തിരുവനന്തപുരം: എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ് ബിജെപിയിൽ ചേർന്നു. 17വർഷം സിപിഎമ്മിന്റെ ഭാഗമായിരുന്നുവെന്നും പാർട്ടിയിൽ പെട്ടിതൂക്ക് രാഷ്‌ട്രീയമാണെന്നും ഗോകുൽ പ്രതികരിച്ചു. തനിക്ക് സ്ഥാനമാനങ്ങൾ ലഭിച്ചത് അങ്ങനെയല്ല. ഒരു പവർ സിൻഡിക്കേറ്റാണ് പാർട്ടിയെ നയിക്കുന്നത്.
സിപിഎം മരുമക്കത്തായത്തെ അംഗീകരിച്ചില്ലെങ്കിൽ ഇടമില്ലാത്ത അവസ്ഥയാണ്. രാഷ്‌ട്രബോധമെന്ന രാഷ്‌ട്രീയമായിരിക്കും ഇനി തന്നെ നയിക്കുകയെന്ന് ഗോകുൽ കൂട്ടിച്ചേർത്തു. കുടപ്പനക്കുന്ന് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഗോകുലിനെ സംഘടനാ വിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ നേരത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.
മാറാത്തത് പലതും മാറുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു. വികസിതകേരളം സൃഷ്ടിക്കാൻ ബിജെപിക്ക് മാത്രമേ കഴിയുകയുളളൂവെന്ന് യുവാക്കൾക്ക് അറിയാം, അതിന്റെ തെളിവാണ് ഗോകുലിന്റെ ബിജെപി പ്രവേശനം. സിപഎമ്മിലും കോൺഗ്രസിലും രാജവാഴ്ചയാണ്. അതിന്റെ ഭാഗമായി അഴിമതിയും ദുർഭരണവും ഉണ്ടാകുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
പത്താം വയസ്സ് മുതൽ ബാലസംഘത്തിലൂടെയാണ് ഗോകുൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് ചേർന്ന് പ്രവർത്തനം തുടങ്ങിയത്. 2021ൽ എസ്എഫ്ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റായും എസ്എഫ്ഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. കേരള സർവ്വകലാശാല സെനറ്റ് സിൻഡിക്കേറ്റംഗമായി പ്രവർത്തിച്ചു. നിലവിൽ കുടപ്പനക്കുന്ന് ലോക്കൽ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായി പ്രവർത്തിക്കുകയാണ്.
പിണറായി സർക്കാർ അധികാരത്തിലെത്തിയ 2016ലെ തെരഞ്ഞെടുപ്പിൽ എകെജി സെന്ററിലെ എൽഡിഎഫിന്റെ വാർ റൂം ഇൻചാർജ് ആയിരുന്നു ഗോകുൽ ഗോപിനാഥ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക