കോട്ടയം: കെ സുധാകരന്‍ പക്ഷം ദേശീയ നേതൃത്വത്തിനെതിരെ. കേരളത്തിലെ നേതൃ പ്രതിസന്ധിക്കു കാരണം കേരളത്തിന്‌റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയാണെന്ന ആക്‌ഷേപവുമായി സുധാകരന്‍ പക്ഷം രംഗത്തിറങ്ങി. സുധാകര അനുകൂലികളുടെ പോസ്റ്ററുകളിലും അതു വ്യക്തമാണ്. ദീപാ ദാസ് മുന്‍ഷിയെ കേരളത്തിന്‌റെ ചുമതലയില്‍ നിന്നുമാറ്റിയാല്‍ തീരുന്ന പ്രശ്‌നങ്ങളേ ഉള്ളൂവെന്നാണ് അവര്‍ പറയുന്നത്. സുധാകരനെ മാറ്റിയാല്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് ഭീഷണി. എന്നാല്‍ ഇതു മുഖവിലക്കെടുക്കാന്‍ ഹൈക്കമാന്റ് തയ്യാറല്ല. കടുത്ത അച്ചടക്ക ലംഘനത്തിലേക്കാണ് സുധാകരന്‍ നീങ്ങുന്നതെന്നും പല പ്രതികരണങ്ങളും അനവസരത്തിലാണെന്നും ഹൈക്കമാന്റ് വിലയിരുത്തുന്നു. എന്നാല്‍ ഇപ്പൊഴത്തെ സാഹചര്യത്തില്‍ സുധാകരനെ മാറ്റുന്നത് പാര്‍ട്ടിയെ പിളര്‍പ്പിലേക്കു വലിച്ചിഴയ്‌ക്കലാകുമോ എന്ന് ഹൈക്കമാന്റ് ഭയപ്പെടുന്നുണ്ട്. സുധാകരന്‍ പാര്‍ട്ടി വിടുന്നതു പോലും കനത്ത തിരിച്ചടിയാവുമെന്ന ബോധ്യം ഹൈക്കമാന്റിനുണ്ട്.
അധ്യക്ഷപദവി ഒഴിയില്ലെന്ന നിലപാടില്‍ നിന്ന് സുധാകരനെ എങ്ങിനെ പിന്തിരിപ്പിക്കാമെന്നാണ് ഹൈക്കമാന്റ് ആലോചിക്കുന്നത്. എന്നാല്‍ വിഡി സതീശന്‍ ഒഴികെയുള്ള കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്ന് സുധാകരന്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക