പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ദൽഹി വിമാനത്താവളത്തിൽ വെച്ച് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ നടന്ന ചർച്ച
ന്യൂദൽഹി : ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി ദൽഹി എയർപോർട്ടിൽ വച്ച് തന്നെ ഒരു ഹ്രസ്വ കൂടിക്കാഴ്ച നടത്തി. സൗദി സന്ദർശനം വെട്ടിച്ചുരുക്കി തിരികെ രാവിച്ചെ ദൽഹിയിൽ എത്തിയ വേളയിലായിരുന്നു കൂടിക്കാഴ്ച.
ന്യൂദൽഹിയിലെത്തിയ ഉടൻ അദ്ദേഹം ആദ്യം തന്നെ വിദേശകാര്യമന്ത്രി ജയ്ശങ്കറുമായിട്ടാണ് ഒരു ഹ്രസ്വ കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചയിൽ എന്താണ് ചർച്ച ചെയ്തത് എന്നതിന്റെ ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമല്ല.
അതേസമയം ധനമന്ത്രി നിർമ്മല സീതാരാമനും യുഎസിലേക്കും പെറുവിലേക്കുമുള്ള ഔദ്യോഗിക സന്ദർശനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങുന്നുണ്ടെന്ന് അറിയിച്ചു.
നേരത്തെ പഹൽഗാം ആക്രമണത്തെ അപലപിച്ചുകൊണ്ട് പ്രധാനമന്ത്രി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
” പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് എന്റെ അനുശോചനം. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നു. ഈ ഹീനകൃത്യത്തിന് പിന്നിലുള്ളവരെ നീതിക്ക് മുന്നിൽ കൊണ്ടുവരും. അവരെ വെറുതെ വിടില്ല. അവരുടെ ദുഷ്ട അജണ്ട ഒരിക്കലും വിജയിക്കില്ല. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അചഞ്ചലമാണ്, അത് കൂടുതൽ ശക്തമാകും.” – പ്രധാനമന്ത്രി എക്സിൽ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക