Kerala

ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുളള മലയാളി യുവാവിനോട് വീണ്ടും യുദ്ധമുഖത്ത് എത്താന്‍ റഷ്യന്‍ പട്ടാളത്തിന്റെ നിര്‍ദ്ദേശം

പട്ടാള ക്യാമ്പിലെത്തിയാല്‍ നാട്ടിലേക്ക് മടങ്ങി എത്താന്‍ ആവില്ലെന്നും സര്‍ക്കാള്‍ വിഷയത്തില്‍ ഇടപെടണമെന്നും ജെയിന്‍ വീഡിയോ സന്ദേശത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചു

Published by

മോസ്‌കോ: റഷ്യന്‍ കൂലിപട്ടാളത്തില്‍ എത്തപ്പെട്ട് യുദ്ധത്തിനിടെ ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളി ജെയിന്‍ കുര്യനോട് വീണ്ടും യുദ്ധമുഖത്ത് എത്താന്‍ ആവശ്യപ്പെട്ട റഷ്യന്‍ പട്ടാളം. മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലുളള ജെയിനിന് തിരികെ എത്തണം എന്നാവശ്യപ്പെട്ടുള്ള അറിയിപ്പ് ലഭിച്ചു. ക്ലിന്‍സിയിലെ പട്ടാള ക്യാമ്പില്‍ എത്താനാണ് അറിയിപ്പ്. ആശുപത്രി അധികൃതര്‍ വഴിയായിരുന്നു ജെയിന്‍ കുര്യന് അറിയിപ്പ് കിട്ടിയത്.

മോസ്‌കോയിലെ ആശുപത്രിയില്‍ നിന്നും പട്ടാള ക്യാമ്പില്‍ എത്തിയ ശേഷം 30 ദിവസം ചികിത്സ അവധിയില്‍ പ്രവേശിക്കാനും നിര്‍ദേശമുണ്ട്. പട്ടാള ക്യാമ്പിലെത്തിയാല്‍ നാട്ടിലേക്ക് മടങ്ങി എത്താന്‍ ആവില്ലെന്നും സര്‍ക്കാള്‍ വിഷയത്തില്‍ ഇടപെടണമെന്നും ജെയിന്‍ വീഡിയോ സന്ദേശത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചു.

പട്ടാള ക്യാമ്പില്‍ എത്തിക്കഴിഞ്ഞാല്‍ ബന്ധപ്പെടാന്‍ പറ്റുമോ എന്നകാര്യത്തില്‍ സംശയമുണ്ട്. നേരത്തെയുണ്ടായിരുന്ന അതെ യൂണിറ്റിലേക്ക് തന്നെയാണ് തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സഹായിക്കണമെന്നും തന്നെ തിരികെ ക്യാമ്പിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നും ജെയിന്‍ കുര്യന്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി മുഴുവന്‍ ഇന്ത്യക്കാരെയും മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തന്നെ മാത്രം അവര്‍ റിലീസ് ചെയ്തില്ലെന്നും ജെയിന്‍ പറയുന്നു. ഇന്ത്യന്‍ നയതന്ത്ര കാര്യാലയവും മലയാളി അസോസിയേഷനും സഹായിക്കുന്നുണ്ടെങ്കിലും മറ്റ് വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് യുവാവ് വീഡിയോ സന്ദേശത്തില്‍ വെളിപ്പെടുത്തി.

ഏറെക്കാലത്തെ ചികിത്സയ്‌ക്ക് ശേഷമാണ് തൃശൂര്‍ കുറാഞ്ചേരി സ്വദേശി ജെയിന്‍ കുര്യന്‍ ജീവിതത്തിലേക്ക് മടങ്ങിവന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബു യുക്രൈന്‍ ഷെല്ലാക്രമണത്തിനിടെ മരിച്ചതായി ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിരുന്നു. ഏജന്റ് വഴിയാണ് ജെയിന്‍ അടങ്ങിയ മൂന്ന് പേര്‍ റഷ്യയിലേക്ക് പോയത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by