കോട്ടയം: തൊഴിലാളിയും മുതലാളിയും പരസ്പരം ശത്രുതയോടെയല്ല ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍. കോട്ടയത്ത് ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ (ബിവിവിഎസ്) അഞ്ചാമത് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യത്തെ ഉന്നതിയിലെത്തിക്കുക എന്ന ലക്ഷ്യമാണ് വേണ്ടത്. ശ്രേഷ്ഠവും ഉന്നതവുമായ ദേശഭക്തിയില്‍ അടിയുറച്ചു നിന്നു പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിന്റെ ഒരു പോഷക സംഘടനയാണ് ബിവിവിഎസ്. രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്കെല്ലാം പോഷക സംഘടനകളുണ്ട്. അതെല്ലാം അതാതു രാഷ്ടീയ പ്രസ്ഥാനങ്ങളെ പോഷിപ്പിക്കാനുള്ളവയാണ്. എന്നാല്‍ ആര്‍എസ്എസിന്റെ വിവിധ ക്ഷേത്ര സംഘടനകള്‍ ആര്‍എസ്എസിനെ പോഷിപ്പിക്കാനുള്ളവയല്ല. ഒരേ ലക്ഷ്യത്തോടെ ഒരുമിച്ചു പ്രവര്‍ത്തിക്കുകയെന്നതാണ് ലക്ഷ്യം.
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷവും 60 വര്‍ഷത്തോളം നാം അടിമകളെപ്പോലെ ജീവിച്ചു. അക്രമികളുടെ ക്രൂരതക്ക് നിസ്സഹായരായി നോക്കി നിന്നു. ഇന്ന് നാം അതില്‍ നിന്നു മോചിതരായി. ശത്രുക്കള്‍ക്ക് കൃത്യമായ മറുപടി നല്കി രാഷ്‌ട്രം ഉണര്‍ന്നു കഴിഞ്ഞു. ഏതൊരു രാജ്യത്തെയും മറികടന്ന് വിജയത്തിലെത്തി. ഒട്ടനവധി പേരുടെ ജീവത്യാഗം ഇതിനു വഴിയൊരുക്കി. ഭാവി തലമുറ നമ്മെ നോക്കി ലജ്ജിക്കുവാന്‍ ഇടയാക്കാതെ ജീവിക്കുന്ന ചുറ്റുപാടുകള്‍ ശ്രദ്ധിക്കണം. വരാന്‍ സാദ്ധ്യതയുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു പ്രവര്‍ത്തിക്കുവാന്‍ നമുക്കു കഴിയണം. നമ്മുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ചിന്തിക്കണം, അദ്ദേഹം പറഞ്ഞു.
ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന പ്രസിഡന്റ് എന്‍. അജിത് കര്‍ത്ത അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എസ്. സന്തോഷ്, സംസ്ഥാന രക്ഷാധികാരി വി. സദാശിവന്‍, ട്രഷറര്‍ കെ.ബി. ഹരികുമാര്‍, വൈസ് പ്രസിഡന്റ് ശശിധര മേനോന്‍, മഹിളാ കോര്‍ഡിനേറ്റര്‍ ഷിജി, സുനിതാ ജോഷി തുടങ്ങിയവര്‍ സംസാരിച്ചു. പഹല്‍ഗാം തീവ്രവാദി ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞവരെ യോഗത്തില്‍ അനുസ്മിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: