തിരുവനന്തപുരം: കേരളത്തിലെ വിവിധ ഇടങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശക്തമായ മഴയ്‌ക്കുള്ള മുന്നറിയിപ്പ്.
അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനമുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 20ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മെയ് 20ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്കും 18 മുതൽ 21 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ തീരദേശ മേഖലകളിലുള്ള ജനങ്ങൾക്ക് അധികൃതർ ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.
കൂടാതെ മേയ് 21ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും സാധ്യതയുണ്ട്. തെക്കൻ അറബിക്കടൽ, ആൻഡമാൻ കടൽ തുടങ്ങിയ ഇടങ്ങളിൽ കാലവർഷം വ്യാപിച്ചു കഴിഞ്ഞു. മെയ് 21ഓടെ, മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ട് മെയ് 22 ഓടെ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക