India

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

Published by

മുംബൈ: തെറ്റിദ്ധരിപ്പിക്കുന്ന യൂട്യൂബ് വീഡിയോകളിലൂടെ സാധ്ന ബ്രോഡ്കാസ്റ്റിന്റെ ഓഹരി വിലയില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് താരം അര്‍ഷദ് വാസി, ഭാര്യ മരിയ ഗൊരേറ്റി എന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിപണിയില്‍ ഇടപെടുന്നതിന് സെബി വിലക്കേര്‍പ്പെടുത്തി.

വാര്‍സിക്കും ഭാര്യ മരിയ്‌ക്കും ഒരു വര്‍ഷമാണ് വിലക്ക്. അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്‌ക്കണം. സാധ്ന ബ്രോഡ്കാസ്റ്റിന്റെ (ഇപ്പോഴത്തെ ക്രിസ്റ്റല്‍ ബിസിനസ് സിസ്റ്റംസ് ലിമിറ്റഡ്) പൊമോട്ടര്‍മാരും സ്ഥാപനങ്ങളും ഉള്‍പ്പടെ 57 പേര്‍ക്ക് അഞ്ച് ലക്ഷം മുതല്‍ അഞ്ച് കോടി രൂപവരെ പിഴ ചുമത്തിയിട്ടുണ്ട്. വിപണിയില്‍ ഇടപെടുന്നതിന് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷംവരെ വിലക്കും ഏര്‍പ്പെടുത്തി.

നിയമവിരുദ്ധമായി നേടിയ 58.01 കോടി രൂപ 12 ശതമാനം പലിശ സഹിതം തിരികെ നല്കണം. അര്‍ഷാദ് 41.70 ലക്ഷം രൂപയും ഭാര്യ 50.35 ലക്ഷം രൂപയും നേട്ടമുണ്ടാക്കി. ഗൗരവ് ഗുപ്ത, രാകേഷ് കുമാര്‍ ഗുപ്ത, മനീഷ് മിശ്ര എന്നിവരാണ് മുഖ്യ സൂത്രധാരകരെന്നും സെബിയുടെ ഉത്തരവില്‍ പറയുന്നു. സാധ്ന ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ ആര്‍ടിഎ ഡയറക്ടര്‍ സുഭാഷ് അഗര്‍വാളാണ് മനീഷ് മിശ്രയ്‌ക്കും പ്രൊമോട്ടര്‍മാര്‍ക്കുമിടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നും 109 പേജുള്ള ഉത്തരവില്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by