കൊച്ചി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന് വിടചൊല്ലി ആയിരങ്ങൾ. രാവിലെ ഏഴുമണിമുതല്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തിന് വിവിധ മേഖകളിൽനിന്നുള്ള പ്രമുഖരും പൊതുജനങ്ങളും അന്തിമോപചാരം അർപ്പിച്ചു.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി. രാജീവ്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, എറണാകുളം കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, നടന്‍ ജയസൂര്യ ഉള്‍പ്പെടെ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.
പത്തു മണിയോടെ മങ്ങാട്ടുറോഡിലെ വസതിയിലെത്തിച്ച മൃതദേഹം, അന്ത്യകര്‍മങ്ങള്‍ക്കുശേഷം ഉച്ചയ്‌ക്ക് 12-ന് ഇടപ്പള്ളി ശാന്തികവാടം ശ്മശാനത്തില്‍ സംസ്‌കരിക്കും. തുടര്‍ന്ന് 12.30 മണിക്ക് ചങ്ങമ്പുഴ പാര്‍ക്കില്‍ അനുശോചന യോഗം നടത്തും.
കശ്മീരിൽ കുടുംബസമേതം വിനോദയാത്രയ്‌ക്കു പോയ എൻ. രാമചന്ദ്രൻ, ചൊവ്വാഴ്ചയാണ് മകളുടെയും കൊച്ചുമക്കളുടെയും മുന്നിൽവെച്ച് ഭീകരരുടെ വെടിയേറ്റു മരിച്ചത്. ഭാര്യ ഷീലയും മകൾ ആരതിയും രണ്ട് പേരക്കുട്ടികളും കൂടെയുണ്ടായിരുന്നു. ട്രക്കിന് രാമചന്ദ്രനും മകളും പേരക്കുട്ടികളുമാണ് പോയത്. ശാരീരിക പ്രശ്നങ്ങൾ ഉള്ളതിനാൽ ഭാര്യ ട്രക്കിങ്ങിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ആക്രമണത്തിൽ രാമചന്ദ്രൻ അടക്കം 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക