തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെതിരെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയതിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദേശമാണ് രാജ്യത്തുടനീളം നടപ്പിലാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി കേരളത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളിൽ കനത്ത സുരക്ഷ ഏർപ്പാടാക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങൾ, കര, നാവിക, വ്യോമസേനാ താവളങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ വർധിപ്പിച്ചു.
ഇടുക്കി ഉൾപ്പെടെയുള്ള അണക്കെട്ടുകൾക്ക് പതിവ് സുരക്ഷ തുടരും. കൊച്ചിയിൽ കടലിലും കരയിലും ആകാശത്തും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദക്ഷിണനാവിക കമാൻഡ് ആസ്ഥാനം ഉൾപ്പെടെ പതിനഞ്ചിലേറെ തന്ത്രപ്രധാനമായ സ്ഥാപനങ്ങളാണ് കൊച്ചിയിലുള്ളത്. ഇവയ്‌ക്കെല്ലാം ശക്തമായ സുരക്ഷ ഏർപ്പാടാക്കിയിട്ടുണ്ട്.
കൊച്ചി നാവികത്താവളം, ഐഎൻഎസ് ദ്രോണാചാര്യ, ഐഎൻഎസ് ഗരുഡ, നാവിക വിമാനത്താവളം, ഐഎൻഎച്ച്എസ് സഞ്ജീവനി തുടങ്ങിയവയിലും സുരക്ഷ സേനയെ വിന്യസിച്ചിട്ടുണ്ട്. കൊച്ചി പുറങ്കടലിലും തുറമുഖത്തും നാവികസേനയുടെ സാന്നിധ്യം കൂട്ടി. സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ വർധിപ്പിച്ചു. ആർപിഎഫ് ഉദ്യോഗസ്ഥർ അതത് സ്ഥലങ്ങൾ വിട്ടുപോകരുതെന്നും നിർദേശിച്ചിട്ടുണ്ട്. സംഘർഷ സാഹചര്യം നേരിടാനുള്ള സേനാവിന്യാസം കേരളത്തിലില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: