്ധതിയോടു കേരളം കാണിക്കുന്ന നിസ്സംഗ നയം ന്യായീകരിക്കാനാവാത്തതാണ്. മാറിമാറി വന്ന സര്‍ക്കാരുകളെല്ലാം ഇക്കാര്യത്തില്‍ കാണിച്ചിട്ടുള്ളത് അനാസ്ഥ മാത്രമാണ്.
കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റതോടെ വിവിധ മേഖലകളിലെന്നപോലെ റെയില്‍വേ വികസനത്തിനും വേഗത പല ഇരട്ടി വര്‍ധിച്ചു. അതിന്റെ പൂര്‍ണ പ്രയോജനം ഉപയോഗപ്പെടുത്താത്ത ഏക സംസ്ഥാനം കേരളമാണ്. കാരണം, പദ്ധതികള്‍ നടപ്പാകണമെങ്കില്‍ സംസ്ഥാനങ്ങള്‍കൂടി സഹകരിക്കണം. അതു നടക്കാത്തതാണ് കേരളത്തെ സംബന്ധിച്ചു പ്രധാന പ്രശ്നമെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസവും വ്യക്തമാക്കി. യഥാസമയം ആവശ്യത്തിനു ഭൂമി എടുത്തു നല്‍കാത്തത്, കേരളത്തിലെ വികസനത്തെ സ്തംഭനാവസ്ഥയിലാക്കിയിരിക്കുകയാണെന്ന കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം ഗൗരവപൂര്‍വം പരിഗണിക്കേണ്ടതു തന്നെയാണ്. കേരളത്തില്‍ തെക്കുവടക്കായി നെടുനീളത്തില്‍ മൂന്നാമത്തേയും നാലാമത്തേയും പാതകളാണ് കേന്ദ്ര പരിഗണനയിലുള്ളത്. ഇതു യാഥാര്‍ഥ്യമായാല്‍ യാത്രാ സൗകര്യം മാത്രമല്ല റെയില്‍ വഴിയുള്ള ചരക്കു നീക്കവും സുഗമമാകും.
കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരമെറ്റത് 2014ല്‍ ആണ്. അതിനു മുന്‍പ് 2009-2014 കാലത്ത് കേരളത്തിനു ലഭിച്ചിരുന്ന ശരാശരി റെയില്‍വെ വിഹിതം 372കോടിയായിരുന്നു. അതാണ് എന്‍ഡിഎ സര്‍ക്കാര്‍ 3042 കോടിയായി വര്‍ധിപ്പിച്ചത്. പദ്ധതികള്‍ക്കോ കേന്ദ്ര സഹകരണത്തിനോ കേന്ദ്ര വിഹിതത്തിനോ കുറവില്ലെന്ന് ചുരുക്കം. ഗുണഭോക്താക്കളായ കേരളത്തിന്റെ നിസ്സംഗതയാണ് പ്രശ്നം.
വര്‍ഷങ്ങള്‍ കഴിയുന്തോറും പദ്ധതികളുടെ ചെലവ് ഇരട്ടിച്ചുകൊണ്ടിരിക്കും. ശബരിപ്പാതയ്‌ക്കായി 416 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കണമെന്നും നടപടി ത്വരിതത്തിലാക്കാന്‍ മുഖ്യമന്ത്രി പ്രത്യേക താത്പര്യമെടുക്കണമെന്നും കാണിച്ച് റെ യില്‍വേ മന്ത്രി അയച്ച കത്തിനോട് കേരളം കാര്യമായി പ്രതികരിച്ചില്ല. ഇതുവരെ ഏറ്റെടുത്തത് 24 ഹെക്ടര്‍ മാത്രമാണ്.. 392 ഹെക്ടര്‍കൂടി ഏറ്റെടുത്താലേ പദ്ധതി യാഥാര്‍ഥ്യമാക്കാനാവുകയുള്ളു. സ്ഥലമെടുപ്പിനായി 282 കോടിരൂപ സംസ്ഥാനത്തിനു കൈമാറുകയും ചെയ്തിരുന്നു. ഇത്ര മന്ദഗതിയില്‍ കാര്യങ്ങള്‍ നീങ്ങുമ്പോഴാണ് ശബരിപ്പാത ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും ജൂലൈയില്‍ കേന്ദ്ര സംഘം എത്തുമെന്നും ഉടന്‍ നിര്‍മാണം തുടങ്ങുമെന്നുമുള്ള മട്ടില്‍ മുഖ്യമന്ത്രി പ്രസ്താവന ഇറക്കിയത്. നിലമ്പൂര്‍ അടക്കം അടുത്തു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ലക്ഷ്യംവച്ചുള്ള വാചകക്കസര്‍ത്തു മാത്രമാണ് ഇതെന്ന് സാമാന്യ ബോധമുള്ളവര്‍ക്കു മനസ്സിലാകും. സംസ്ഥാനം മനസ്സുവച്ചാല്‍ അതിവേഗ റയില്‍പ്പാതയും യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് സൂചന.
കേന്ദ്രം അവഗണിക്കുന്നു എന്നും കേന്ദ്രം ഒന്നും തരുന്നില്ലെന്നും പലതും വെട്ടിക്കുറയ്‌ക്കുന്നു എന്നും തുടരെ ആരോപിക്കുന്ന സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും സ്വന്തം കഴിവുകേടും കെടുകാര്യസ്ഥതയും നിഷേധാത്മക മനോഭാവവും മറച്ചു പിടിച്ച് രാഷ്‌ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. അതു പൊതുജനങ്ങള്‍ക്കു കിട്ടേണ്ട ആനുകൂല്യങ്ങളേയും സൗകര്യങ്ങളേയും നിഷേധിച്ചുകൊണ്ട് ആണു താനും. കാലം മാറിയത് അറിയാതെ പഴയ ട്രാക്കിലൂടെ തന്നെ ഓടുകയാണ് സംസ്ഥാനത്തെ ഇടതു ഭരണം. വികസനപാതയില്‍ നൂതന ആശയങ്ങളുമായി അത്ഭുതപ്പെടുത്തുംവിധം കുതിക്കുന്ന ഭാരതത്തിന്റെ ഗതിവേഗത്തിനൊപ്പമെത്താന്‍ രാഷ്‌ട്രീയ തിമിരം ബാധിച്ച ഇടതു ഭരണത്തിനു കഴിയുന്നില്ല. ശരിയായ വികസനമെന്തെന്നു മനസ്സിലാക്കാന്‍ മറ്റു സംസ്ഥാനങ്ങളിലേയ്‌ക്കൊന്നു പോകാനുള്ള മനസ്സു കാണിക്കണം. റെയില്‍വേയുടെ വികസനം എന്തെന്ന് അറിയാന്‍, കേരളത്തില്‍ ഈയിടെ ഉദ്ഘാടനം ചെയ്യപ്പെട്ട റെയില്‍വെ സ്റ്റേഷനുകള്‍ കണ്ടാല്‍ത്തന്നെ നേര്‍വഴിക്കു ചിന്തിക്കുന്നവര്‍ക്കു മനസ്സിലാകും. അതിനൊപ്പം സഞ്ചരിക്കാനുള്ള സന്മനസ് സംസ്ഥാനം ഭരിക്കുന്നവര്‍ക്കുണ്ടായാല്‍ കേരളം രക്ഷപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: