മൂവാറ്റുപുഴ : പേഴക്കാപ്പിള്ളി കെഎസ്ഇബി സബ് സ്റ്റേഷനിലെ ചെമ്പ് കമ്പി ഉൾപ്പെടുന്ന കേബിളുകൾ മോഷ്ടിച്ച കേസിൽ അഞ്ച് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ആസ്സാം നൗഗോൺ ബോഗമുഖ് സ്വദേശി സമിദുൽ ഹഖ് (31), മൊരിഗോൺ കുപ്പറ്റിമാരി സ്വദേശി ഇസ്മായിൽ അലി (40), നൗഗോൺ ചാളൻബാരി സ്വദേശി അബ്ദുൾ കാസിം (45), മോറിഗാവ് ശില്പഗുരി സ്വദേശി ഇക്രമുൽ ഹഖ് (26), മോറിഗാവ് ലാഹൗറിഘട്ട് സ്വദേശി ഇമാൻ അലി (30) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.
മോഷ്ടിച്ച കേബിളുകളുടെ പ്ലാസ്റ്റിക് ഇൻസുലേഷൻ കത്തിച്ച് ഉരുക്കി മാറ്റി ചെറിയ തൂക്കങ്ങൾ ആക്കി പലപ്പോഴായി വിൽപ്പന നടത്തി വരികയായിരുന്നു. സബ് സ്റ്റേഷനിലെ സോളാർ പാനലിൽ നിന്നും മറ്റുമായി പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന ചെമ്പ് കമ്പി ഉൾപ്പെടുന്ന കേബിളുകളാണ് മോഷ്ടിച്ചത്.
എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി എം. ഹേമലതയുടെ നിർദ്ദേശാനുസരണം ജില്ലയിലെ മോഷണ കേസുകളുടെ അന്വേഷണം ത്വരിതപ്പെടുത്തിയിരുന്നു. ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. മോഷണമുതൽ വിവിധ ആക്രി കടകളിൽ നിന്ന് കണ്ടെടുത്തു. ഇവർ മറ്റ് മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുന്നു.
ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ എസ്. ഐ മാരായ പി.ബി.സത്യൻ, ടി.എ. മുഹമ്മദ്, എസ്. സി.പി.ഒ മാരായ കെ.എസ്. ജയൻ, ബിബിൽ മോഹൻ, രഞ്ജിത് രാജൻ, ഷാൻ മുഹമ്മദ്, ബിനിൽ എൽദോസ്, റോബിൻ തോമസ്, സാബു, ബഷീറ, സി പി ഒ രഞ്ജിഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: