ന്യൂദല്‍ഹി: ജസ്റ്റിസ് ബി.ആര്‍. ഗവായ് ഭാരതത്തിന്റെ 52-ാമത് ചീഫ് ജസ്റ്റിസാകും. ഇതു സംബന്ധിച്ച ശിപാര്‍ശ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറി. അടുത്ത മാസം 13നു സഞ്ജീവ് ഖന്ന വിരമിക്കും. 14നാകും ബി.ആര്‍. ഗവായ് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുക. നവംബറില്‍ വിരമിക്കുന്നതിനാല്‍ ആറു മാസമാകും അദ്ദേഹത്തിന്റെ കാലാവധി.
നിരവധി സുപ്രധാന വിധികള്‍ പുറപ്പെടുവിച്ച ബെഞ്ചുകളില്‍ അംഗമായിരുന്നു അദ്ദേഹം. ജമ്മുകശ്മീരിനു പ്രത്യേക പദവി നല്കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏകകണ്ഠമായി ശരിവച്ച അഞ്ചംഗ ബെഞ്ചിലും കേന്ദ്രത്തിന്റെ നോട്ടുനിരോധനം ശരിവച്ച ബെഞ്ചിലും ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയ ബെഞ്ചിലും ഗവായ് അംഗമായിരുന്നു.
മഹാരാഷ്‌ട്ര അമരാവതിയില്‍ 1960 നവംബര്‍ 24നാണ് അദ്ദേഹം ജനിച്ചത്. പഠന ശേഷം 1985ല്‍ അദ്ദേഹം ബാര്‍ കൗണ്‍സില്‍ അംഗമായി. മുന്‍ അഡ്വക്കേറ്റ് ജനറലും മഹാരാഷ്‌ട്ര ഹൈക്കോടതി ജഡ്ജിയുമായിരുന്ന രാജ ഭോണ്‍സാലെയോടൊപ്പം പ്രവര്‍ത്തിച്ചു. 1987-1990ല്‍ ബോംബെ ഹൈക്കോടതിയില്‍ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു. ഭരണഘടനാ നിയമവും ഭരണ നിയമവുമായി ബന്ധപ്പെട്ടവയില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലായിരുന്നു പ്രാക്ടീസ്. 1992 ആഗസ്തില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ അസി. ഗവ. പ്ലീഡറായും അഡീ. പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം നിയമിക്കപ്പെട്ടു. 2000ല്‍ നാഗ്പൂര്‍ ബെഞ്ചിന്റെ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി. 2003ല്‍ ഹൈക്കോടതി അഡി. ജഡ്ജിയായ ഗവായ് 2005ല്‍ സ്ഥിരം ജഡ്ജിയായി. 2019 മെയ് 24നാണ് സുപ്രീംകോടതി ജഡ്ജിയായുള്ള സ്ഥാനക്കയറ്റം. നവംബര്‍ 23ന് 65 വയസാകുന്നതോടെ അദ്ദേഹം വിരമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: