ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ വീണ്ടും നടപടി കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നത് താരതമ്യേന കുറവാണെങ്കിലും, ഇനി അത്തരത്തിൽ യാതൊരു വസ്തുക്കളും ഇറക്കുമതി ചെയ്യേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യ വഴി പാക് ഉൽപന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.
പ്രധാനമായും ഔഷധ ഉൽപ്പന്നങ്ങൾ, പഴങ്ങൾ, എണ്ണക്കുരുക്കൾ എന്നിവയാണ് പാകിസ്ഥാനിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഈ നടപടി തുടരാനാണ് ഇന്ത്യ നിർദേശിച്ചിരിക്കുന്നത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിരോധനം പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. 2023 ലെ വിദേശ വ്യാപാര നയത്തിൽ (FTP) ഇതിനായുള്ള പ്രത്യേക വ്യവസ്ഥ കൂട്ടിച്ചേർത്തിട്ടുണ്ട്. ദേശീയ സുരക്ഷയും പൊതുനയവും കണക്കിലെടുത്താണ് ഈ കടുത്ത നടപടിയെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) അറിയിച്ചു.
ഈ നിരോധനത്തിൽ നിന്ന് ഏതെങ്കിലും ഉൽപ്പന്നങ്ങൾക്ക് ഇളവ് വേണമെങ്കിൽ ഇന്ത്യാ ഗവൺമെൻ്റിന്റെ പ്രത്യേക അനുമതി നിർബന്ധമാണ്. “പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി നിരോധനം” എന്ന തലക്കെട്ടോടെ എഫ്‌ടിപിയിൽ പുതിയൊരു വ്യവസ്ഥ ചേർത്തുകൊണ്ടാണ് ഈ സുപ്രധാന തീരുമാനം സർക്കാർ അറിയിച്ചത്. സ്വതന്ത്രമായി ഇറക്കുമതി ചെയ്യാവുന്നതോ അല്ലാത്തതോ ആയ എല്ലാ വസ്തുക്കൾക്കും ഈ നിരോധനം ബാധകമായിരിക്കും.
2023-24 ൽ അട്ടാരി-വാഗ അതിർത്തിയിൽ 3,886.53 കോടി രൂപയുടെ വ്യാപാരം നടന്നു. ഇന്ത്യയുടെ തന്ത്രപരമായ നീക്കങ്ങൾ പാകിസ്ഥാനിലെ ചെറുകിട വ്യാപാരികളെയും നിർമ്മാതാക്കളെയും ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: