ഭാരതീയ ജനതാപാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ഏറെ വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവര്‍ത്തിച്ചിരുന്ന എളമ്പിലാശ്ശേരി ഗോവിന്ദന്‍ അന്തരിച്ച വാര്‍ത്ത ജന്മഭൂമിയില്‍ കഴിഞ്ഞ ദിവസം വായിച്ചപ്പോള്‍ മനസ് ഒട്ടേറെ മുന്‍കാല സ്മരണകളിലൂടെ പാഞ്ഞുപോയി. 1965 ലോ 69 ലോ പാലക്കാട് നൂറണി ഹിന്ദു ഹൈസ്‌കൂളില്‍ നടന്ന സംഘശിക്ഷാവര്‍ഗിലെ ഒരു ശിക്ഷകനായി ഈ ലേഖകന്‍ പങ്കെടുത്തിരുന്നു. അതിനുമുമ്പുതന്നെ എനിക്കു സംഘ ചുമതലയില്‍നിന്ന് വിടുതല്‍ ചെയ്ത് ജനസംഘത്തിന്റെ ഉത്തരമേഖലാ സംഘടനാ കാര്യദര്‍ശിെയന്ന ചുമതല ലഭിച്ചിരുന്നു, ആസ്ഥാനം കോഴിക്കോടും. കോഴിക്കോട് ജില്ലയിലെ മിക്കയിടങ്ങളിലും അക്കാലത്ത് പോകാറുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ ജനസംഘ സമിതികളുള്ള മണ്ഡലമെന്ന നിലയ്‌ക്ക് ആ മണ്ഡലത്തിന് പ്രത്യേക പരിഗണന പരമേശ്വര്‍ജി നല്‍കിയിരുന്നു. ബാലുശ്ശേരി എംഎല്‍എ ആയിരുന്ന ഷണ്‍മുഖദാസും ഒരവസരത്തില്‍ ബസ്സുയാത്രയ്‌ക്കിടെ എന്നോടു സംസാരിക്കവെ അങ്ങനെ എന്നോട് അന്വേഷിക്കുകയുണ്ടായി.
എളമ്പിലാശ്ശേരി ഗോവിന്ദന്റെ വീട്ടില്‍ അക്കാലത്ത് ഞാന്‍ ഇടയ്‌ക്കിടെ പേകാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ നിഷ്ഠാവാനായ സംഘപ്രവര്‍ത്തകനും.
നേരത്തെ സൂചിപ്പിച്ച സംഘശിക്ഷാവര്‍ഗില്‍ അദ്ദേഹം മകനെ അയച്ചു. ശിബിരത്തില്‍ എത്തിയപ്പോള്‍ മുതല്‍ ഗോവിന്ദനും ഗൃഹാതുരത്വം അനുഭവിച്ചുതുടങ്ങി. മുതിര്‍ന്ന സ്വയംസേവകരും ശിഷ്യന്മാരും സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തന്റെ സ്ഥിതി അയാള്‍ അച്ഛനെ അറിയിച്ചു. അച്ഛന്‍ അതിനയച്ച മറുപടി ശിബിരത്തിലെ മുതിര്‍ന്ന പ്രചാരകന്‍ ഹരിയേട്ടനും മാധവ്ജിയും വായിച്ചു. വളരെ പ്രതീക്ഷയോടെയാണ് ശാഖയിലെ സ്വയംസേവകര്‍ നീ ശിക്ഷണം കഴിഞ്ഞുവന്ന് ശാഖയുടെ ചുമതലയേറ്റെടുക്കുന്നുന്നതിനെ കാത്തിരിക്കുന്നതെന്നും, അതിനാല്‍ ശ്രദ്ധാപൂര്‍വം എല്ലാം പഠിക്കണമെന്നും മറ്റുമായിരുന്നു ആ പിതാവിന്റെ കത്തിന്റെ ചുരുക്കം. മാധവ്ജിയും ഹരിയേട്ടനും മറ്റും പ്രത്യേകം ശ്രദ്ധയോടെ അക്കാര്യം കണക്കിലെടുത്തതിനാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഗോവിന്ദന്റെ ‘ചൊരുക്ക്’ മാറുകയും നല്ല നിലയ്‌ക്കു പരിശീലനം മുഴുമിപ്പിക്കുകയുമായിരുന്നു.
പിന്നീട് നാട്ടില്‍ തിരിച്ചുവന്ന് ശാഖാപ്രവര്‍ത്തനത്തില്‍ സജീവമായി. ബാലുശ്ശേരിയിലും ചുറ്റുപാടും നല്ല ധാരണയുള്ള സ്വയംസേവകര്‍ ധാരാളമുണ്ടായിരുന്നു. ഇപ്പോഴുമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. സാധാരണ പ്രാഥമിക വിദ്യാലയത്തില്‍ അദ്ധ്യാപകനായിരുന്ന ഗോപാലന്‍കുട്ടി മാസ്റ്റര്‍ തന്റെ കര്‍തൃത്വശേഷികൊണ്ട് പ്രാന്തകാര്യവാഹ് പദവിയിലെത്തിയത് മറ്റുള്ളവര്‍ക്കു വിസ്മയമായിരുന്നു. ഉത്തരകേരളത്തില്‍ മാര്‍ക്‌സിസ്റ്റ്-സംഘ പ്രവര്‍ത്തകര്‍ തമ്മില്‍ ദീര്‍ഘകാലമായി നടന്നുവന്ന സംഘര്‍ഷങ്ങള്‍ക്ക് സമാധാനമുണ്ടാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കയ്യെടുത്ത് ഗോപാലന്‍കുട്ടി മാസ്റ്ററെയാണ് വിൡച്ചത്. അത് പരിപൂര്‍ണ വിജയമായില്ലെങ്കിലും നല്ല സംരംഭമായി അനുഭവപ്പെട്ടുവല്ലൊ!
മറ്റു കക്ഷിനേതാക്കള്‍ പിന്നീട് അതൊരു അധിക്ഷേപ കാരണമായി കൊണ്ടാടുകയുമുണ്ടായി. ഗോലാലന്‍കുട്ടി മാസ്റ്റര്‍ ഇപ്പോള്‍ ഭാരതീയ വിദ്യാനികേതന്റെ അധ്യക്ഷസ്ഥാനം വഹിച്ചുകൊണ്ട് സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരുന്നു.
എളമ്പിലാശ്ശേരി ഗോവിന്ദനെക്കുറിച്ച് ആരംഭിച്ച ഈ പ്രകരണം വഴിമാറിപ്പോയിയെന്നു തോന്നുന്നു. ജനസംഘത്തിന്റെയും സംഘവുമായി ബന്ധപ്പെട്ട ഏതു കാര്യത്തിന്റെയും ആവശ്യത്തിനെന്നു തനിക്കു തോന്നുന്ന സംരംഭത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. ഇടയ്‌ക്കിടയ്‌ക്ക് ഫോണില്‍ വിളിച്ചു ദീര്‍ഘനേരം തന്നെ ആവലാതികളുടെ കെട്ടഴിച്ചു സംസാരിക്കുമായിരുന്നു. തൊടുപുഴയില്‍ വന്നു കാണാനുള്ള താല്‍പര്യവും പ്രകടിപ്പിച്ചു. ബാലുശ്ശേരിയില്‍നിന്നു കോഴിക്കോടിനടുത്തുള്ള ഒരു വീട്ടിലാണ് പിന്നീട് താമസമെന്നറിയിച്ചു. അവിടെ പോയി സൗഹൃദം പുതുക്കാന്‍ എനിക്കു സാവകാശമുണ്ടായില്ലെന്നുമാത്രം.
എളമ്പിലാശ്ശേരി എന്ന വീട്ടുപേരിനോട് എനിക്കു മമത വരാന്‍ മറ്റൊരു കാരണവുമുണ്ട്. എന്റെ മൂലകുടുംബത്തിനടുത്ത് അതേ പേരില്‍ ഒരു വീടുണ്ട്. സഹപാഠികള്‍ അവിടെയുണ്ടായിരുന്നുതാനും.
അവര്‍ കലാവാസനയുള്ളവരാണ്. തിരുവാതിരകളി പഠിപ്പിക്കുന്നവരും സിനിമയില്‍ അഭിനയിച്ചവരും അവിടെയുണ്ടായിരുന്നു. ഇപ്പോള്‍ ചപ്പാത്തിയും ഇഡ്ഡലിമാവുമൊക്കെ തയ്യാറാക്കി വില്‍പന നടത്തുകയാണ്.
അരനൂറ്റാണ്ട് നീണ്ട പ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെടാവുന്നയാളായിരുന്നു പരേതനായ ഗോവിന്ദന്‍. അദ്ദേഹം ദീപ്തസ്മരണയായി മനസ്സിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: