വാഷിങ്ടൻ : യുഎസ് – മെക്സിക്കോ അതിർത്തിയിലെ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുത്ത് സൈനിക കേന്ദ്രമാക്കാൻ യുഎസ് നീക്കം. പ്രദേശത്തിന്റെ നിയന്ത്രണം യുഎസ് പ്രതിരോധ വകുപ്പിനായിരിക്കും. മെക്സിക്കോ അതിർത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റം തടയുകയാണ് ലക്ഷ്യമെന്ന് യുഎസ് അധികൃതർ വാർത്താ ഏജൻസിയോട് പറഞ്ഞു.
അമേരിക്കൻ മണ്ണിൽ ആഭ്യന്തര നിയമ നിർവഹണത്തിന് അമേരിക്കൻ സൈന്യത്തെ ഉപയോഗിക്കുന്നതിന് വിലക്കുള്ള ഫെഡറൽ നിയമം മറികടക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമമാണ് ഈ നീക്കം. ഒരു സൈനിക താവളത്തിന്റെ ഭാഗമായ ഭൂമിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണെങ്കിൽ സൈന്യത്തിന് വിലക്ക് മറികടക്കാനാവും. എന്നാൽ ഈ നീക്കം കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ പറഞ്ഞു.
പെന്റഗണിൽ ഈ വിഷയം പരിശോധനയിലാണെന്നും എന്നാൽ നിയമപരമായ പരിശോധന നടക്കുന്നതിനിടയിലും, അതിർത്തിയിൽ കുടിയേറ്റക്കാരെ തടയാൻ സൈന്യത്തെ ഉപയോഗിക്കുക എന്നതാണ് ഭരണകൂടത്തിന്റെ ഉദ്ദേശ്യമെന്നും അധികൃതർ വ്യക്തമാക്കി.
കലിഫോർണിയ, അരിസോന, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 60 അടി വീതിയുള്ള റൂസ്‌വെൽറ്റ് റിസർവേഷൻ ഉൾപ്പെടെയുള്ള ഫെഡറൽ ഭൂമികളുടെ നിയന്ത്രണം ആഭ്യന്തര വകുപ്പിൽ നിന്ന് പ്രതിരോധ വകുപ്പിന് കൈമാറാൻ വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്തിറക്കിയ ഉത്തരവിൽ നിർദേശം നൽകിയിരുന്നു. ഇതിലൂടെ കുടിയേറ്റക്കാരെ തടങ്കലിൽ വയ്‌ക്കാൻ അവിടെ നിലയുറപ്പിക്കുന്ന സൈനികർക്ക് നിയമപരമായ അവകാശം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: