കൊൽക്കത്ത ; നിയമ വിദ്യാർത്ഥിനിയായ ശർമിഷ്ഠ പനോലിയെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മമത സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ . കൊൽക്കത്ത പോലീസിന്റെ സെലക്ടീവ് മതേതരത്വത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ശർമിഷ്ഠയുടെ പോസ്റ്റിൽ പോലീസ് ഇത്ര വേഗത്തിൽ നടപടി സ്വീകരിച്ചത് എന്തുകൊണ്ടാണെന്നും എന്നാൽ സനാതന ധർമ്മത്തെ പരിഹസിക്കുന്ന ടിഎംസി നേതാക്കൾക്കെതിരെ പോലീസ് നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ഓപ്പറേഷൻ സിന്ദൂരിനു പിന്നാലെ ശർമിഷ്ഠ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്ക് വച്ചിരുന്നു. എന്നാൽ തന്റെ വാക്കുകൾ ചിലരെ വേദനിപ്പിച്ചു എന്ന് മനസിലാക്കിയ ശർമ്മിഷ്ഠ തന്റെ തെറ്റ് അംഗീകരിക്കുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തു. അതിനു പിന്നാലെയാണ് പശ്ചിമ ബംഗാൾ പോലീസ് ശർമിഷ്ഠയെ അറസ്റ്റ് ചെയ്തത്.
വജാഹത്ത് ഖാൻ എന്ന വ്യക്തിയാണ് ശർമിഷ്ഠയ്‌ക്കെതിരെ പരാതി നൽകിയത്. ശർമിഷ്ഠ ഇസ്ലാമിനെ അപമാനിക്കുകയും വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് എഐഎംഐഎം ദേശീയ വക്താവ് വാരിസ് പത്താൻ ആരോപിച്ചിരുന്നു. ഇതിനുശേഷം, കൊൽക്കത്ത പോലീസ് ഗുരുഗ്രാമിൽ രഹസ്യമായി എത്തി ശർമിഷ്ഠയെ അവിടെ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ ജൂൺ 13 വരെ ശർമിഷ്ഠ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: