Varadyam

പൂരകാഴ്ച: വാദ്യവല്ലഭന്‍ ചോറ്റാനിക്കര നന്ദപ്പമാരാര്‍

Published by

പൂരത്തിമിലയുമായി തൃശൂരില്‍ ചെന്നു ചേക്കേറിയിട്ട് അമ്പതു സംവത്സരം തികയ്‌ക്കുകയാണ് ചോറ്റാനിക്കര നന്ദപ്പമാരാര്‍. ഇപ്പോള്‍ പ്രമാണിയുമായി. പാറമേക്കാവിലമ്മയുടെ തിരുസന്നിധിയില്‍ മൂന്നു വര്‍ഷമായി പ്രമാണപദം അലങ്കരിക്കുന്നു. ഇത് സര്‍വ്വകാല റെക്കോഡായിരിക്കുമെന്ന് ആസ്വാദകര്‍ പറയുന്നു. വന്നുചേര്‍ന്നപ്പോഴുള്ള മനോഭാവമാണ് ഇന്നും ആ വാദ്യവല്ലഭന്.

രാമമംഗലത്തിന് വിളിപ്പാടകലെയുള്ള ചോറ്റാനിക്കരയില്‍ നിന്നുയര്‍ന്ന വാദ്യധ്വനിക്ക് വീറും വാശിയും നിലനില്‍ക്കുന്നു. തായം നിരത്തി മുന്നേറുമ്പോള്‍ ഒരാളേയും ഭരിക്കുവാന്‍ ആ മനസ്സ് മുതിരാറില്ല. മനസ്സര്‍പ്പിച്ച് ഭാവഭേദം കാണിക്കാതെ കൊട്ടിക്കയറും. ഇരുവശവും നില്‍ക്കുന്നവര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുക്കുന്നതും പതിവു കാഴ്ചയാണ്. പതികാലത്തിന്റെ പാരിജാതം പൂത്തുലഞ്ഞ് രണ്ടും മൂന്നും കാലങ്ങള്‍ കടന്ന് ഇടകാലത്തില്‍ മതിവരുവോളം തിമര്‍ക്കും. സര്‍വ്വരും ആ നായകന് പിന്തുണ നല്‍കും.

ചോറ്റാനിക്കര നാരായണമാരാരെന്ന വിശ്വഗുരുവിന്റെ പൂര്‍ണാനുഗ്രഹം നന്ദപ്പനില്‍ വിലസുകയാണ്. ജ്യേഷ്ഠനായ ചോറ്റാനിക്കര വിജയന് കീഴില്‍ ഏറെ കാലം വളര്‍ന്ന മഹത്വം ഇദ്ദേഹം കാത്തുസൂക്ഷിക്കുന്നു. ഒട്ടേറെ മഹാക്ഷേത്രങ്ങളില്‍ നായകനായി നിലകൊള്ളുമ്പോഴും മനസ്സ് കൊച്ചുകുട്ടികളെപ്പോലെയാണ്. മദ്ദളനിരയും താളത്തില്‍ പ്രശസ്തരും കൊമ്പിന്റെ കാഹള ധ്വനിയും സമന്വയിപ്പിച്ചു കൊണ്ടുപോകാനുള്ള വൈദഗ്‌ദ്ധ്യം ഇദ്ദേഹത്തില്‍ കാണാം. തൃപുടതാളത്തില്‍ വിരിയുന്ന പഞ്ചവാദ്യം കേള്‍ക്കുവാന്‍ പ്രത്യേക സുഖംതന്നെയാണ്.

പാറമേക്കാവിലമ്മക്ക് തൃശൂര്‍ പൂരത്തിന് രാത്രിയില്‍ ഒരേ ഒരു പഞ്ചവാദ്യം മാത്രം. നിന്നുകത്തുന്ന തീപ്പന്തങ്ങള്‍ക്ക് നടുവില്‍ അന്തരീക്ഷത്തിലെ ചൂടും സഹിച്ചാണ് ആ പൂരം. പതിനഞ്ച് തിമിലകള്‍ നിരക്കുന്ന പൂരം നിയന്ത്രിക്കുക ശ്രമകരമാണ്. ഒരാളെയും ഭരിക്കാന്‍ ശ്രമിക്കാതെ തനിക്കൊപ്പം കൂട്ടുചേരുവാന്‍ ഈ വല്ലഭന് പ്രത്യേക സാമര്‍ത്ഥ്യമാണ്. തിരുവമ്പാടിയുടെ മഠത്തില്‍ വരവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളവും ആണ് സ്വതമേ അറിയപ്പെടുന്നത്. പാറമേക്കാവിന്റെ പഞ്ചവാദ്യം അത്ര പറയപ്പെടുന്നില്ലെങ്കിലും അതിപ്രശസ്തം തന്നെയാണ്.

കുഴൂര്‍ നാരായണ മാരാര്‍, ചോറ്റാനിക്കര നാരായണ മാരാര്‍, ചോറ്റാനിക്കര വിജയന്‍ മാരാര്‍, പറക്കാട് തങ്കപ്പന്‍ ഇവരുടെ പ്രമാണ വിശേഷങ്ങള്‍ക്കുശേഷമാണ് നന്ദപ്പന്റെ പ്രമാണ സാധ്യത വിരിഞ്ഞിറങ്ങുന്നത്. വിശ്വപ്രസിദ്ധ വെടിക്കെട്ട് തുടങ്ങുന്നതുവരെ കൊട്ടിനിറയ്‌ക്കുന്നത് അനായാസം തന്നെയാണ്. ഇദ്ദേഹത്തിന്റെ തൃപുട വായന രസാവഹമാണ്. കൂട്ടുകാര്‍ പറയുന്ന ഒന്നുരണ്ട് നീറ് (പുളിഉറുമ്പ്) കടിക്കുന്നപോലെയാണ് നന്ദപ്പന്റെ പഞ്ചവാദ്യം. പിടിച്ചാല്‍ വിടില്ല അത്രയ്‌ക്കു ബലമാണത്രേ.
ഇടകാലത്തിലാണ് പഞ്ചവാദ്യത്തിന്റെ മര്‍മ്മം. കടലുമറയുന്ന പ്രതീതിയാണ് ആ രംഗം. എത്ര നേരം വേണമെങ്കിലും അതിന്റെ രൗദ്രത നിറഞ്ഞ് നില്‍ക്കും. ഇടയ്‌ക്ക് ചെറിയ ചിരി മാത്രം സഹപ്രവര്‍ത്തകര്‍ക്കു സമ്മാനിക്കുന്ന നന്ദപ്പന്റെ ലക്ഷ്യം നല്ല പഞ്ചവാദ്യം തന്നെയാണ്. വിട്ടുകൊടുക്കാത്ത വാശി നിറഞ്ഞ പഞ്ചവാദ്യം കഴിഞ്ഞാലും കാതില്‍ ഒരു പകലും രാത്രിയും മുഴങ്ങും.

ചെവിയാട്ടി താളം പിടിച്ചു നില്‍ക്കുന്ന കരിവീരന്മാരുടെ സമീപത്ത് നിലയുറപ്പിച്ച് ശംഖധ്വനിയോടെ താളമിട്ടു തുടങ്ങുന്ന പഞ്ചവാദ്യം ദേവവാദ്യമാണ്. എക്കാലവും പുതുമ നിറഞ്ഞുനില്‍ക്കുന്നതാണ്. തായമ്പക പോലെ വ്യക്തി സ്വാതന്ത്ര്യം ഈ കലയിലുണ്ട്. അതിനാല്‍ കണ്ടുനില്‍ക്കാന്‍ തന്നെ ആസ്വാദകര്‍ കാണും.

തൃശൂര്‍ പൂരം പുതുമകളുടെ ഈറ്റില്ലമാണ്. അഴകിന്റെ കൊടിയടയാളം പാറിപ്പറക്കുന്ന പൂരപ്പറമ്പില്‍ ലയിക്കാന്‍ ഏഴുകടലും കടന്ന് പൂരക്കമ്പക്കാര്‍ വരും. കമനീയത നിറഞ്ഞ പൂരത്തിന് പൂട്ടുവീഴ്‌ത്താന്‍ പലയിടത്തുനിന്നും ശ്രമമുണ്ടാകാറുണ്ട്. അതിലൊന്നും പാടിക്കൊടുക്കാത്ത നാഥനുണ്ട്. ആ തമ്പുരാന്റെ തിരുമുന്നിലെ പഞ്ചവാദ്യത്തില്‍ കൂട്ടുചേര്‍ന്നിട്ട് അന്‍പതു സംവത്സരം പൂര്‍ത്തിയാക്കുകയാണ് നന്ദപ്പമാരാര്‍. പ്രമാണപദത്തില്‍ മൂന്നാം വര്‍ഷവും. പൂരത്തില്‍ ചേരുവാന്‍ ശുപാര്‍ശയുമായി വരുന്നവര്‍ ഉണ്ടെന്നാണ് കേള്‍വി. നന്ദപ്പന് ഇതൊന്നും ബാധകമല്ല. കാരണം, പണിയെടുക്കാനും എടുപ്പിക്കുവാനും

കാണിക്കുന്ന ഉത്സാഹത്തെ എല്ലാവരുടേയും മനസ്സില്‍ കുറിക്കുന്നുണ്ട്. ഗുരുക്കന്മാരും കാരണവന്മാരും എല്ലാമറിയുന്ന ചോറ്റാനിക്കര അമ്മയുമാണ് നന്ദപ്പന്റെ തുണ. നടയില്‍ ക്യൂ നില്‍ക്കാതെ തൊഴാന്‍ അനുവാദമുണ്ടെങ്കിലും നന്ദപ്പന്മാരാരെന്ന ഭക്തന്‍ കൊടിമരച്ചുവട്ടില്‍ നിന്നാണ് പതിവു സന്ദര്‍ശനം. ഒരു ശുപാര്‍ശയും ദര്‍ശനത്തിനു വേണ്ടെന്നാണ് അദ്ദേഹത്തിന്റെ മതം. ചോറ്റാനിക്കരയില്‍ തിരക്കൊഴിഞ്ഞ നേരം കാണില്ല. വിശ്വവിജ്ഞാന വിശാലാക്ഷി എന്നും ഇദ്ദേഹത്തിനൊപ്പം കാണും. എപ്പോഴും എന്നും.

വാശിയും തീര്‍ച്ചയും മൂര്‍ച്ഛയും നിറഞ്ഞ കൊട്ട് കുഴൂര്‍ കുട്ടപ്പമാരാര്‍ കൊളുത്തി പകര്‍ന്ന തിരിനാളമാണ് നന്ദപ്പനും. ഒരിടത്തും തോല്‍ക്കില്ല. അതിനവസരവും ഉണ്ടാക്കില്ല. മധുരം വിളമ്പുന്ന നന്ദ നന്ദിനിയുടെ പ്രിയപുത്രനാണ് നന്ദപ്പന്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by