മുംബൈ: ബോളിവുഡ് ഛായാഗ്രാഹകന്‍ പ്രതീക് ഷായ്‌ക്കെതിരെ ലൈംഗികാരോപണം. ഹോംബൗണ്ട്, ജൂബിലി, സിടിആര്‍എല്‍ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ പ്രതീക് ഇരുപതോളം സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന് ഹ്രസ്വചിത്രസംവിധായകന്‍ അഭിനവ് സിങ് ആണ് ആരോപിച്ചത്. ഇരയാക്കപ്പെട്ടവരുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ആരോപണമെന്നും അഭിനവ് സിങ് അവകാശപ്പെട്ടു.
പ്രതീകിന്റെ ചാറ്റുകള്‍ അതിരുവിട്ടതായിരുന്നുവെന്ന് ആരോപിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ അഭിനവ് സിങ് ഇന്‍സ്റ്റഗ്രാം വഴി പുറത്തുവിട്ടു. നഗ്‌നചിത്രങ്ങള്‍ അയക്കുക, ആവശ്യപ്പെടുക തുടങ്ങിയതെല്ലാം പ്രതീകിന്റെ ഭാഗത്തു നിന്നുണ്ടായെന്നും അഭിനവ് വ്യക്തമാക്കി. പുതിയ ചിത്രം ഹോംബൗണ്ടിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കാന്‍ ചലച്ചിത്രമേളയിലുള്ള പ്രതീക് ഷാ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോപണങ്ങളോട് പ്രതീക് പ്രതികരിച്ചിട്ടുമില്ല.
അതേസമയം, ആരോണങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി ഹോംബൗണ്ടിന്റെ നിര്‍മാതാക്കളായ ധര്‍മ പ്രൊഡക്ഷന്‍സ് രംഗത്തെത്തി. ഹോംബൗണ്ടില്‍ ഫ്രീലാന്‍സര്‍ ആയാണ് പ്രതീക് പ്രവര്‍ത്തിച്ചതെന്ന് കരണ്‍ ജോഹറിന്റെ നേതൃത്വത്തിലുള്ള നിര്‍മാണക്കമ്പനി വ്യക്തമാക്കി. പ്രൊജക്ടുമായി ബന്ധപ്പെട്ട കരാറുകള്‍ അവസാനിച്ചു. പ്രവര്‍ത്തകാലയളവില്‍ ചിത്രത്തിന്റെ ആഭ്യന്തരപരാതി പരിഹാര സമിതിക്ക് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ധര്‍മ പ്രൊഡക്ഷന്‍സിന്റെ പ്രസ്താവനയില്‍ പറയുന്നു.
നാലുവര്‍ഷം മുമ്പ് തന്നെ പ്രതീക് ഷായുടെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട പരാതി ഇന്ത്യന്‍ വുമണ്‍ സിനിമാറ്റോഗ്രാഫേഴ്സ് കളക്ടീവിന്റെ (ഐഡബ്ല്യുസിസി) ശ്രദ്ധയില്‍പ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: