രാജ്യത്തിന്റെ കരുത്തും അതിനൊപ്പം സംയമനവും പോയദിവസങ്ങളില്‍ നാം കണ്ടറിഞ്ഞു. പരാക്രമശാലികളായ നമ്മുടെ സൈനികര്‍ക്കും രഹസ്യാന്വേഷണ വിഭാഗത്തിനും
ശാസ്ത്രജ്ഞന്‍മാര്‍ക്കും മുഴുവന്‍ ഭാരതീയരുടേയും പേരില്‍ എന്റെ അഭിവാദനം. വീരസൈനികര്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യപ്രാപ്തിക്കായി അതിരില്ലാത്ത ധൈര്യമാണ് പ്രകടിപ്പിച്ചത്. അവരുടെ ധീരതയെ, സാഹസത്തെ, പരാക്രമശൈലിയെ ആദരിക്കുന്നു. ഈ നേട്ടം രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ആയി സമര്‍പ്പിക്കുന്നു.
പഹല്‍ഗാമില്‍ തീവ്രവാദികള്‍ കാണിച്ച കാടത്തം രാജ്യത്തെയും ലോകത്തെ ത്തന്നെയും വേദനയിലാഴ്‌ത്തി. അവധിക്കാലം ആഘോഷിക്കാനെത്തിയ നിരപരാധികളായ സാധാരണ പൗരന്‍മാരെയാണു മതം ചോദിച്ച് അവരുടെ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. അത് ഭീകരതയുടെ ബീഭത്സ മുഖമായിരുന്നു. എന്നെ അതുവളരെ വേദനിപ്പിച്ചു. ആ സംഭവത്തിനുശേഷം രാജ്യം മുഴുവന്‍, വ്യക്തികളും സമൂഹവും, വിവിധ ജാതിമത വിഭാഗങ്ങളും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ഒരേ സ്വരത്തില്‍ ഭീകരര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടു. ഭീകരവാദികളെ ഇല്ലാതാക്കാന്‍ സൈനികര്‍ക്ക് നമ്മള്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കി. നമ്മുടെ സഹോദരിമാരുടെ, പെണ്‍മക്കളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചാല്‍ ഫലം എന്താകുമെന്ന് ഇന്ന് ഓരോ ഭീകരവാദിയും ഭീകരസംഘടനകളും മനസിലാക്കി.
പ്രഹരം മാരകം
ഓപ്പറേഷന്‍ സിന്ദൂര്‍ കേവലം ഒരു പേരല്ല. കോടാനുകോടി ജനങ്ങളുടെ വികാരത്തിന്റെ പ്രതിഫലനമാണത്. നീതിക്ക് വേണ്ടിയുള്ള പ്രതിജ്ഞയാണ്. പ്രതിബദ്ധതയാണ്. അതുയാഥാര്‍ത്ഥ്യമാകുന്നത് മെയ് ആറിന്റെ പാതിരാവിലും ഏഴിന് പുലര്‍ച്ചെയുമായി നാം കണ്ടു. ഭീകരര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല, ഇത്ര മാരകമായ പ്രഹരം അവര്‍ക്കുണ്ടാകുമെന്ന്. ഇന്ന് രാജ്യം ഒരുമിച്ച് നില്‍ക്കുന്നു. ആദ്യം രാഷ്‌ട്രം എന്ന ഭാവനയില്‍ ഉറച്ച് നില്‍ക്കുന്നു. ശക്തമായ, ഉറച്ച തീരുമാനം കൈക്കൊണ്ടതിന്റെ ഫലമാണത്. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ പതിച്ച ഭാരതീയ മിസൈലുകള്‍ തകര്‍ത്തത് അവരുടെ കെട്ടിടങ്ങളെ മാത്രമല്ല, അവരുടെ ആത്മവിശ്വാസത്തെയുമാണ്. ബഹാവല്‍പൂര്‍, മുരിദ്‌കെ തുടങ്ങിയ കേന്ദ്രങ്ങള്‍ ആഗോള ഭീകരവാദ സര്‍വകലാശാലകളാണ്. ലോകത്താകമാനം നടന്ന ഭീകരാക്രമണങ്ങളുടെയെല്ലാം അടിവേര് ഈ കേന്ദ്രങ്ങളിലായിരുന്നു. അവര്‍ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു. തിരിച്ചു ഭാരതം അവരുടെ അടിത്തറ തകര്‍ത്തു. അതും ഒരൊറ്റ ആക്രമണത്തിലൂടെ.
ഈ നടപടി പാക്കിസ്ഥാനെ നിരാശയുടെ പടുകുഴിയിലേയ്‌ക്കാണു തള്ളിയിട്ടത്. ആ ചിന്താക്കുഴപ്പത്തില്‍ അവര്‍ ഒരു ദുഃസ്സാഹസം കാട്ടി. ഭീകരര്‍ക്കെതിരായ പോരാട്ടത്തെ സഹായിക്കുന്നതിനു പകരം ഭാരതത്തിനെതിരെ ആക്രമണം നടത്തി. നമ്മുടെ സ്‌കൂളുകളും കോളേജുകളും, ഗുരുദ്വാരകളും, ക്ഷേത്രങ്ങളും, സാധാരണക്കാരുടെ വീടുകളും അവര്‍ ലക്ഷ്യം വച്ചു. അതിനൊപ്പം സൈനിക കേന്ദ്രങ്ങളേയും ലക്ഷ്യം വച്ചു. ഇവിടെ, പാകിസ്ഥാന്‍ ഫലത്തില്‍ അവരുടെ ദൗര്‍ബല്യവും ശേഷിക്കുറവും സ്വയം തുറന്നുകാട്ടി. അവരുടെ ഡ്രോണുകളും മിസൈലുകളും ഭാരതത്തിന് മുന്നില്‍ വൈക്കോല്‍ പോലെ ചിതറി വീഴുന്നതു ലോകം കണ്ടു. ഭാരതത്തിന്റെ ശക്തമായ വ്യോമപ്രതിരോധ സംവിധാനം, അവയെ ആകാശത്ത് വച്ച് തന്നെ തകര്‍ത്തു. അതിര്‍ത്തിയില്‍ ആക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ ഒരുങ്ങിയപ്പോഴേയ്‌ക്കും ഭാരതം അവരുടെ ഹൃദയത്തില്‍ത്തന്നെ കയറി അടിച്ചു. നമ്മുടെ മിസൈലുകളും ഡ്രോണുകളും തികഞ്ഞ കൃത്യതയോടെ പ്രഹരിച്ചു. പാക്കിസ്ഥാന്‍ ഊറ്റംകൊണ്ടിരുന്ന അവരുടെ എയര്‍ഫോഴ്‌സിന്റെ ബേസുകള്‍ തകര്‍ന്നടിഞ്ഞു. മൂന്നു ദിവസംകൊണ്ടുതന്നെ പാക്കിസ്ഥാന്റെ വ്യോമാക്രമണ സംവിധാനങ്ങള്‍ തരിപ്പണമാക്കി.
നിരീക്ഷിക്കും, അളക്കും
അത്രവലിയ തിരിച്ചടി അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതോടെ രക്ഷാമാര്‍ഗത്തെക്കുറിച്ചായി പാക്കിസ്ഥാന്റെ ചിന്ത. ആക്രമണം ലഘൂകരിച്ചു കിട്ടാന്‍ അപേക്ഷയുമായി ലോകരാഷ്‌ട്രങ്ങളെ സമീപിച്ചു. അതിന്റെ അവസാനമാണ് ഗത്യന്തരമില്ലാതെ പാക് സൈന്യം നേരിട്ടു നമ്മുടെ ഡിജിഎംഒ(ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ്)യുമായി ബന്ധപ്പെട്ടത്. അതിനകം നാം തീവ്രവാദത്തിന്റെ അടിസ്ഥാന കേന്ദ്രങ്ങളെ നശിപ്പിച്ചുകഴിഞ്ഞിരുന്നു. ഭീകരരെ ഏറെയും യമപുരിയിലെത്തിച്ചു. അതിനാല്‍, ഇനി അവരുടെ ഭാഗത്ത് നിന്നു ഭീകരവാദപ്രവര്‍ത്തനങ്ങളും ആക്രമണവും ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞപ്പോള്‍ പാകിസ്ഥാന്റെ അഭ്യര്‍ത്ഥന പരിഗണിക്കാന്‍ തീരുമാനിച്ചു. ഞാന്‍ ആവര്‍ത്തിക്കുന്നു, നാം പാകിസ്ഥാന്റെ തീവ്രവാദ-സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ താത്ക്കാലികമായി മാത്രം നിര്‍ത്തിവെച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ പാകിസ്ഥാന്റെ ഓരോ ചുവടും നിരീക്ഷിക്കും, അളക്കും. നമ്മുടെ എയഫോഴ്‌സ്, ആര്‍മി, നേവി, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്, അര്‍ധസൈനിക വിഭാഗങ്ങള്‍ ഇവരെല്ലാം ഇന്നും ജാഗരൂകരാണ്.
സിന്ദൂര്‍ ഒരു നയപ്രഖ്യാപനം
സര്‍ജിക്കല്‍ സ്‌ട്രൈക്ക്, എയര്‍ സ്‌ട്രൈക്ക് എന്നിവയ്‌ക്ക് ശേഷം നടന്ന ഓപ്പറേഷന്‍ സിന്ദൂര്‍, ഭീകരവാദത്തിനെതിരെ ഭാരതത്തിന്റെ പുതിയ നയപ്രഖ്യാപനമാണ്. ഇനി ഭാരതത്തിനെതിരെ ഭീകരാക്രമണമുണ്ടായാല്‍ പാക്കിസ്ഥാനുള്ള തിരിച്ചടി കടുത്തതായിരിക്കും എന്നതാണ് ഒന്നാമത്തേത്. ഭാരതത്തിന്റെ തനതു ശൈലിയിലായിരിക്കും തിരിച്ചടി. ഭീകരവാദത്തിന്റെ വേര് എവിടയോ അവിയൊക്കെ പ്രഹരിച്ചിരിക്കും. രണ്ടാമത്, ആണവ ആയുധത്തിന്റെ പേരുപറഞ്ഞുള്ള വിരട്ടല്‍ വിലപ്പോവില്ല. അതിന്റെ തണലില്‍ ഭീകരതയെ വളര്‍ത്തിയാല്‍ ആ മടകളില്‍ കയറിത്തന്നെ അടിക്കും. മൂന്ന്- സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഭീകരവാദവും അല്ലാത്ത ഭീകരവാദവും തമ്മില്‍ ഭാരതത്തിനു യാതൊരു ഭേദചിന്തയുമില്ല. ഓപ്പറേഷന്‍ സിന്ദൂറിനെത്തുടര്‍ന്ന്, പാക്കിസ്ഥാന്റെ മ്ലേച്ഛമായ മുഖം ലോകം കണ്ടു. ഓപ്പറേഷനില്‍ കൊല്ലപ്പെട്ട ഭീകരര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പാക്കിസ്ഥാന്‍ സൈനികോദ്യോഗസ്ഥര്‍ എത്തിയത് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരവാദത്തിന്റെ വ്യക്തമായ ചിത്രമാണ്. ഏതു തരം ആക്രമണത്തില്‍ നിന്നും പൗരന്‍മാരേയും രാജ്യത്തേയും രക്ഷിക്കുക എന്നതാണ് ഭാരതത്തിന്റെ ലക്ഷ്യം. അതു തുടരുക തന്നെ ചെയ്യും.
ഈ നൂറ്റാണ്ട് ഭാരതത്തിന്റേത്
യുദ്ധങ്ങളില്‍ എന്നും നമ്മള്‍ പാക്കിസ്ഥാനെ കീഴടക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ അതിനു പുതിയ മാനം നല്‍കിയിരിക്കുന്നു. മരുഭൂമിയിലും പര്‍വതങ്ങളിലും അധീശത്വം തെളിയിച്ച നമ്മള്‍ അത്യാധുനിക യുദ്ധമുറകളിലെ മികവിന് അടിവരയിടുകയും ചെയ്തു. ഭാരതത്തില്‍ നിര്‍മിച്ച യുദ്ധോപകരണങ്ങളുടെ വിശ്വാസ്യത തെളിയിച്ച പോരാട്ടമായിരുന്നു സിന്ദൂര്‍. ഈ നൂറ്റാണ്ട് ഭാരത നിര്‍മിത യുദ്ധോപകരണങ്ങളുടെ കാലമാണെന്ന യാഥാര്‍ത്ഥ്യം ലോകം കണ്ടു ബോധ്യപ്പെട്ടിരിക്കുന്നു. ഭീകരവാദത്തിനെതിരായ കൂട്ടായ്മയാണ് നമ്മുടെ ശക്തി. ഇതു യുദ്ധങ്ങളുടെ കാലമല്ല. ഭീകരവാദത്തിന്റെ കാലവുമല്ല. ഭീകര വാദത്തിനെതിരെ സന്ധിയില്ലാ സമരം എന്നതാണ് നല്ല നാളേയ്‌ക്കുള്ള വാഗ്ദാനം.
പാകിസ്ഥാന്‍ സേനയും സര്‍ക്കാരും ഭീകരവാദത്തെ പരിപോഷിപ്പിക്കുന്നത് അവരുടെ തന്നെ നാശത്തിനാണ്. അതു പാകിസ്ഥാനെ ഇല്ലാതാക്കും. രക്ഷപ്പെടണമെന്നുണ്ടെങ്കില്‍ പാക്കിസ്ഥാന്‍ തീവ്രവാദത്തെ തുടച്ച് നീക്കണം. സമാധാനത്തിന് മറ്റൊരു മാര്‍ഗവുമില്ല. ഭാരതത്തിന്റെ നിലപാട് വ്യക്തമാണ്. ഭീകരവാദവും സംഭാഷണവും ഒരുമിച്ച് പോകില്ല. തീവ്രവാദവും വ്യാപാരവും ഒരുമിച്ച് പോകില്ല. വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല. എനിക്ക് ലോകത്തോട് പറയാനുള്ളത് ഇതാണ് – പാക്കിസ്ഥാനുമായി ഇനി ചര്‍ച്ചയുണ്ടെങ്കില്‍ അത് ഭീകരവാദത്തേക്കുറിച്ചും പാക് അധിനിവേശ കാശമീരിനെക്കുറിച്ചും മാത്രമായിരിക്കും.
ഭഗവാന്‍ ബുദ്ധന്‍ നമുക്ക് സമാധാനത്തിന്റെ മാര്‍ഗം കാട്ടിത്തന്നു. സമാധാനത്തിന്റെ മാര്‍ഗവും ശക്തി പകരും. ഓരോ ഭാരതീയനും സമാധാനത്തോടെ ജീവിക്കാന്‍ കഴിയണം. വികസിത ഭാരതമെന്ന സ്വപനം പൂര്‍ത്തീകരിക്കണം. അതിനു ഭാരതം കൂടുതല്‍ ശാക്തീകരിക്കപ്പെടണം. ആവശ്യമെങ്കില്‍ ഈ ശക്തി പ്രയോജനപ്പെടുത്തുകയുമാകാം. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഭാരതം അതാണ് ചെയ്തത്.
ഒരിക്കല്‍ കൂടി ഭാരതീയ സൈനികര്‍ക്ക് അഭിവാദ്യങ്ങള്‍. ഭാരതീയയുടെ ഐക്യം, ഒരുമ എന്നിവയെ നമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: