കൊച്ചി: ഭാരതം ലോകത്തിന് പകര്‍ന്ന് നല്‍കിയ ഏറ്റവും മഹത്തായ ദര്‍ശനമാണ് ധര്‍മമെന്ന് ആര്‍എസ്എസ് മുന്‍ സഹ സര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. കൊച്ചി എളമക്കരയിലെ ഭാസ്‌കരീയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ശബരിമല അയ്യപ്പ സേവാസമാജം ത്രൈ വാര്‍ഷിക ദേശീയ ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഭാരതീയനെന്ന നിലയില്‍ ഓരോരുത്തര്‍ക്കും അഭിമാനം നല്‍കുന്നതാണ്. ഭാരതം സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് മുന്നേറുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. ഭാരതത്തിന്റെ ഈ വ്യക്തിത്വം ബ്രിട്ടീഷ് ഭരണകാലത്തും തുടര്‍ന്ന് സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഏറെക്കാലം നിഷേധിക്കപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. പക്ഷേ ഇന്ന് ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും വ്യക്തിത്വവും ഉണര്‍ന്നെഴുന്നേല്‍ക്കുന്ന കാഴ്ചകളാണ് കാണുന്നത്. ബ്രിട്ടീഷ് പത്രമായ സണ്‍ഡേ ഗാര്‍ഡിയനില്‍ 2014 മെയ് 18ന് വന്ന ലേഖനം ഇക്കാര്യം അടിവരയിടുന്നതാണ്. ഈ സമയത്താണ് കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന്റെ ഭരണകാലം ബ്രിട്ടീഷ് ഭരണകാലത്തിന്റെ തുടര്‍ച്ചയായിരുന്നെന്നും ഭാരതത്തിന്റെ സംസ്‌കാരത്തിനും പൈതൃകത്തിനും യാതൊരു മാറ്റവും വന്നില്ലെന്നും ഇപ്പോഴാണ് അതില്‍ മാറ്റം വന്നതെന്നും ലേഖനത്തില്‍ പറയുന്നു.
കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എത്തിയ ശേഷം ഭാരതത്തെ ലോകം അറിഞ്ഞ് തുടങ്ങിയതായി ആശംസാ പ്രസംഗത്തില്‍ എസ്എന്‍ ട്രസ്റ്റംഗം പ്രീതി നടേശന്‍ പറഞ്ഞു. ഹൈന്ദവ ധര്‍മ്മങ്ങളില്‍ പലതും പുതുതലമുറയിലേക്ക് വേണ്ടവിധത്തില്‍ എത്തുന്നില്ല. മിത്തായാണ് ഇവയില്‍ പലതും ഇവര്‍ കാണുന്നത്. കൃത്യമായ കാര്യങ്ങള്‍ മനസിലാക്കുന്നില്ലെന്നും പുതുതലമുറയെ ധര്‍മ്മം പഠിപ്പിക്കാനുള്ള ശ്രമം ഉണ്ടാകണമെന്നും പ്രീതി നടേഷന്‍ പറഞ്ഞു.
യോഗത്തില്‍ സ്വഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ എസ്.ജെ.ആര്‍. കുമാര്‍ അധ്യക്ഷനായി. സംന്യാസി മാര്‍ഗദര്‍ശന്‍ മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ, കുമ്മനം രാജശേഖരന്‍, പന്തളം കൊട്ടാരം രാജകുടുംബാഗം നാരായണ വര്‍മ്മ, എസ്എഎസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി ഈറോട് രാജന്‍, സ്വാഗത സംഘം ജന. കണ്‍വീനര്‍ കെ.സി. നരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
എസ്എഎസ്എസ് ദേശീയ പ്രസിഡന്റ് റ്റി.ബി. രാജശേഖര്‍, ദേശീയ അന്നദാന കമ്മിറ്റി ചെയര്‍മാന്‍ വി.കെ. കൃഷ്ണപ്പ, ദേശീയ ട്രഷറര്‍ പ്രകാശ് ജി. പൈ, ദേശീയ ജോയിന്റ് സെക്രട്ടറി എസ്. വിനോദ് കുമാര്‍, ഫൗണ്ടര്‍ ട്രസ്റ്റികളായ വി.കെ. വിശ്വനാഥന്‍, സ്വാമി അയ്യപ്പദാസ്, ദുരൈ ശങ്കര്‍, സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി, കര്‍ണ്ണാടക സംസ്ഥാന അധ്യക്ഷന്‍ ഡോ. എന്‍. ജയരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശബരിമല, മാളികപ്പുറം മുന്‍ മേല്‍ശാന്തിമാര്‍, പറക്കൊട്ടി പാട്ട്, പുള്ളുവന്‍പാട്ട,് ആംബുലന്‍സ് ഡ്രൈവര്‍ തുടങ്ങി ശബരിമലയില്‍ വിവിധ മേഖലകളില്‍ തങ്ങളുടെ കര്‍മ്മം അനുഷ്ടിക്കുന്നവരെ യോഗത്തില്‍ ആദരിച്ചു. കേരളത്തിന് പുറമെ ദക്ഷിണ തമിഴ്‌നാട്, ഉത്തര തമിഴ്‌നാട്, പുതുച്ചേരി, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, കൊങ്കണ്‍, പശ്ചിമ മഹാരാഷ്‌ട്ര, മധ്യഭാരത്, ദക്ഷിണ ഗുജറാത്ത്, ഉത്തര ഗുജറാത്ത്, സൗരാഷ്‌ട്ര, ന്യൂദല്‍ഹി, ശ്രീലങ്ക, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നായി അഞ്ഞൂറോളം പ്രതിനിധികളാണ് ജനറല്‍ ബോഡിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് ഉച്ചയ്‌ക്ക് സമ്മേളനം അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: