കൊല്‍ക്കത്ത: വഖഫ് ബില്ലിനെതിരേ രാജ്യത്തു വന്‍കലാപം അഴിച്ചുവിടാനൊരുങ്ങി ബംഗ്ലാദേശി ഭീകരര്‍. പ്രതിഷേധത്തിന്റെ മറവില്‍ ബംഗാളിലെ മുര്‍ഷിദാബാദിലുണ്ടായ കലാപത്തിനു പിന്നില്‍ ബംഗ്ലാദേശി ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
ബില്ലിന്റെ പേരില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അക്രമങ്ങളും കലാപങ്ങളും അഴിച്ചുവിടാന്‍ ബംഗ്ലാദേശി ഭീകരര്‍ തയാറെടുത്തിരിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് അറിവുണ്ട്. മുര്‍ഷിദാബാദില്‍ പ്രതിഷേധത്തിനിടെ ബംഗ്ലാദേശികള്‍ നുഴഞ്ഞുകയറി കലാപമുണ്ടാക്കിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തല്‍. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. ഇതു പരിശോധിച്ച ശേഷം മന്ത്രാലയം തുടര്‍ നടപടികള്‍ സ്വീകരിക്കും.
നിരോധിത തീവ്രവാദ സംഘടനകളായ സിമി, പിഎഫ്ഐ എന്നിവയിലെ സജീവ പ്രവര്‍ത്തകര്‍ എസ്ഡിപിഐയുടെ മറവില്‍ വ്യാജ പ്രചാരണം നടത്തി ബംഗാളിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ബംഗാള്‍ പോലീസ് അറിയിച്ചിരുന്നു. അക്രമം രൂക്ഷമായ മേഖലകളില്‍ അര്‍ധ സൈനിക സേനയെ വിന്യസിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ മാള്‍ഡ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഇന്റര്‍നെറ്റ് നിരോധനം നീട്ടി.
ഇതോടൊപ്പം മുര്‍ഷിദാബാദില്‍ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ കുപ്രചാരണങ്ങള്‍ നടത്തുകയും അഭ്യൂഹങ്ങള്‍ പരത്തുകയും ചെയ്ത 1093 അക്കൗണ്ടുകളാണ് പോലീസ് പൂട്ടിച്ചത്. 221 പേരെ അറസ്റ്റ് ചെയ്തു. അക്രമം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പായി ചില സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രകോപനപരവും തെറ്റായതുമായ നിരവധി സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നു പ്രദേശത്തെ ഇന്റര്‍നെറ്റ് സര്‍വീസ് പൂര്‍ണമായും വിച്ഛേദിച്ചു. പ്രതിഷേധ റാലിയില്‍ പങ്കെടുക്കുന്നതിനു സമൂഹ മാധ്യമങ്ങള്‍ വഴി കാമ്പെയിനുകള്‍ നടന്നതായും പോലീസ് പറഞ്ഞു.
ഏപ്രില്‍ 11ന് ആരംഭിച്ച പ്രതിഷേധം തുടക്കത്തില്‍ സമാധാനപരമായിരുന്നെങ്കിലും പിന്നീട് അക്രമാസക്തമായി. പ്രതിഷേധക്കാര്‍ പോലീസിനു നേരേ കല്ലേറിഞ്ഞു. പൊതു സ്വകാര്യസ്വത്തുക്കള്‍ നശിപ്പിച്ചു. അക്രമത്തില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: