ഭൂവനേശ്വര്‍: സ്പാനിഷ് പരിശീലകന് ഡേവിഡ് കറ്റാലയുടെ പരിശീലനത്തിന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. പരിശീലനക്കളികളൊന്നുമില്ലാതെ കലിംഗസൂപ്പര് കപ്പ് ഫുട്ബോളിലൂടെ കടുത്ത പോരാട്ടത്തിനാണ് മഞ്ഞപ്പട ഭൂവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ തയ്യാറെടുത്തു നില്‍ക്കുന്നത്. നോക്കൗട്ട് അടിസ്ഥാനത്തിലുള്ള ചാമ്പ്യന്‍ഷിപ്പിന്റെ ഇത്തവണത്തെ ഉദ്ഘാടന മത്സരമാണ് ഇന്ന് രാത്രി എട്ടിന് നടക്കുക. നിലവിലെ ജേതാക്കളായ ഈസ്റ്റ് ബംഗാള്‍ ആണ് എതിരാളികള്‍.
ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് വളരെ നിറംകെട്ട ഐഎസ്എല്‍ സീസണിന്റെ ക്ഷീണം മാറ്റാനുള്ള സുവര്‍ണാവസരമാണ് സൂപ്പര്‍ കപ്പ്. ഐഎസ്എല്‍ പട്ടികയില്‍ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്സിന് തൊട്ടുതാഴെയായാണ് ഇന്നത്തെ എതിരാളികളായ ഈസ്റ്റ് ബംഗാള്‍ നിലകൊണ്ടത്. ഐഎസ്എല്ലില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങള്‍ 1-1ല്‍ ആണ് പിരിഞ്ഞത്. സെപ്തംബര്‍ 22ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടം ബ്ലാസ്റ്റേഴ്സ് 2-1ന് ജയിച്ചപ്പോള്‍ ഇക്കൊല്ലം ജനുവരി 24ന് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ അതേ സ്കോറില്‍ തിരിച്ചടിച്ച് വിജയിക്കുകയായിരുന്നു. ഇത്തവണത്തെ ഐഎസ്എലില്‍ രണ്ട് ടീമുകള്‍ക്കും സമാനമായ നിലവാരത്താലായിരുന്നെങ്കിലും കണക്കില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ച് കരുത്തു തെളിയിക്കേണ്ട ബാധ്യതയുണ്ട്. മത്സരം നിഷ്പക്ഷ വേദിയിലാണെന്നത് രണ്ട് ടീമുകള്‍ക്കും വെല്ലുവിളിയുയര്‍ത്തുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ കപ്പിനുള്ള 27 അംഗ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
രണ്ടാം അവസരമില്ല
ആകെ 16 ടീമുകളാണ് സൂപ്പര്‍ കപ്പില്‍ അണിനിരക്കുക. പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ എന്നീ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആകെ 15 മത്സരങ്ങളാണുള്ളത്. ഇടയ്ക്കെവിടെയെങ്കിലും തോറ്റാല്‍ അപ്പോള്‍ പുറത്താകും. രണ്ടാമതൊരു അവസരം ആര്‍ക്കും ഉണ്ടാവില്ല. മെയ് മൂന്നിനാണ് ഫൈനല്‍. എല്ലാ മത്സരവും ഭൂവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലായിരിക്കും നടക്കു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 13 ടീമുകളും ഐ ലീഗിലെ ആദ്യ മൂന്ന് സ്ഥാനക്കാരുമാണ് മാറ്റുരയ്ക്കുക. ഐ ലീഗില്‍ ഇത്തവണ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഗോകുലം കേരള എഫ്സി നാളെ കരുത്തരായ എഫ്സി ഗോവയ്ക്കെതിരെ ഇറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: