ബെർലിൻ: ജർമ്മൻ നഗരമായ ഹാംബർഗിലെ ഒരു ആശുപത്രിയിൽ ശനിയാഴ്ച രാത്രിയിലുണ്ടായ വൻ തീപിടുത്തത്തിൽ മൂന്ന് രോഗികൾ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഞായറാഴ്ച പ്രാദേശിക അധികാരികളാണ് അപകട വിവരം നൽകിയത്. മറൈൻ ക്രാങ്കൻഹൗസ് ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്. താഴത്തെ നിലയിലെ വയോജന വാർഡിലെ ഒരു മുറിയിൽ നിന്നാണ് തീ പടർന്നത്, തുടർന്ന് മുകളിലത്തെ നിലകളിലേക്ക് തീ പടർന്നു. ജീവനക്കാരുടെയും അഗ്നിശമന സേനയുടെയും ജാഗ്രത കാരണം നിരവധി ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.
സംഭവത്തിൽ 50 ലധികം പേർക്ക് പരിക്കേറ്റു, അതിൽ 2 പേരുടെ നില ഗുരുതരമാണ്, 16 പേർക്ക് ഗുരുതര പരിക്കുകളും 36 പേർക്ക് നിസ്സാര പരിക്കുകളുമുണ്ട്. ഏകദേശം 20 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു.
പരിക്കേറ്റവരെ ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിലേക്കും അടുത്തുള്ള മെഡിക്കൽ സെന്ററുകളിലേക്കും അടിയന്തര ചികിത്സയ്‌ക്കായി കൊണ്ടുപോയി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ജർമ്മൻ വാർത്താ ഏജൻസിയായ ഡിപിഎയുടെ റിപ്പോർട്ട് പ്രകാരം അധികൃതർ അന്വേഷണം ആരംഭിച്ചതായും തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഒരു ഫോറൻസിക് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: