കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. NDPC Act 27,29 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അതിനാൽ സ്റ്റേഷൻ ജാമ്യം നൽകും. 6 മുതല്‍ ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്നതാണ് കുറ്റം.
ഷൈനിനെ വൈദ്യ പരിശോധനയ്‌ക്ക് വിധേയനാക്കും. ഷൈനിന്റെ രക്തവും മുടിയും നഖവും പരിശോധിക്കും. നാല് ദിവസങ്ങൾക്കുള്ളിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഈ പരിശോധനയിലൂടെ വ്യക്തമാകും. ഷൈനിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാൽ തുടർച്ചയായുള്ള ചോദ്യങ്ങളിൽ ഷൈൻ പതറുകയായിരുന്നു. ഷൈൻ നടത്തിയ ഫോൺ കോളുകളാണ് നിർണായകമായത്.
ഡാൻസാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരൻ സജീറിനെ അറിയാമെന്ന് ഷൈൻ സമ്മതിച്ചിട്ടുണ്ട്. ആദ്യം നിഷേധിച്ചുവെങ്കിലും ഫോൺ വിളിയുടെ രേഖകൾ കാണിച്ചതോടെ സമ്മതിക്കുകയായിരുന്നു.
തന്നെ തേടി ഹോട്ടലിലെത്തിയത് പോലീസാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ നൽകിയ മൊഴി. ആരോ തന്നെ ആക്രമിക്കാന്‍ വന്നെന്ന് ഭയന്നാണ് ഇറങ്ങിയോടിയത്. താൻ രാസലഹരികൾ ഉപയോഗിക്കാറില്ല. ലഹരി ഇടപാടുകാരുമായി ബന്ധമില്ലെന്നും നടൻ പോലീസിനോട് പറഞ്ഞു.
ഹോട്ടലിൽ നിന്നും നേരെ പോയത് തമിഴ്‌നാട്ടിലേക്കാണെന്നും ഷൈന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യാല്‍ പുരോഗമിക്കുകയാണ്. രണ്ട് എ സി പിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. ഷൈനിന്റെ ഫോണ്‍ അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. മൂന്ന് ഫോണുകളുണ്ടെങ്കിലും ഒരെണ്ണം മാത്രമേ ഹാജരാക്കിയിള്ളൂ.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് നടൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തിയത്. മാദ്ധ്യമങ്ങളോട് നടൻ പ്രതികരിച്ചിരുന്നില്ല. ഡാൻസാഫ് പരിശോധനയ്‌ക്കിടെ എന്തിനാണ് കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതെന്നടക്കം 32 ചോദ്യങ്ങളാണ് പോലീസ് ഷൈനിനോട് ചോദിച്ചതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: