ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെനയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷിബന്ധം കൂടുതല്‍ വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയായതായി പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചു.
പരാഗ്വേ പ്രസിഡന്റ് ഭാരതം സന്ദര്‍ശിക്കുന്നത് രണ്ടാം തവണയാണ്, സന്ദര്‍ശനം ചരിത്രപരമാണ്. ഈ സന്ദര്‍ശനം ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ ശക്തി നല്‍കും. ഭാരതവും ലാറ്റിനമേരിക്കയുമായുള്ള ബന്ധങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ദക്ഷിണ അമേരിക്കയിലെ ഒരു വിലപ്പെട്ട പങ്കാളിയാണ് പരാഗ്വേയെന്ന് പ്രധാനമന്ത്രി കുറിച്ചു. സാമ്പത്തിക സഹകരണത്തെക്കുറിച്ചും വ്യാപാരബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള അപാരമായ സാധ്യതകളെക്കുറിച്ചും ചര്‍ച്ചയായി. ഡിജിറ്റല്‍ സാങ്കേതികവിദ്യ, നിര്‍ണായക ധാതുക്കള്‍, ഊര്‍ജം, കൃഷി, ആരോഗ്യം, ബഹിരാകാശം തുടങ്ങിയവയെ ഇരുരാജ്യങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പ്രധാന മേഖലകളായി കാണുന്നു.
ഊര്‍ജം, ഹരിത ഹൈഡ്രജന്‍, ജൈവ ഇന്ധനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും അടുത്ത് പ്രവര്‍ത്തിക്കുന്നത് തുടരും. സൈബര്‍ കുറ്റകൃത്യങ്ങള്‍, സംഘടിത കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത് തുടങ്ങിയ ഭീഷണികളെ മറികടക്കുന്നതിനായി ഉറച്ച് പ്രവര്‍ത്തിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും നരേന്ദ്രമോദി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന എക്സില്‍ കുറിച്ചു. ഭാരതം പരാഗ്വേയുടെ ഒരു പ്രധാന തന്ത്രപര മായ പങ്കാളിയാണ്. സാങ്കേതികവിദ്യ, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം, ശാസ്ത്രം തുടങ്ങിയ പ്രധാനമേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച നടത്തി. ഊഷ്മളമായ സ്വീകരണത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: