Main Article

പോപ്പ് ഫ്രാന്‍സിസ്: പാവങ്ങളുടെ സഹയാത്രികന്‍

Published by

ജനങ്ങളുടെ പാപ്പ

ലളിത ജീവിത രീതികള്‍ സ്വീകരിച്ച പാപ്പ, ഔദ്യോഗിക ഭവനം ഒഴിവാക്കി കാസ സാന്ത മാര്‍ത്ത എന്ന ചെറു ഭവനത്തില്‍ താമസമാക്കി. വസ്ത്രധാരണത്തില്‍പ്പോലും സ്വതന്ത്ര നിലപാടുകള്‍ സ്വീകരിച്ചു. വലിയ സുരക്ഷ നല്‍കുന്ന വാഹനങ്ങള്‍ ഉപേക്ഷിച്ച് ചെറിയ കാറുകളും മറ്റും ഉപയോഗിക്കാനായിരുന്നു തീരുമാനം. ഈ തീരുമാനങ്ങള്‍ ആദ്യ ദിവസങ്ങളില്‍ത്തന്നെ കൈക്കൊണ്ട ഫ്രാന്‍സിസ് പാപ്പയ്‌ക്ക് ‘ജനങ്ങളുടെ പാപ്പ’ എന്ന വിശേഷണം ആരംഭത്തില്‍തന്നെ ലഭിച്ചു. മാസങ്ങള്‍ക്കുള്ളില്‍ ടൈം മാഗസിന്‍ അതേ വിശേഷണത്തോടെ പാപ്പയെ കവര്‍ ചിത്രമായി അവതരിപ്പിച്ചു. ഏറെ വൈകാതെ പേഴ്‌സണ്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തതായും പ്രഖ്യാപിച്ചു. ആഗോളസമൂഹം ഫ്രാന്‍സിസ് പാപ്പയെ എപ്രകാരമാണ് കണ്ടതെന്നതിന്റെ ദൃഷ്ടാന്തമായിരുന്നു ടൈം മാഗസിന്റെ അവതരണങ്ങള്‍.

പാവങ്ങളുടെ സഹയാത്രികന്‍

‘ഒരു സാധാരണ ക്രൈസ്തവ വിശ്വാസിയാണ് ഞാന്‍. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം’ എന്ന ആമുഖത്തോടെ എല്ലാ തലങ്ങളിലുമുള്ള ക്രൈസ്തവരോട് അനുരൂപപ്പെടാനുള്ള താത്പര്യമാണ് ഫ്രാന്‍സിസ് പാപ്പ ആദ്യ ദിവസം തന്നെ വെളിപ്പെടുത്തിയത്. പാപ്പയുടെ തുടര്‍ന്നുള്ള പ്രബോധനങ്ങളിലും ഇത്തരമൊരു മനഃസ്ഥിതി പ്രകടമായിരുന്നു. സുവിശേഷത്തിന്റെ ആനന്ദം എന്ന ആദ്യ വര്‍ഷത്തെ ചാക്രിക ലേഖനത്തിലും പാപ്പ ഊന്നല്‍ നല്‍കിയത് പാവപ്പെട്ടവര്‍ക്കാണ്. അസമത്വങ്ങള്‍ക്കും സാമ്പത്തിക അനീതിക്കുമെതിരെയുള്ള തുറന്നെഴുത്തായിരുന്നു ഇത്. ഒരു വ്യാഴവട്ടക്കാലത്തോളം കത്തോലിക്കാ സഭയെ നയിച്ച ഫ്രാന്‍സിസ് പാപ്പയെ എക്കാലവും നയിച്ച ആദര്‍ശങ്ങളും അദ്ദേഹത്തിന്റെ അടിസ്ഥാന മനോഭാവവും ഏവര്‍ക്കും വ്യക്തമായത് ഈ ചാക്രിക ലേഖനത്തിലൂടെയാണ്. ഉപഭോഗ സംസ്‌കാരത്തെയും സ്വാര്‍ത്ഥ ചിന്തകളെയും നിസംഗതയെയും അതില്‍ പാപ്പ തള്ളിപ്പറഞ്ഞു. സഭ എക്കാലവും പാവപ്പെട്ടവരുടെ കൂടെയായിരിക്കണമെന്ന് ആഹ്വാനവും ചെയ്തു. പീഡിതരെ ദൈവം ഒരിക്കലും അവഗണിക്കുകയില്ല എന്ന് പാപ്പ പ്രസ്താവിച്ചത് 2014 ജൂണ്‍ 29 നാണ്. മുറിവേറ്റവരെയും അഭയം തേടി അലയുന്നവരെയുമുള്‍പ്പെടെ സകലരും ഉള്‍ക്കൊള്ളുന്ന ഒരു ഭവനമാണ് സഭ എന്ന് പാപ്പ 2013 സെപ്തംബറില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അധഃസ്ഥിതരും പാവപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് പാപ്പയുടെ വാക്കുകള്‍ ആശ്വാസമായി മാറി. അത്തരം ജനവിഭാഗങ്ങളെ സംബന്ധിച്ച് തങ്ങള്‍ക്ക് അപരിചിതനായ ഒരാളല്ല, മറിച്ച് തങ്ങളുടെ സഹയാത്രികനാണ് പാപ്പ എന്ന ഉറപ്പാണ് ആരംഭത്തില്‍തന്നെ ലഭിച്ചത്. മത വര്‍ഗ്ഗ ദേശ വ്യത്യാസമില്ലാതെ എക്കാലവും പാവപ്പെട്ടവരുടെയും വേദനിക്കുന്നവരുടെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും അവമതിക്കപ്പെടുന്നവരുടെയും കൂടെ നിലകൊള്ളാന്‍ പാപ്പ പ്രത്യേകം ശ്രദ്ധിച്ചു.

മതിലുകളല്ല, വേണ്ടത് പാലങ്ങള്‍

മതിലുകള്‍ പൊളിച്ച് പാലങ്ങള്‍ പണിയാനാണ് ഫ്രാന്‍സിസ് പാപ്പ ലോകത്തെ നിരന്തരം ഉദ്‌ബോധിപ്പിച്ചത്. പല അവസരങ്ങളിലും തന്റെ തന്നെ പ്രവൃത്തികളിലൂടെ അദ്ദേഹം മാതൃകയാവുകയും ചെയ്തു. രാജ്യങ്ങള്‍, മതങ്ങള്‍, വര്‍ഗ്ഗങ്ങള്‍ മുതലായവയിലൊക്കെ വളര്‍ന്നുവരുന്ന വിഭാഗീയതയും ശത്രുതാ മനോഭാവവും ശ്രദ്ധയില്‍പ്പെട്ടപ്പോഴെല്ലാം പാപ്പ തന്നെ നേരിട്ട് ഇടപെടാന്‍ ഔത്സുക്യം പുലര്‍ത്തിയിട്ടുണ്ട്. ഉക്രൈന്‍-റഷ്യ വിഷയത്തിലും ഇസ്രായേല്‍- പലസ്തീന്‍ വിഷയത്തിലും രാഷ്‌ട്രീയ മത നേതൃത്വങ്ങളുമായി പലപ്പോഴും നേരിട്ട് ചര്‍ച്ച നടത്തിയത് ഉദാഹരണം. ആഭ്യന്തര കലാപം കൊടുമ്പിരിക്കൊണ്ടിരുന്ന ദക്ഷിണ സുഡാനില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്ന സാഹചര്യം നിലനിന്നപ്പോള്‍ ആ രാജ്യത്തെ രാഷ്‌ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്തിയ പാപ്പ അവരുടെ പാദം ചുംബിച്ച് സമവായത്തിനായി അഭ്യര്‍ത്ഥിച്ചിരുന്നു.

അഭയാര്‍ത്ഥികള്‍ക്ക് എന്നും അഭയം

ഫ്രാന്‍സിസ് പാപ്പ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ളത് അഭയാര്‍ത്ഥികളോടുള്ള നിലപാടുകളിലാണ്. മനുഷ്യരോട് കരുണ കാണിക്കേണ്ടത് മതത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ പൗരത്വത്തിന്റെയോ പേരിലല്ല, സകലരും കരുണയ്‌ക്ക് അര്‍ഹരാണ് എന്ന കാഴ്ചപ്പാടാണ് അഭയാര്‍ത്ഥി വിഷയത്തിലും പാപ്പ പുലര്‍ത്തിയത്. വാസ്തവത്തില്‍ അത് കത്തോലിക്കാ സഭയുടെ അടിസ്ഥാന പ്രബോധനങ്ങളുടെ ഭാഗമാണ്. ക്രിസ്തു കാണിച്ചിട്ടുള്ള മാതൃകയും അതുതന്നെ. അഭയാര്‍ഥികളായി വന്നുകയറിയവര്‍ മൂലം വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ പലവിധ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരുന്നപ്പോഴും തന്റെ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ പാപ്പ തയ്യാറായില്ല. സ്വന്തം രാജ്യത്തുനിന്ന് പുറന്തള്ളപ്പെടുന്നവരെ മാനവികതയുടെ കണ്ണിലൂടെ കാണുകയും മതമോ ജാതിയോ പരിഗണിക്കാതെ സ്വീകരിക്കാന്‍ തയ്യാറാവുകയും വേണമെന്ന ഉപദേശമാണ് എല്ലാ രാജ്യങ്ങള്‍ക്കും പാപ്പ നല്‍കിയത്.

ക്രിസ്തീയതയുടെ വക്താവായി പരസ്യമായി സ്വയം പ്രഖ്യാപിച്ചിട്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പാപ്പ പരസ്യമായി രംഗത്തു വന്നത് പോലും അഭയാര്‍ത്ഥി വിഷയത്തിലാണ്. ക്രിസ്തുവിന്റെ മാതൃക പിന്തുടരുന്ന, കത്തോലിക്കാ സഭയുടെ പ്രബോധനങ്ങള്‍ക്കുവേണ്ടി ശക്തമായി നിലകൊണ്ട ഫ്രാന്‍സിസ് പാപ്പയ്‌ക്ക് ഈ വിഷയത്തില്‍ മറ്റൊരു നിലപാട് സ്വീകരിക്കാന്‍ സാധ്യമല്ല എന്നതാണ് വാസ്തവം. മനുഷ്യന്റെ മഹത്വത്തെയും മനുഷ്യജീവനെയും ഏതൊരാവസ്ഥയിലും മുന്‍വിധികളില്ലാതെ മാനിക്കണമെന്ന അടിസ്ഥാന ധാര്‍മ്മിക തത്വത്തിനപ്പുറമല്ല പാപ്പയുടെ ഈ വിഷയത്തിലെ കാഴ്ചപ്പാട്. ആ വിശാലമായ കാഴ്ചപ്പാടിലേയ്‌ക്ക് ആഗോള സമൂഹം ഇനിയും എത്തിച്ചേരേണ്ടിയിരിക്കുന്നു.

ജീവ സംരക്ഷണം പരമ പ്രധാനം

ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഏതവസ്ഥയിലും മനുഷ്യജീവന്‍ സംരക്ഷിക്കണമെന്ന ഉറച്ച നിലപാട് എക്കാലവും ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചിരുന്നു. ഗര്‍ഭസ്ഥ ശിശുക്കളുടെ മുതല്‍ ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരുടെയും ജീവനെ പാപ്പ ഒരേ മൂല്യത്തോടെ പരിഗണിച്ചു. ജീവന് ഭീഷണി നേരിടുന്നവര്‍ക്കുവേണ്ടി വാദിക്കുകയും ചെയ്തു. ഗര്‍ഭച്ഛിദ്രം കുറ്റകരമാണ് എന്ന നിലപാടാണ് പാപ്പ സ്വീകരിച്ചിരുന്നത്. ഗര്‍ഭസ്ഥ ശിശുവിന് എന്തെങ്കിലും വൈകല്യങ്ങള്‍ ഉള്ള ഘട്ടത്തില്‍ ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ തീരുമാനിക്കുന്നതിനെ പോലും പാപ്പ എതിര്‍ക്കുകയും അത് വലിച്ചെറിയല്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കുറ്റപ്പെടുത്തി.

ദയാവധത്തിനും വധശിക്ഷയ്‌ക്കും യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കും ആയുധ വ്യാപാരത്തിനുമെല്ലാം എതിരായ നിലപാടുകള്‍ നിരന്തരം സ്വീകരിച്ചിരുന്ന ഫ്രാന്‍സിസ് പാപ്പ അത്തരം സന്ദര്‍ഭങ്ങളിലെല്ലാം മുഖ്യ പരിഗണന നല്‍കിയത് മനുഷ്യ ജീവനാണ്. അഭയാര്‍ത്ഥികള്‍ക്ക് അനുകൂലമായ നിലപാട് എന്നും സ്വീകരിക്കാന്‍ കാരണവും അതുതന്നെ. മനുഷ്യ ജീവനെ അദ്ദേഹം ഏറ്റവും മൂല്യവത്തായി പരിഗണിച്ചു.

സഞ്ചരിച്ചത് ആധുനിക ലോകത്തിനൊപ്പം

ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ക്കും ആധുനിക ലോകത്തിന്റെ വളര്‍ച്ചയ്‌ക്കും ഒപ്പം ഫ്രാന്‍സിസ് പാപ്പ സഞ്ചരിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ജൈവ സാങ്കേതിക വിദ്യയുടെ മേഖലയിലെ നൂതന സംരംഭങ്ങള്‍, ചികിത്സാ രംഗത്തെ പുതിയ നേട്ടങ്ങള്‍ തുടങ്ങിയവയെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച പാപ്പ യഥാസമയം വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വിലയിരുത്തലുകളും ലോകത്തിന് നല്‍കിക്കൊണ്ടിരുന്നു. ഡിജിറ്റല്‍ എത്തിക്‌സിനുവേണ്ടി സംസാരിച്ച പാപ്പ, നിര്‍മ്മിത ബുദ്ധി മനുഷ്യ മാഹാത്മ്യത്തിന് വിഘാതമാകരുതെന്നും ഓര്‍മ്മിപ്പിച്ചു. നിര്‍മ്മിതബുദ്ധി മനുഷ്യനെ നിയന്ത്രിക്കുന്ന സാഹചര്യം ഉടലെടുത്തേക്കാനിടയുള്ളതിനാല്‍ രാജ്യാന്തര തലത്തില്‍ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്താന്‍ ലോകരാജ്യങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

ജനിതക പരിഷ്‌കരണങ്ങള്‍, ക്ലോണിങ് തുടങ്ങിയവ മനുഷ്യമാഹാത്മ്യത്തെ ചോദ്യം ചെയ്യുമെന്നതിനാല്‍ അതിന് എതിരായ നിലപാടാണ് പാപ്പ സ്വീകരിച്ചത്. അതേസമയം, അപൂര്‍വ്വ രോഗങ്ങള്‍, ക്യാന്‍സര്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികിത്സാമേഖലയിലെ ഗവേഷണങ്ങള്‍ക്കെന്നും വലിയ പ്രോത്സാഹനം നല്‍കി. മനുഷ്യന്റെ ജ്ഞാനവും ധാര്‍മ്മിക ചിന്തയും ഉത്തരവാദിത്ത ബോധവും ഉള്‍ച്ചേരാത്തപക്ഷം സാങ്കേതിക വിദ്യകള്‍ അപൂര്‍ണ്ണമാണ് (ലൗദാത്തോ സി) എന്നാണ് പാപ്പയുടെ വാക്കുകള്‍. മനുഷ്യന്റെ ശാസ്ത്രീയ നേട്ടങ്ങളെയും സാങ്കേതിക വളര്‍ച്ചയെയും തികച്ചും പുരോഗമനപരമായാണ് പാപ്പ നോക്കിക്കണ്ടത്.

ആന്തരിക നവീകരണത്തിന്റെ കണിശത

ആനുകാലിക സംഭവവികാസങ്ങളും മാറുന്ന ലോകക്രമവും അനുസരിച്ചുള്ള ഒരു രൂപാന്തരീകരണം സഭയ്‌ക്കുള്ളില്‍ സംഭവിക്കണമെന്ന ബോധ്യം അദ്ദേഹം കാത്തു സൂക്ഷിച്ചു. അതിനനുസൃതമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. സഭാ – സാമൂഹിക ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പാപ്പ നല്‍കിയിരുന്ന നിര്‍ദ്ദേശങ്ങള്‍ സഭാത്മകമെന്നതിനൊപ്പം പുരോഗമനപരവുമായിരുന്നു. സുവിശേഷാനുസൃത ജീവിതം നയിക്കുന്നതിനൊപ്പം, മാറുന്ന ലോകക്രമത്തിനനുസരിച്ച് പുരോഗമന ചിന്താഗതികളെ ഉള്‍ക്കൊണ്ട് ക്രിയാത്മകമായി വിശ്വാസ സമൂഹത്തെ നയിക്കാനാണ് പാപ്പ ആഹ്വാനം ചെയ്തത്.

അതേസമയം, പ്രതിസന്ധി ഘട്ടങ്ങളെയും ആരോപണങ്ങളെയും സഭ നേരിട്ട ഘട്ടങ്ങളില്‍ പ്രായോഗികവും സഭാത്മകവുമായ പ്രതികരണങ്ങള്‍ നല്‍കുന്നതിലും മുഖംനോക്കാതെ നടപടികള്‍ സ്വീകരിക്കുന്നതിലും പാപ്പ വിട്ടുവീഴ്ച വരുത്തിയിട്ടില്ല. മാത്രമല്ല, സീറോ ടോളറന്‍സ് ആണ് വൈദികരുള്‍പ്പെടുന്ന ശുശ്രൂഷകരുടെ വീഴ്ചകള്‍ക്ക് അദ്ദേഹം സ്വീകരിച്ചിരുന്ന നയം. സ്ത്രീ സമൂഹം പല വിധത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും പിന്‍തള്ളപ്പെടുകയും ചെയ്യുന്ന ആനുകാലിക ലോകത്ത് സ്ത്രീ സമൂഹത്തെ മുഖ്യധാരയിലേയ്‌ക്ക് കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത പാപ്പ, വത്തിക്കാനിലെയും സഭയിലെയും തന്ത്രപ്രധാനമായ നിരവധി സ്ഥാനങ്ങളില്‍ സ്ത്രീകളെ നിയമിച്ചത് ലോകം അത്ഭുതത്തോടെയാണ് വീക്ഷിച്ചത്.

വിശാലവും തുറവിയുള്ളതുമായ നിലപാടുകള്‍

വിവിധ വിഭാഗത്തിലും അവസ്ഥകളിലും ഉള്ള മനുഷ്യരുള്‍പ്പെടെ എന്തിനെയും തുറവിയോടെ സമീപിക്കുന്ന ശൈലിയാണ് എന്നും ഫ്രാന്‍സിസ് പാപ്പയ്‌ക്ക് ഉണ്ടായിരുന്നത്. ഭിന്ന ലൈംഗിക ആഭിമുഖ്യം വച്ചുപുലര്‍ത്തുന്നവരുടെ കാര്യത്തിലും വിവാഹമോചിതരുടെയും പുനര്‍ വിവാഹിതരുടെയും കാര്യത്തിലും തുടങ്ങി മുഖ്യധാരയില്‍നിന്ന്  മാറ്റിനിര്‍ത്തപ്പെട്ടേക്കാനിടയുള്ളവരുടെ കാര്യത്തില്‍, പ്രഥമ ദൃഷ്ട്യാ വിധിതീര്‍പ്പ് കല്‍പ്പിച്ച് അകറ്റി നിര്‍ത്തുന്നതിന് പകരം കരുണയോടെ ചേര്‍ത്തു നിര്‍ത്തുന്ന സമീപനമാണ് സ്വീകരിച്ചത്. സാഹചര്യങ്ങള്‍ എന്തുതന്നെയായാലും ഒരുവനെ വിധിക്കാന്‍ താനാളല്ല എന്നായിരുന്നു പാപ്പയുടെ പക്ഷം. മറ്റു മതവിഭാഗങ്ങളുമായും കത്തോലിക്കാ സമൂഹങ്ങളുമായും അടുപ്പവും സഹകരണവും വളര്‍ത്താനും നിരന്തരം സംവാദങ്ങളില്‍ ഏര്‍പ്പെടാനും എന്നും ശ്രദ്ധിച്ചു. വിവിധ മുസഌം രാജ്യങ്ങളില്‍ പോലും പാപ്പയ്‌ക്ക് ലഭിച്ച ആവേശോജ്വല സ്വീകരണങ്ങള്‍ അത്തരം നീക്കങ്ങളുടെ സദ്ഫലങ്ങള്‍ക്ക് ഉദാഹരണങ്ങളായി. മാനവിക സൗഹാര്‍ദത്തിനുവേണ്ടിയുള്ള നയപ്രഖ്യാപന രേഖയില്‍ 2019ല്‍ ഗ്രാന്‍ഡ് ഇമാമിനോപ്പം പാപ്പ ഒപ്പുവച്ചു. ഏവരും ഒരുമിച്ച് ഭാവിയെ പണിതുയര്‍ത്തുക എന്നുള്ളതല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഇന്ന് ലോകത്തിന് മുന്നിലില്ല എന്ന് പാപ്പ പറയുകയുണ്ടായി.

മതവിഭാഗങ്ങളും മത നേതാക്കളുമായി മാത്രമല്ല, സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരുമായും, രാഷ്‌ട്ര നേതാക്കളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും സംവാദങ്ങളില്‍ ഏര്‍പ്പെടുകയും പലപ്പോഴും ഒരു തിരുത്തല്‍ ശക്തിയായി മാറുകയും ചെയ്ത ഫ്രാന്‍സിസ് പാപ്പയെ ലോകം അറിയുകയും അംഗീകരിക്കുകയും ചെയ്തത് ആത്മീയ നേതാവ് എന്നതിലുപരി ലോക നേതാവ് എന്ന നിലയിലാണ്. ഈ ആധുനിക സമൂഹത്തില്‍ നിലപാടുകള്‍ക്കൊണ്ടും വീക്ഷണങ്ങള്‍ കൊണ്ടും ജീവിത പ്രവര്‍ത്തന മാതൃകകള്‍ കൊണ്ടും ഇത്രമാത്രം ലോകത്തെ സ്വാധീനിച്ച മറ്റൊരു വ്യക്തിത്വമില്ല എന്നതാണ് വാസ്തവം.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രവാചകന്‍

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്‌ക്കാന്‍ ലക്ഷ്യമിട്ടുള്ള പാരീസ് ഉടമ്പടി സംബന്ധിച്ച ചര്‍ച്ചകളെ ഏറ്റവുമധികം സ്വാധീനിച്ച ഒന്നാണ് 2015 ല്‍ പ്രസിദ്ധീകരിച്ച ലൗദാത്തോ സി (അങ്ങേയ്‌ക്ക് സ്തുതി) എന്ന ഫ്രാന്‍സിസ് പാപ്പയുടെ ചാക്രിക ലേഖനം. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് നിര്‍ണ്ണായക മാര്‍ഗ്ഗരേഖയായി ആ ചാക്രിക ലേഖനം വിലയിരുത്തപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം അടിയന്തിര ശ്രദ്ധ അര്‍ഹിക്കുന്ന ഒരു യാഥാര്‍ഥ്യമാണെന്നും മനുഷ്യന് അക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ ചൂണ്ടികാണിച്ചു. ഏവരും തങ്ങളുടെ ജീവിത ശൈലി അതിനനുസരിച്ച് ക്രമപ്പെടുത്താനും സമഗ്രവും സന്തുലിതവുമായ ഒരു ആവാസ വ്യവസ്ഥിതി രൂപപ്പെടുത്താനും പാപ്പ ആഹ്വാനം ചെയ്തു. കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിക്കുന്നത് സാധാരണക്കാരും പാവപ്പെട്ടവരുമായ മനുഷ്യരെ ആയതിനാല്‍ ഇതൊരു സാമൂഹിക നീതി സംബന്ധമായ വിഷയംകൂടിയാണ് എന്ന് പാപ്പ അടിവരയിട്ടു പറഞ്ഞു.
ലൗദാത്തോ സിയുടെ തുടര്‍ച്ചയായി 2023 ല്‍ ലൗദാത്തെ ദേയും (ദൈവത്തിന് സ്തുതി) എന്നപേരില്‍ ഒരു അപ്പസ്‌തോലിക പ്രബോധനവും പ്രസിദ്ധീകരിക്കുകയുണ്ടായി. പാരിസ്ഥിതികമായ പ്രതിസന്ധികള്‍ വര്‍ധിക്കുമ്പോഴും ക്രിയാത്മക ഇടപെടലുകള്‍ക്ക് ലോകരാജ്യങ്ങള്‍ അമാന്തം കാണിക്കുന്നതിനെ പാപ്പ അതില്‍ വിമര്‍ശിച്ചു. ആഗോള തലത്തിലുള്ള പരിശ്രമം ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതിനെക്കുറിച്ച് പാപ്പ ഊന്നിപ്പറഞ്ഞു. പാപ്പയുടെ ആഹ്വാനം ആരംഭഘട്ടത്തില്‍ തന്നെ വത്തിക്കാനില്‍ പ്രാവര്‍ത്തികമാക്കി. ലോകത്തിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ രാഷ്‌ട്രമാണ് വത്തിക്കാന്‍. കേരള കത്തോലിക്കാ സഭ 2025 ഹരിതശീല വര്‍ഷമായി ആചരിക്കുന്നതിന്റെയും പശ്ചാത്തലം പാപ്പയുടെ ഈ ആഹ്വാനമാണ്.

ഭാരതത്തെ സ്‌നേഹിച്ച പാപ്പ

സ്ഥാനം ഏറ്റെടുത്ത ആദ്യ കാലം മുതല്‍ ഭാരതം സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് പാപ്പ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഭാരതത്തിന്റെ സംസ്‌കാരത്തെയും ഇവിടുത്തെ സഭാ സമൂഹങ്ങളെയും പാപ്പ ഏറെ സ്‌നേഹത്തോടെയാണ് കണ്ടത്. പലപ്പോഴായി വത്തിക്കാനില്‍ നടന്ന മതാന്തര സംവാദങ്ങളില്‍ ഭാരത പ്രതിനിധികള്‍ക്ക് ഉയര്‍ന്ന പരിഗണന ലഭിച്ചിരുന്നതായി കാണാം. ഭാരതത്തിലെ സഭാ സമൂഹത്തിന് എക്കാലവും പാപ്പ വലിയ പരിഗണന നല്‍കി. ഏറ്റവുമൊടുവില്‍ മാര്‍ ജോര്‍ജ്ജ് ജേക്കബ് കൂവക്കാടിലൂടെ കേരളത്തിന് ഒരു കര്‍ദ്ദിനാളിനെ നല്‍കിയത് ഉദാഹരണം. വി. കുര്യാക്കോസ് ഏലിയാസ് ചാവറ, വി. എവുപ്രാസ്യ, വി. മറിയം ത്രേസ്യ തുടങ്ങിയവരുടെ വിശുദ്ധപദവികള്‍ കേരളത്തിന് ഫ്രാന്‍സിസ് പാപ്പ നല്‍കിയ സമ്മാനമാണ്. വി. മദര്‍ തെരേസ, വി. ദൈവ സഹായം പിള്ള എന്നിവരും പാപ്പയുടെ കാലഘട്ടത്തില്‍ വിശുദ്ധരായി ഉയര്‍ത്തപ്പെട്ടു.

പാപ്പയെയും പാപ്പയുടെ നിലപാടുകളെയും ആദരവോടെയും സ്‌നേഹത്തോടെയും എന്നും വീക്ഷിച്ചിരുന്ന ഭാരത സര്‍ക്കാര്‍ അദ്ദേഹത്തെ ഇവിടേയ്‌ക്ക് ക്ഷണിച്ചിരുന്നു. പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴായി കൂടിക്കാഴ്ച നടത്തുകയുണ്ടായി.

 

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by