പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍ നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.
ന്യൂദല്‍ഹി: ഇന്ത്യന്‍ സേന മെയ് 10 ശനിയാഴ്ച പാകിസ്ഥാനിലെ റാവല്‍പിണ്ടിയ്ക്കടുത്തുള്ള നൂര്‍ ഖാന്‍ സൈനിക വിമാനത്താവളത്തില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അതിനോട് ചേര്‍ന്ന് കിടക്കുന്ന പാകിസ്ഥാന്റെ ആണവ കേന്ദ്രത്തില്‍ ചില കേടുപാടുകള്‍ ഉണ്ടായതായി സംശയിക്കുന്നു. ആണവ ചോര്‍ച്ചയുണ്ടായോ എന്ന് പരിശോധിക്കാനായി ഒരു വിദേശ വിമാനം അവിടേക്ക് പറന്നിറങ്ങിയതായി സംശയമുണ്ട്. ഇന്ത്യയുടെ അതിശക്തമായ ബ്രഹ്മോസ് മിസൈലാണ് ഇവിടെ പതിച്ചത്.
നമ്മുടെ പ്രതിരോധ സേന നൂര്‍ ഖാന്‍ എയര്‍ബേസില്‍ കാര്യമായി എന്തോ ചെയ്തതായി സംശയമുണ്ടെന്ന് ഇന്ത്യയുടെ വാര്‍ത്താവിനിമയ വകുപ്പിലെ മുതിര്‍ന്ന ഉപദേശകനായ കാഞ്ചന്‍ ഗുപ്ത സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. നൂര്‍ ഖാര്‍ എയര്‍ബേസില്‍ വിദേശവിമാനം ഇറങ്ങുന്ന ഫോട്ടോയും അവിടുത്തെ സ്ഥിതിഗതികളും അടയാളപ്പെടുത്തിയ ഒരു ഗ്രാഫും അദ്ദേഹം പങ്കുവെച്ചിരുന്നു.
മെയ് 9ന് രാത്രി പാകിസ്ഥാന്‍ തുടര്‍ച്ചയായി വീണ്ടും ആവര്‍ത്തിച്ച ഡ്രോണ്‍, മിസൈല്‍ ആക്രമണത്തില്‍ സഹികെട്ടാണ് പാകിസ്ഥാനെ വരുതിയിലാക്കാന്‍ ഇന്ത്യന്‍ സേന പാകിസ്ഥാന്റെ സൈനിക വിമാനത്താവളങ്ങള്‍ ആക്രമിച്ചത്. 11 സൈനിക വിമാനത്താവളങ്ങള്‍ ആക്രമിച്ചു. അക്കൂട്ടത്തില്‍ ഏറ്റവും തന്ത്രപ്രധാനമായ സൈനിക വിമാനത്താവളമാണ് നൂര്‍ ഖാന്‍ സൈനിക വിമാനത്താവളം. അതിന് കാരണം ഈ വിമാനത്താവളം കിര്‍ന കുന്നിനടുത്താണ്. അവിടെയാണ് പാകിസ്ഥാന്റെ ആണവകേന്ദ്രം സ്ഥിതിചെയ്യുന്നത്.
പല തവണ ഇന്ത്യയുടെ മിസൈലുകള്‍ പതിച്ച് അവിടെ സ്ഫോടനങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. . അതുപോലെ നൂര്‍ ഖാന്‍ എയര്‍ ബേസിലും ഇന്ത്യയുടെ മിസൈല്‍ വന്ന് പതിച്ചപ്പോള്‍ പാകിസ്ഥാന്റെയും യുഎസിന്റെയും ചങ്കിടിപ്പേറിയിരുന്നു. ഇതിന് കാരണം ആണവ കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമോ എന്നതായിരുന്നു.
നൂര്‍ ഖാന്‍ എയര്‍ബേസ് ആക്രമിച്ച ശേഷമാണ് മണിക്കൂറുകള്‍ക്കകം വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പാകിസ്ഥാനില്‍ നിന്നും സൈനിക കാര്യങ്ങളുടെ ഡയറക്ടര്‍ ജനറല്‍ ഇന്ത്യയെ വിളിച്ചതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കയും പാകിസ്ഥാനും പരിഭ്രാന്തരായിരുന്നു എന്നും പറയുന്നു. പാകിസ്ഥാന്റെ തുടര്‍ച്ചയായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളില്‍ നിന്നും പാകിസ്ഥാനെ പിന്തിരിപ്പിക്കാനാണ് ഇന്ത്യ പാകിസ്ഥാന്റെ 11 എയര്‍ ബേസുകള്‍ ഇന്ത്യ തകര്‍ത്തത്. പക്ഷെ ഇതില്‍ തന്ത്രപ്രാധാന്യമുള്ള നൂര്‍ ഖാന്‍ എയര്‍ ബേസിനെ ഇന്ത്യ ആക്രമിച്ചത് അമേരിക്കയെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. കാരണം പാകിസ്ഥാന്റെ ആണവ ഉത്തരവിടാനും നിയന്ത്രിക്കാനും ഉള്ള സംവിധാനങ്ങള്‍ ഇതിന് തൊട്ടടുത്താണ്. മാത്രമല്ല, പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദിനും റാവല്‍ പിണ്ടിയ്‌ക്കും തൊട്ടടുത്താണ് നൂര്‍ ഖാന്‍ എയര്‍ ബേസ്. ഇതോടെയാണ് വെടിനിര്‍ത്തലിന് പാകിസ്ഥാന് മേല്‍ യുഎസ് സമ്മര്‍ദ്ദം ചെലുത്തിയതെന്നാണ് സൈനിക, യുദ്ധ വിശകലന വിദഗ്ധരുടെ അഭിപ്രായം. യുഎസിന്റെ നിര്‍ദേശം പാകിസ്ഥാന്‍ ഉടനെ സമ്മതിക്കുകയും ചെയ്തുവെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക