‘പ്രപഞ്ചമാണ് സ്‌കൂള്‍ , ജീവിതമാണ് ടീച്ചര്‍’ എന്ന അടിസ്ഥാനബോധം മനസിരുത്തി പുതിയ അധ്യയന വര്‍ഷമാരംഭിക്കുന്ന ശുഭസാഹചര്യത്തെ വിലയിരുത്തേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയില്‍ സമൂഹത്തിന്റെ കരുതലും ഭരണകൂടത്തിന്റെ ഇടപെടലും മുന്‍കാലങ്ങളെക്കാള്‍ ഉണ്ടാവേണ്ടതുണ്ട്. എല്ലാ ഒരുക്കങ്ങളും ഭംഗിയാവാന്‍, അത് അധ്യയന വര്‍ഷത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ നിലനിര്‍ത്താന്‍ സര്‍ക്കാരിനും വിദ്യാഭ്യാസപ്രവര്‍കര്‍ക്കും കഴിയട്ടെ എന്നാശംസിക്കുന്നു.
മുന്‍കാലാനുഭവങ്ങള്‍ പാഠമാവണം
അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും ജനപ്രതിനിധികളും രക്ഷകര്‍ത്തൃ സമതിയും അടക്കം ലക്ഷകണക്കിന് പേര്‍ ഈ വിഷയത്തില്‍ ബദ്ധശ്രദ്ധരാണെങ്കിലും ആശങ്കകളുടെയും സംശയങ്ങളുടെയും ഒരു പരമ്പര തന്നെ പറയാനുണ്ടാവും. കാലാവസ്ഥ അനുകൂലമാവണം, യാത്രാ സൗകര്യം പ്രധാനമാണ്, വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യം ശ്രദ്ധിക്കണം, ശുചിത്വം മനസിരുത്തണം, പാഠപുസ്തകം ഉള്‍പ്പെടെ വിദ്യാര്‍ത്ഥിക്കു നേരിട്ടുവേണ്ട അറിവ് സാമഗ്രികളുടെ വിനിമയം, ഇങ്ങനെ പട്ടികപ്പെടുത്താന്‍ ഇനിയുമുണ്ടാകും.
ഇപ്പറഞ്ഞ എല്ലാ ഒരുക്കങ്ങളുടെയും ശ്രമങ്ങളുടെയും പ്രധാന ഗുണഭോക്താക്കള്‍ വിദ്യാര്‍ത്ഥി സമൂഹമാണെന്നതു കൊണ്ട് ‘എന്താവണം എന്റെ വിദ്യാലയം, എങ്ങനെയാവണമെന്റെ വിദ്യാലയം ‘ എന്ന് ചിന്തിക്കാം.
എന്റെ വേഷം, ഭാഷ, സംസ്‌കാരം, ആചാരാനുഷ്ഠാനങ്ങള്‍, വിനോദങ്ങള്‍, കളികള്‍ ഇവയിലുള്ള സമഗ്രവീക്ഷണമുണ്ടെങ്കില്‍ വിദ്യാലയാന്തരീക്ഷം മികവുറ്റതും കുറ്റമറ്റതുമാക്കാനാവും.
വിദ്യാലയത്തില്‍ വേഷം എന്താവണം?
വേഷം നമ്മുടെ നാട്ടില്‍ ചര്‍ച്ചാവിഷയമാവാറുണ്ട്. നാടിന്റെ കാലാവസ്ഥക്കനുസരിച്ച,് വിദ്യാലയത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് മാത്രം വേഷം ധരിക്കാന്‍ തയ്യാറാവും എന്ന് ഓരോരുത്തരും കരുതണം. വേഷം എന്നത് വസ്ത്രധാരണം മാത്രമല്ല. പൊതുവിദ്യാലയങ്ങളിലെ വസ്ത്രധാരണത്തിന് നിശ്ചിത യൂണിഫോം ഉണ്ടാവും. യൂണിഫോം തുല്യത നിലനിര്‍ത്താനാണ്. അത് അനിവാര്യമാണ്. അടിച്ചേല്‍പ്പിക്കലായി വിലയിരുത്തരുത്. സൗന്ദര്യബോധത്തിനു കാലികമാറ്റം ഉണ്ടായിക്കൊണ്ടിരിക്കും കേശാലങ്കാരത്തിലും വസ്ത്രം രൂപപ്പെടുത്തുന്നതിലും പഠിതാവ് കാണിക്കാറുള്ള അമിതാഗ്രഹം മാറ്റിവക്കാന്‍ കഴിഞ്ഞാല്‍ സൗഹാര്‍ദ്ദപരമായ ഒരു വിദ്യാലയാന്തരീക്ഷം രൂപപ്പെടുത്താന്‍ അദ്ധ്യാപകര്‍ക്ക് സാധിക്കും.
നാടിന്റെ ഭാഷ നന്മയുള്ള ഭാഷ
എന്റെ ഭാഷ മിതവും അര്‍ത്ഥമുള്ളതുമാവണം. ആശയങ്ങളെ സംഗ്രഹിക്കാനും കേള്‍വികാര്‍ക്ക് മനസ്സിലാവുന്നതും ആവണം. ‘നല്ല വാക്കോതണം ‘ എന്നു പറയാറുണ്ടല്ലൊ. സംസ്‌കാരയുക്തമായ ഭാഷയാണ് ആകര്‍ഷിക്കപ്പെടുക. മാതൃഭാഷക്ക് പ്രാധാന്യമുണ്ടാവണം. നാം ചിന്തിക്കുന്ന ഭാഷയാവണം എന്റെ ഭാഷ. കവി ഒഎന്‍വി കുറുപ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ മുക്കുറ്റിപ്പൂവിനെ മുക്കുറ്റിപ്പൂവായും പശുവിനെ പശുവായും കുഞ്ഞുങ്ങള്‍ കാണണം. ഈ കാഫിന്റെ ഐസ് എപ്പഴാ ഓപ്പണാവുക’ എന്ന് കണ്ണുമടച്ച് പാലുകുടിക്കുന്ന പശുവിനെ നോക്കി നമ്മുടെ കുട്ടികള്‍ ചോദിക്കുന്ന അവസ്ഥ പരിതാപകരമാണ്. മൂക്കു കൊണ്ടുണ്ടാക്കുന്ന വികൃത ശബ്ദമായി മാതൃഭാഷയെ കാണുന്ന കുട്ടികളെ സൃഷ്ടിക്കാതിരിക്കാന്‍ ഇനിയെങ്കിലും നാം തയ്യാറാവണം. ഈ കുട്ടികള്‍ക്ക് മാതൃഭാഷയെ പുച്ഛമാണ്. ആകാശവും മുറ്റവും വീടും തൊടിയും ഒന്നും ഇവര്‍ തിരിച്ചറിയുന്നില്ല. ഒരു ഭാഷക്കും പകരമല്ല മറ്റൊരു ഭാഷ. കുഞ്ഞുങ്ങള്‍ പ്രകൃതിയെ അറിയുന്നത് മാതൃഭാഷയിലൂടെയാവണം അക്ഷരം എഴുതാനും വായിക്കാനും ശീലിക്കുന്നതോടൊപ്പം നല്ലഭാഷ പറയാനും കേള്‍ക്കാനും കുട്ടികള്‍ക്ക് പുതിയ അദ്ധ്യയനവര്‍ഷം ഉപകാരപ്പെടട്ടെ.
സംസ്‌കാരം- സത്മാര്‍ഗ പഠനത്തിന്റെ കാതല്‍
എന്റെ സംസ്‌കാരം ദേശസ്‌നേഹത്തെ വളര്‍ത്തുന്നതാവാണം. ‘ഇന്ത്യ എന്റെ രാജ്യമാണ്…’ എന്ന് തുടങ്ങി ‘…ഞാന്‍ എന്റെ രാജ്യത്തിന്റേയും നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്‌നിക്കും’ എന്നവസാനിക്കുന്ന പ്രതിജ്ഞ മഹത്തായ ഒരു സംസ്‌കാരമാണ് പങ്കു വയ്‌ക്കുന്നത്. സാഹോദര്യവും സ്‌നേഹവും പാരമ്പര്യവും മാതൃ-പിതൃ- ഗുരു പുണ്യങ്ങളും അടങ്ങുന്ന പ്രതിജ്ഞ ആത്മാര്‍ത്ഥമായി അറിഞ്ഞുച്ചരിക്കാനും ആചരിക്കാനും തയ്യാറായാല്‍ സംസ്‌കാരം വൈഭവമുള്ളതാവും. മറിച്ച് ആവേശത്തോടെ ഉച്ചരിക്കാന്‍ ശീലിച്ചാല്‍ മാത്രം പോര. വിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന സത്മാര്‍ഗ പഠനത്തിന്റെ കാതലിതാവണം. ദേശസ്‌നേഹികളായ തത്ത്വചിന്തകന്മാരും സാഹിത്യകാരന്മാരും സാമൂഹ്യ പ്രവര്‍ത്തകരും പറഞ്ഞുവച്ചതിന്റെ തുടര്‍ച്ചയാവണം സംസ്‌കാരപഠനം. മതേതര ജനാധിപത്യസമൂഹത്തിന്റെ നിലനില്‍പ് കരുപ്പിടുപ്പിക്കുന്നതാവണം ഇത്.
ആടണം പാടണം
വിദ്യാര്‍ത്ഥിയുടെ ആചാര പദ്ധതിക്കനുസരിച്ച് പെരുമാറുകയെന്നത് പൊതുവിദ്യാലയങ്ങളുടെയും കടമയാണ്. വ്യക്തിക്കും കുടുംബത്തിനും മറ്റും ചില വിശ്വാസങ്ങളും ആചാരങ്ങളുമുണ്ടാവും. ഒരു പൊതുഇടത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അവ പാലിക്കപ്പെടണം. കളികളും വിനോദങ്ങളും പ്രോത്സാഹിക്കപ്പെടണം. ശത്രുതയില്ലാതാവാനും, ആരോഗ്യരക്ഷക്കും, സൗഹൃദം വളര്‍ത്താനും, ഐക്യ ബോധമുണര്‍ത്താനും കലകളും കളികളും വലിയ മുതല്‍ കൂട്ടാണ്. ‘ക്രീഡന്തു സര്‍വ്വേ നിയമേന നിത്യം’ നിയതമായ കളികളില്‍ ദിവസവും എല്ലാവരും ഏര്‍പ്പെടട്ടെ. അനൗപചാരികമായ ഇത്തരം പാഠ്യേതര പ്രവര്‍ത്തനങ്ങങ്ങളിലൂടെ അഭിമാനകരമായ നേട്ടം നാടിന് ഉണ്ടാക്കും എന്ന തിരിച്ചറിവുണ്ടാവണം.
ചുരുക്കത്തില്‍ പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയത്തില്‍ സൗഹാര്‍ദ്ദാന്തരീക്ഷമുണ്ടാക്കാനുളള ഉത്തരവാദിത്തം അദ്ധ്യാപകരടക്കമുള്ള എല്ലാവര്‍ക്കുമുണ്ട്. പൊതുവിദ്യാലയങ്ങള്‍ പുതിയ സ്വപ്‌നങ്ങളുടെയും പ്രതീക്ഷകളുടെയും സംവാദഭൂമിയായി മാറ്റിയെടുക്കുകയെന്നത് ഭാരിച്ച കാര്യമാണ്. അമിതാവേശം ഒരു പക്ഷത്തു നിന്നും ഉണ്ടാവാതിരിക്കട്ടെ. നമ്മുടെ ഹോസ്റ്റലുകളും ക്ലാസ്സ് മുറികളും പഠന-പാഠന ചര്‍ച്ചകളുടെ രംഗമണ്ഡപമാവട്ടെ. ഭാവിയിലേക്ക് നല്ല വഴി തിരഞ്ഞെടുക്കാന്‍ അവര്‍ക്ക് കഴിയണം. അവ കുറുക്കുവഴിയോ വളഞ്ഞ വഴിയോ ആയിക്കൂട. എല്ലാ വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്ലൊരധ്യയന വര്‍ഷം ആശംസിക്കുന്നു.
(സംസ്‌കൃത ഭാരതി (കേരളം) സംസ്ഥാന അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: