ആലപ്പുഴ: മേല്‍ശാന്തി അവധിയായതിനാല്‍ വിഷുത്തലേന്ന് വൈകിട്ട് ആറു മണിയോടെ ക്ഷേത്രം ഭാരവാഹികള്‍ വിഗ്രഹത്തില്‍ ചാര്‍ത്താന്‍ ഏല്‍പ്പിച്ച ആഭരണങ്ങളുമായാണ് എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ കീഴ്ശാന്തി രാമചന്ദ്രന്‍ പോറ്റി മുങ്ങിയത്. തിരുവാഭരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ കൊല്ലം സ്വദേശി രാമചന്ദ്രന്‍ പോറ്റിയെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്.
കിരീടം ഉള്‍പ്പെടെ 20 പവന്‍ സ്വര്‍ണഭരണങ്ങളാണ് ഇയാള്‍ മോഷ്ടിച്ച് മുങ്ങിയത്. വിശേഷ ദിവസങ്ങളിലാണ് വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തുന്നത്.
ക്ഷേത്രം ഭാരവാഹികള്‍ കൈമാറിയ ആഭരണങ്ങള്‍ പൂജകള്‍ക്ക് ശേഷം രാമചന്ദ്രന്‍ പോറ്റി തിരികെ കൈമാറിയില്ല. പലതവണ ചോദിച്ചപ്പോഴും ഉടന്‍ ഏല്‍പ്പിക്കാമെന്ന് പറഞ്ഞതായി ഭാരവാഹികള്‍ വെളിപ്പെടുത്തി. പിന്നീട് രാമചന്ദ്രന്‍ പോറ്റിയെയും ക്ഷേത്രത്തില്‍ കാണാതാവുകയായിരുന്നു.വിഗ്രഹത്തില്‍ ആഭരണങ്ങളും ഇല്ലായിരുന്നു.
രണ്ട് നെക്ലേസ്, കിരീടം, വലിയ മാല ഉള്‍പ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടമായത്. നാലുമാസം മുന്‍പാണ് കീഴ്ശാന്തിയായി രാമചന്ദ്രന്‍ പോറ്റി ക്ഷേത്രത്തില്‍ എത്തിയത്. മേല്‍ശാന്തി ശങ്കര്‍ റാവു ആണ് ഇയാളെ കൊണ്ടു വന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രം ഭാരവാഹികളുടെ പരാതിയില്‍ അരൂര്‍ പൊലീസാണ് അന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: