ഇസ്ലാമാബാദ് : കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്) അലുമിനി അസോസിയേഷന്‍ ദുബായില്‍ സംഘടിപ്പിച്ച പരിപാടിയിലെ തന്റെ സാന്നിധ്യത്തിൽ വിശദീകരണവുമായി പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ഇന്ത്യക്കാർ തങ്ങളെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് അഫ്രീദി വ്യക്തമാക്കി.
പാക്കിസ്ഥാന്‍ അസോസിയേഷന്‍ ദുബായ് ഹാളില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുവാനെനെത്തിയതായിരുന്നു അഫ്രീദി. ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ലഭിച്ച കൈപ്പടയിലുള്ള ഒരു പെയിന്റിങ്ങിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചതിന്റെ ആഘോഷത്തിനായാണ് എത്തിയത്. പിഎഡിയിൽ അഫ്രീദി ഒരു ഫിറ്റ്‌നസ് സെന്ററും നടത്തുന്നുണ്ട്.
തന്നെയും ഉമര്‍ ഗുലിനെയും അപ്രതീക്ഷിതമായി അവിടെ കണ്ടപ്പോൾ ചില ഇന്ത്യക്കാര്‍ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് അഫ്രീദി പറഞ്ഞു. തങ്ങളെ കണ്ടതിന്റെ ആവേശത്തിലായിരുന്നു അവരെന്നും അവരെ കാണാനും കുറച്ച് സമയം അവര്‍ക്കൊപ്പം ചെലവഴിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അഫ്രീദി കൂട്ടിച്ചേർത്തു.ഈ പ്രതിഷേധം തന്നെ അദ്ഭുതപ്പെടുത്തുവെന്ന് അഫ്രീദി പറഞ്ഞു. കായികരംഗം രാഷ്‌ട്രീയത്തിന് അതീതമായി ഉയരണമെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. ‘ബൂം ബൂം’ എന്ന് വിളിപ്പേരുള്ള അഫ്രീദി പരിപാടി സംഘാടകര്‍ക്ക് നേരെ ഇന്ത്യയില്‍ ഉയരുന്ന വിമര്‍ശനങ്ങളെ ‘അനാവശ്യം’ എന്ന് പറഞ്ഞ് തള്ളുകയായിരുന്നു. കാര്യങ്ങള്‍ രാഷ്‌ട്രീയവല്‍കരിക്കരുതെന്നും ആസൂത്രിതമായി പരിപാടിയില്‍ പങ്കെടുത്തതല്ലെന്നും അഫ്രീദി വ്യക്തമാക്കി.
മേയ് 25-നാണ് വിവാദത്തിനിടയാക്കിയ പരിപാടി നടക്കുന്നത്. പാക്കിസ്ഥാന്‍ അസോസിയേഷന്‍ ദുബായ് (പിഎഡി) കെട്ടിടത്തില്‍ നടന്ന കുസാറ്റ് അലൂംനി അസോസിയേഷന്‍ സംഘടിപ്പിച്ച ഇന്റര്‍ കൊളീജിയറ്റ് നൃത്ത പരിപാടിയില്‍ അഫ്രീദിക്കും മുന്‍ സഹതാരം ഉമര്‍ ഗുലിനും ഊഷ്മളമായ സ്വീകരണം നല്‍കിയതിനെ തുടര്‍ന്നാണ് വിവാദം ഉണ്ടായത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: