വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റായി വീണ്ടും അധികാരമേറ്റതുമുതൽ ലോകത്തെ ആശങ്കപ്പെടുത്തുന്ന റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി ഡോണൾഡ് ട്രംപ് പരിശ്രമം ആരംഭിച്ചിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ യാഥാർത്ഥ്യത്തിലേക്ക് അടുക്കാത്തതിൽ ട്രംപ് അസ്വസ്ഥനാണെന്ന് റിപ്പോർട്ട്.
ഏറ്റവും ഒടുവിലായി വൈറ്റ് ഹൗസിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ അതാണ് സൂചിപ്പിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതില്‍ റഷ്യക്കും യുക്രൈനും അമേരിക്കൻ പ്രസിഡന്‍റ് അന്ത്യശാസനം നൽകിക്കഴിഞ്ഞെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
സമാധാനത്തിനായുള്ള ശ്രമങ്ങള്‍ നീണ്ടുപോകുന്നതില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അതൃപ്തിയുണ്ടെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഇനിയും നീണ്ടുപോകുകയാണെങ്കില്‍ സമാധാന ചര്‍ച്ചയില്‍ നിന്ന് പിന്മാറാനാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്ന് ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍ റൂബിയോ വ്യക്തമാക്കി. സമാധാന ചര്‍ച്ച കൂടുതല്‍ നീളുന്നത് അംഗീകരിക്കാനാകില്ലെന്നും ഇനിയും കാത്തിരിക്കാനാകില്ലെന്നുമുള്ള നിലപാടിലാണ് ട്രംപെന്നാണ് വ്യക്തമാകുന്നത്.
ഏറ്റവും വേഗത്തിൽ, കൂടിപ്പോയാൽ ആഴ്ചകൾക്കകം തന്നെ റഷ്യയും യുക്രൈനും സമാധാന കരാറിൽ ഒപ്പുവയ്‌ക്കണമെന്നതാണ് ട്രംപ് മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശം. അതല്ലാത്ത പക്ഷം റഷ്യ – യുക്രൈൻ സമാധാന ചർക്കകളിൽ നിന്ന് യു എസ് പിന്മാറുമെന്ന നിലപാടിലാണ് ട്രംപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: