മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം ഛോട്ടോ മുംബൈ ജൂൺ 06ന് റീ റിലീസ് ചെയ്യും. അൻവർ റഷീദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ വാസ്കോഡാ ഗാമയായി മോഹൻലാൽ നിറഞ്ഞാടിയിരുന്നു. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ഒന്നാണ്. മോഹൻലാലിന്റെ ജന്മദിനമായ മേയ് 21ന് റീ- റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണത്താൽ നടന്നില്ല.
ദേവദൂതനുശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ ഫോർ കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്. മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷൻ റസല്യൂഷൻ (HDR) ഫോർമാറ്റിലുള്ള ചിത്രമാണിത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ഛോട്ടാ മുംബൈയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. ബെന്നി പി. നായരമ്പലം ആണ് രചന. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വയലാർ ശരത് ചന്ദ്ര വർമയുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു.
തുടർന്ന് മോഹൻലാൽ നായകനായ ഉദയനാണ് താരം, ജൂൺ 20ന് റീ റിലീസ് ചെയ്യും. മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വൻ വിജയം നേടിയ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ്- മോഹൻലാൽ – ശ്രീനിവാസൻ കൂട്ടുകെട്ടിൽ എത്തിയ ഉദയനാണ് താരം. സിനിമയ്‌ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം 20 വർഷത്തിനുശേഷം 4k ദൃശ്യ മികവോടെയാണ് തിയേറ്ററിൽ എത്തുന്നത്. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രം ഉദയഭാനുവിന്റെയും സരോജ് കുമാർ എന്ന രാജപ്പന്റെയും ജീവിത യാത്രയെ രസകരമായി അവതരിപ്പിക്കുന്നു. റോഷൻ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് നിർമ്മിച്ചത്.
ദീപക് ദേവിന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ “കരളേ, കരളിന്റെ കരളേ” എന്ന ഗാനം ഉൾപ്പടെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയവയാണ്. മികച്ച നവാഗത സംവിധായകന്‍, മികച്ച നൃത്തസംവിധാനം എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്കാരങ്ങളുമായി മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രവുമാണ് “ഉദയനാണ് താരം”. ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ തിരക്കഥ. ജഗതി ശ്രീകുമാറിന്റെ പച്ചാളം ഭാസിയായുള്ള തകർപ്പൻ പ്രകടനം കാഴ്ചവച്ച സിനിമയിൽ മീന, മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്.
പി.ആർ.ഓ: പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: