തിരുവനന്തപുരം: മണക്കാട് പ്രവര്‍ത്തിച്ചിരുന്ന ഇസ്താംബൂള്‍ ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു.ഇരുപതില്‍പ്പരം പേര്‍ക്കാണ് ഭക്ഷ്യ വിഷബാധ. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ഇന്നലെ രാവിലെയോടെ ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടവര്‍ പരാതിയുമായി എത്തിയതോടെ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തി ഹോട്ടല്‍ അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇസ്താംബൂള്‍ ഹോട്ടലില്‍ ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. കൂടാതെ ഭക്ഷണ സംഭരണവും ശരിയായ രീതിയിലായിരുന്നില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഷവര്‍മയും സോസുകളും ഉള്‍പ്പെടെ ഭക്ഷണ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്‌ക്കായി അയച്ചു. പരിശോധനാഫലം ലഭിച്ചശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും.
കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പത്തു പേര്‍ ചികിത്സ തേടി. മണക്കാട്, ആനയറ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലാണ് മറ്റുള്ളവര്‍ ചികിത്സ തേടിയത്. ഭക്ഷ്യ വിഷബാധയേറ്റതില്‍ ഭൂരിപക്ഷവും കിള്ളിപ്പാലം, കരമന, ആറ്റുകാല്‍, മണക്കാട്, കമലേശ്വരം, ശ്രീവരാഹം, പേട്ട ഭാഗങ്ങളില്‍ ഉള്ളവരാണ്. തലക്കറക്കവും ഛര്‍ദ്ദിയും വയറിളക്കവുമാണ് ഭൂരിപക്ഷം പേര്‍ക്കും. ആരുടെയും നില ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: