India

പാക് കസ്റ്റഡി അനുഭവങ്ങള്‍ വെളിപ്പെടുത്തി സൈനികന്‍ പൂര്‍ണം കുമാര്‍ ഷാ; ഉറങ്ങാന്‍ സമ്മതിക്കാതെ അസഭ്യ വര്‍ഷം

Published by

ന്യൂദല്‍ഹി: പാക് പട്ടാളത്തില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനങ്ങള്‍ വെളിപ്പെടുത്തി അബദ്ധത്തില്‍ അതിര്‍ത്തി മറികടന്ന ബിഎസ്എഫ് സൈനികന്‍ പൂര്‍ണം കുമാര്‍ ഷാ. ഏപ്രില്‍ 23ന് പാകിസ്ഥാന്‍ റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്ത സൈനികന്‍ 20 ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ രാവിലെയാണ് ഭാരതത്തിലെത്തിയത്.

പാക് പട്ടാളം ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും മാനസികമായും ശാരീരികമായും തളര്‍ത്താന്‍ വേണ്ട പ്രവര്‍ത്തികള്‍ ചെയ്തിരുന്നതായി പൂര്‍ണം കുമാര്‍ വെളിപ്പെടുത്തിയതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഭൂരിഭാഗം സമയവും കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. ഉറങ്ങാനോ പല്ലുതേക്കാനോ അനുവദിച്ചിരുന്നില്ല. നിരന്തരം ചീത്തവിളിച്ചു. മൂന്ന് സ്ഥലങ്ങളില്‍ മാറ്റി പാര്‍പ്പിച്ചു. അതില്‍ ഒന്ന് ഒരു വ്യോമത്താവളമായിരുന്നു. അവിടെനിന്നും വിമാനങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്നതിന്റെയും ഇറങ്ങുന്നതിന്റെയും ശബ്ദങ്ങള്‍ കേട്ടിരുന്നു. പിന്നീട് ഒരു ജയിലറയിലേക്ക് മാറ്റി, പൂര്‍ണം കുമാറിനെ ഉദ്ധരിച്ച് സൈനികവൃത്തങ്ങള്‍ പറഞ്ഞു.

സാധാരണ വേഷങ്ങളില്‍ എത്തിയ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയിലെ ബിഎസ്എഫിന്റെ സേനാവിന്യാസത്തെക്കുറിച്ച് ചോദിച്ചു. അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ ഭാരതം വിന്യസിച്ചിരിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെ കുറിച്ചും ചോദ്യങ്ങളുണ്ടായി. ചില ഉദ്യോഗസ്ഥരുടെ ഫോണ്‍നമ്പറുകളും അന്വേഷിച്ചു. എന്നാല്‍ പൂര്‍ണം ഷാ ഇതുസംബന്ധിച്ച വിവരങ്ങളൊന്നും നല്കിയിട്ടില്ല, സൈനികവൃത്തങ്ങള്‍ അറിയിച്ചു. അട്ടാരി-വാഗാ അതിര്‍ത്തിയില്‍വച്ച് പാകിസ്ഥാന്‍ ഭാരതത്തിന് കൈമാറിയ പൂര്‍ണം ഷാ നിലവില്‍ ഭാരതത്തിന്റെ സൈനിക കേന്ദ്രത്തിലാണുള്ളത്. അദ്ദേഹം മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുത്ത് വരുന്നതായും ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചതായും സൈനികവൃത്തങ്ങള്‍ അറിയിച്ചു. പാക് സൈന്യത്തിന്റെ പക്കലായിരുന്നപ്പോള്‍ പൂര്‍ണം ഷാ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വിശദമായ പരിശോധനയ്‌ക്ക് ശേഷം നശിപ്പിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by