ന്യൂദല്‍ഹി: ഭാരതത്തിനെതിരെ ചാരവൃത്തി നടത്തിയ കുറ്റത്തിന് അറസ്റ്റിലായവര്‍ പാകിസ്ഥാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തല്‍. പിടിയിലായ മുഹമ്മദ് ഹാറൂണ്‍ എന്നയാള്‍ക്ക് ഭാരതത്തില്‍ നിന്ന് പുറത്താക്കപ്പെട്ട പാക് എംബസി ഉദ്യോഗസ്ഥനായ മുഹമ്മദ് ഹുസൈനുമായി ബന്ധമുണ്ടായിരുന്നു. ഭാരതത്തിന്റെ ആഭ്യന്തരസുരക്ഷ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ഇയാള്‍ പാകിസ്ഥാന് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.
മുഹമ്മദ് ഹാറൂണിനൊപ്പം തുഫൈല്‍ എന്നയാള്‍ കൂടി പിടിയിലായിരുന്നു. ഇയാളെ വാരാണസിയില്‍ നിന്നാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. 600 പാക് പൗരന്മാരുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. രാജ്ഘട്ട്, നമോഘട്ട്, ജ്ഞാന്‍വാപി, റെയില്‍വേ സ്റ്റേഷന്‍, റെഡ് ഫോര്‍ട്ട് എന്നീ സ്ഥലങ്ങളുടെ ചിത്രങ്ങള്‍ പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് തുഫൈല്‍ അയച്ചുകൊടുത്തിയിരുന്നു. കൂടാതെ പാക് വാട്സ്ആപ് ഗ്രൂപ്പുകളില്‍ നിന്നുള്ള ലിങ്കുകള്‍ ഇയാള്‍ വാരാണസിയിലെ പല ഗ്രൂപ്പുകളിലേക്കും പങ്കുവെച്ചു. ആളുകള്‍ക്ക് പാകിസ്ഥാനുമായി ബന്ധപ്പെടുന്നതിനുവേണ്ടിയാണ് ലിങ്കുകള്‍ ഷെയര്‍ ചെയ്തിരുന്നത്.
തെഹരീക്-ഇ-ലബൈക് എന്ന ഭീകരസംഘടനയുടെ നേതാവായ മൗലാന ശാദ് റിസ്വിയുടെ വീഡിയോകള്‍ ഇയാള്‍ വാട്സ്ആപ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തതിനും ശരിയത്ത് നിയമം നടപ്പിലാക്കുന്നതിനും പ്രതികാരം ചെയ്യണമെന്ന തരത്തിലുള്ള സന്ദേശങ്ങളും ഇയാള്‍ പങ്കുവെച്ചിരുന്നു. പാക് സേനയില്‍ ജോലിചെയ്യുന്ന ഒരു വ്യക്തിയുടെ ഭാര്യയായ നഫീസ എന്ന സ്ത്രീയുമായി തുഫൈല്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക