ഇടുക്കി: കൊമ്പിടിഞ്ഞാലില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ പൊളളലേറ്റ് മരിച്ചു.തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (39), മക്കളായ അഭിനന്ദ് (9), അഭിനവ് (4), ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരാണ് മരിച്ചത്.
വീടിന് എങ്ങനെ തീ പിടിച്ചെന്നും എപ്പോള്‍ തീപിടിച്ചെന്നും വ്യക്തതയില്ല. കത്തിനശിച്ച വീടിന് സമീപം മറ്റ് വീടുകളൊന്നും ഇല്ല.
ശനിയാഴ്ച വൈകിട്ട് വീടിന് സമീപമെത്തിയ പ്രദേശവാസിയാണ് ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയടക്കം കത്തിനശിച്ച നിലയില്‍ കണ്ടത്. പരിശോധനയില്‍ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കിടന്ന അഭിനവിനെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നാട്ടുകാര്‍ വിവരം അറിയിച്ച പ്രകാരം വെളളത്തൂവല്‍ പൊലീസും അടിമാലി അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. ഇവരാണ് വീടിനുള്ളില്‍നിന്നും മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ഞായറാഴ്ച വിരല്‍ അടയാള വിദഗ്ദരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശാധന നടത്തിയശേഷമേ സംഭവത്തെക്കുറിച്ച് വ്യക്തതവരികയുളളൂ എന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: