ആവാസ വ്യവസ്ഥകള്‍ ചലനാത്മകമായ അസ്തിത്വങ്ങളാണ്. ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയില്‍ പല തരത്തിലുള്ള ജീവജാലങ്ങള്‍ കാണപ്പെടുന്നു എന്നതാണ് ജൈവ വൈവിധ്യം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും ആവാസ വ്യവസ്ഥയുടെ ഭാഗമാണ്. ജൈവ വൈവിധ്യവും ആവാസ വ്യവസ്ഥയും പരസ്പരബന്ധിതമാണ്. ഒന്നിലെ ഏറ്റക്കുറച്ചിലുകള്‍ മറ്റൊന്നിനെ ബാധിക്കും.
ഭക്ഷ്യശൃംഖലയുടെ നാശം ഭൂമുഖത്ത് മനുഷ്യ – വന്യജീവി സംഘര്‍ഷത്തിന്റെ തീവ്രത കൂട്ടുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഈ ദിനാചരണത്തിന് പ്രാധാന്യമേറുന്നു. ഇന്ന് മനുഷ്യന് ഏറ്റവും ശത്രുവായി കാണുന്നത് വന്യമൃഗങ്ങളെയാണ്. നിത്യേന കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വാര്‍ത്തയാണ് വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്കിറങ്ങുന്നു എന്നത്. എന്തുകൊണ്ടു വന്യമൃഗങ്ങള്‍ നാട്ടിലിങ്ങുന്നു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യരെപ്പോലെ തന്നെ പാര്‍പ്പിടവും ആഹാരവും അവരുടെയും പ്രാഥമിക ആവശ്യങ്ങളാണ്. മനുഷ്യര്‍ അവരുടെ ആവാസസ്ഥലം കൈയ്യേറുമ്പോള്‍ ആഹാരത്തിനായി അവര്‍ കാടിറങ്ങുന്നു. പരിഹാരം ഈ ജീവജാലങ്ങളെ അവരുടെ സ്വഭാവിക ആവാസ വ്യവസ്ഥയില്‍ സംരക്ഷിക്കുക എന്നതാണ്. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളെയും ജന്തുക്കളെയും സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്.
അധിവാസക്രമത്തിലെ മാറ്റം, പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണം, പരിസ്ഥിതി നാശം, ആവാസ വ്യവസ്ഥയുടെ അനുപാതത്തിലുണ്ടായ മാറ്റം, മലിനീകരണം, ആഗോള താപനം കാലാവസ്ഥാ വ്യതിയാനം ഇവയൊക്കെയാണ് ജൈവ വൈവിധ്യ ശോഷണത്തിന് ഹേതു. ജൈവലോകവും വിവിധ ആവാസ വ്യവസ്ഥകളും പരസ്പര പൂരകമാകണം. തണ്ണീര്‍ത്തടങ്ങളും തടാകങ്ങളും നദികളും വനവും മലകളും കുന്നുകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കൃഷിയും കൃഷിയിടങ്ങളും കന്നുകാലികള്‍, പക്ഷി, ഇതര മൃഗങ്ങള്‍ എന്നിവയും അവയുടെ നിലനില്പും പരസ്പര പൂരിതമാണ്. 80% മനുഷ്യര്‍ക്കും ഭക്ഷ്യ സുരക്ഷ പ്രദാനം ചെയ്യുന്നത് സസ്യങ്ങളാണ്. 20 % മനുഷ്യര്‍ക്കാവശ്യമായ പ്രോട്ടീന്‍ ലഭ്യമാകുന്നത് മത്സ്യങ്ങളില്‍ നിന്നാണ്. ഭൂരിപക്ഷം വരുന്ന ഗ്രാമീണ ജനതയുടെ ആരോഗ്യപരിപാലനം പരമ്പരാഗത സസ്യാധിഷ്ഠിത മരുന്നുകളെ ആശ്രയിച്ചാണ്. അപൂര്‍വ്വമായി ലഭിക്കുന്ന പച്ചമരുന്നുകളുടെ കലവറയാണ് കാവുകള്‍. സസ്യ-ജന്തുക്കളുടെ ആവാസ വ്യവസ്ഥയാണ് ഹരിത സമൃദ്ധികൊണ്ട് അനുഗ്രഹീതമായ കാവുകള്‍. ജൈവ വൈവിധ്യത്തിന്റെ നിറവായി ഉച്ചവെയിലില്‍ പോലും കുളിര്‍മ പകരുന്ന ചോല വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും നിറഞ്ഞ കാവുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കുളങ്ങളും നീര്‍ത്തടങ്ങളും കാവുകള്‍ക്ക് സമീപം കാണാറുണ്ട്. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന കാവുകളെ സംരക്ഷിക്കാന്‍ ഇന്നു നമുക്കു സമയമില്ല.
പഴമക്കാര്‍ പറയാറുണ്ട് കാവ് തീണ്ടിയാല്‍ കുളം വറ്റും എന്ന്. ജൈവ വൈവിധ്യനാശം പല മഹാമാരികളെയും ക്ഷണിച്ചു വരുത്തും. ജന്തുജന്യ രോഗങ്ങളുടെ ആവിര്‍ഭാവത്തിന് ജൈവ വൈവിധ്യം കാരണമാണ്. നിപ പോലുള്ള രോഗങ്ങള്‍ ഉദാഹരണം.
നമുക്ക് വേണ്ടെതെല്ലാം തരുന്ന പ്രകൃതിയെയും ഭൂപ്രകൃതിയെയും ചൂഷണം ചെയ്യുമ്പോള്‍ ഭൂമിയുടെ നിലനില്‍പ്പിനെയും വരും തലമുറയ്ക്ക് ഉപയോഗിക്കാനുള്ള സ്വാതന്ത്രത്തെയും നാം അറിഞ്ഞോ അറിയാതെയോ തടസപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മനുഷ്യന് മാത്രമായി നിലനില്‍പ്പില്ല. ആവാസ വ്യവസ്ഥയിലെ കണ്ണികള്‍ മുറിയാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. മനുഷ്യനും, പ്രകൃതിയും, ജന്തുക്കളും സസ്യങ്ങളും അന്തരീക്ഷത്തിലെ ഓരോ ഘടകവും ഈ ആവാസ വ്യവസ്ഥയിലെ കണ്ണികളാണ്. പരിസ്ഥിതിയുമായി ഇണങ്ങിയ ജീവിതമായിരുന്നല്ലോ പൂര്‍വ്വികര്‍ നയിച്ചിരുന്നത്.
ബെറ്റര്‍ ലേയ്റ്റ് ദാന്‍ നെവര്‍ എന്ന ചൊല്ലനുസരിച്ച് ഇനിയും വൈകിയിട്ടില്ല. ജൈവ വൈവിധ്യം നിലനിര്‍ത്തേണ്ടത് നാം ഓരോരുത്തരുടേയും കടമയായി ഏറ്റെടുക്കാം. പ്രകൃതിയിലേയ്ക്ക് ഒരു മടക്കയാത്ര സ്കൂള്‍ തലം മുതല്‍ ആരംഭിക്കാം. പുതുതലമുറയെ ബോധവത്ക്കരിക്കാം. ജൈവ വൈവിധ്യ സമിതികളിലൂടെ ബോധവത്ക്കരണം സാധ്യമാക്കാം. വരും തലമുറകള്‍ക്ക് വളരെ മൂല്യമുള്ള ആഗോള ആസ്തിയാണ് ജൈവ വൈവിധ്യം. സമസ്ത ജീവജാലങ്ങളുടേയും മാതാവായ ഭൂമിയെയും അതിന്റെ സന്തതികളെയും പരിരക്ഷിക്കാന്‍ ഈ ലോക ജൈവ വൈവിധ്യ ദിനത്തില്‍ ഒരുമിച്ച് കൈകോര്‍ക്കാം: ലോകാ സമസ്താ സുഖിനോ ഭവന്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: