India

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

Published by

ന്യൂദല്‍ഹി: ലോകത്ത് ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത ശക്തിയായി ഭാരതം വളരണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് പറഞ്ഞു. ബെംഗളൂരുവില്‍ നടന്ന അഖിലഭാരതീയ പ്രതിനിധി സഭയ്‌ക്ക് ശേഷം രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെ ശതാബ്ദി വര്‍ഷത്തിലേക്കുള്ള പ്രവര്‍ത്തനത്തെക്കുറിച്ചും പിന്നിട്ട ചരിത്രത്തെക്കുറിച്ചും മാധ്യമപ്രവര്‍ത്തകരോടുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ സേന നിര്‍ബന്ധമായും ശക്തമായിരിക്കണം. സംഘശാഖകളിലെ പ്രാര്‍ത്ഥനയില്‍ ലോകത്തെ ഒരു ശക്തിക്കും കീഴടക്കാനാകാത്ത ശക്തിനേടണമെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. നമ്മെ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയരുത്. ദേശ സുരക്ഷയ്‌ക്കായി നാം മറ്റുള്ളവരെ ആശ്രയിക്കരുത്. നമുക്കു സ്വയം പ്രതിരോധിക്കാന്‍ കഴിയണം. നമ്മെ ആരും തോല്‍പ്പിക്കരുത്. മുഴുവന്‍ ലോകവും ഒന്നിച്ചു നിന്നാലും ഭാരതത്തെ തോല്‍പ്പിക്കാന്‍ കഴിയരുത്. ഇതിനുള്ള കഴിവ് നമുക്കുണ്ടാകണം. ലോകത്ത് അക്രമകാരികളായ ചില ദുഷ്ടശക്തികളുണ്ട്. സദ്ഗുണമുള്ള ഒരു വ്യക്തി തന്റെ സദ്ഗുണങ്ങള്‍കൊണ്ടു മാത്രം സുരക്ഷിതനല്ല; അതിനാല്‍, സദ്ഗുണങ്ങള്‍ ശക്തിയുമായി സംയോജിപ്പിക്കണം.

കേവലം ശക്തിമാത്രമായാല്‍ അത് ദിശാബോധമില്ലാതെയാകും. അതു പ്രകടമായ അക്രമത്തിലേക്കു നയിക്കും; അതിനാല്‍ ശക്തിയ്‌ക്കൊപ്പം സദ്ഗുണങ്ങളും ഉണ്ടാകണം. ഭാരതം അജയ്യമാകണം. ധര്‍മത്തെ സംരക്ഷിക്കാനും അധര്‍മത്തെ നശിപ്പിക്കാനുമാകണം നമ്മുടെ കരുത്ത്.

മറ്റൊരു മാര്‍ഗവും ലഭ്യമല്ലാത്തപ്പോള്‍, ദുഷ്ടതയെ ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കണം. ലോകത്ത് ആധിപത്യം സ്ഥാപിക്കാനല്ല, മറിച്ച് എല്ലാവര്‍ക്കും സമാധാനപരവും ആരോഗ്യകരവും ശാക്തീകരിക്കപ്പെട്ടതുമായ ജീവിതം നയിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാനാണ് നമ്മള്‍ ഇതു ചെയ്യുന്നത്. നമ്മുടെ അതിര്‍ത്തികളില്‍ ദുഷ്ടശക്തികളുടെ സാന്നിധ്യം നമുക്ക് അനുഭവപ്പെടുമ്പോള്‍ ശക്തരാവുകയല്ലാതെ മറ്റു മാര്‍ഗമില്ല, മോഹന്‍ ഭാഗവത് പറഞ്ഞു.

(ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതുമായി ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്‍ കേത്കര്‍, പാഞ്ചജന്യ എഡിറ്റര്‍ ഹിതേഷ് ശങ്കര്‍, മറാത്തി വാരിക വിവേകിന്റെ എഡിറ്റര്‍ അശ്വിനി മായേക്കര്‍, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന്‍ എന്നിവര്‍ നടത്തിയ വിശദമായ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ വിചാരംപേജില്‍.
ഓപ്പറേഷന്‍ സിന്ദൂറിന് മുമ്പ്, 2025 മാര്‍ച്ച് 21-23 തീയതികളില്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതീയപ്രതിനിധിസഭയുടെ പശ്ചാത്തലത്തിലായിരുന്നു അഭിമുഖം).

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by