ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീര്‍ഘദൂര ഗ്ലൈഡ് ബോംബ് ‘ ഗൗരവ് ‘ വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആര്‍ഡിഒ) ആണ് ഇതിനു പിന്നിൽ . 1000 കിലോയോളം ഭാരം വരുന്ന ബോംബിന്റെ പരീക്ഷണം ഏപ്രില്‍ എട്ടുമുതല്‍ 10 വരെയാണ് നടന്നത്. വ്യോമസേനയുടെ സുഖോയ്- 30 എം.കെ.ഐ യുദ്ധവിമാനത്തില്‍ നിന്നാണ് ഗൗരവ് ബോംബ് പല ഘട്ടങ്ങളിലായി പരീക്ഷിച്ച് പ്രവര്‍ത്തനം വിലയിരുത്തിയത്.
2023-ലായിരുന്നു ഗൗരവിന്റെ ആദ്യപരീക്ഷണം നടന്നത്. ഇതില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ പരിഷ്‌കരിച്ചും മാറ്റങ്ങള്‍ വരുത്തിയുമാണ് ഗൗരവിനെ കരുത്തുറ്റതാക്കിയത്.പരീക്ഷണത്തിന്റെ വിവരങ്ങള്‍ നിരീക്ഷിച്ച് തൃപ്തികരമെന്ന് വിലയിരുത്തിയതോടെ വ്യോമസേനയ്‌ക്ക് വേണ്ടി ഇവയുടെ ഉത്പാദനം ഉടന്‍ ആരംഭിക്കും.പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതികവിദ്യയിലാണ് ബോംബ് വികസിപ്പിച്ചത്. യുദ്ധവിമാനത്തില്‍നിന്ന് വേര്‍പെട്ടാല്‍ ജിപിഎസ് സഹായത്തോടെ ലക്ഷ്യത്തിലേക്ക് ഗതിനിര്‍ണയം നടത്തി എത്തി ആക്രമണം നടത്തും
100 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യത്തിലേക്ക് കൃത്യമായി ആക്രമണം നടത്താന്‍ ശേഷിയുള്ള ഗ്ലൈഡ് ബോംബാണ് ഗൗരവ്. തന്ത്രപ്രധാനമായ ലക്ഷ്യങ്ങള്‍ സുരക്ഷിതമായ ദൂരത്തില്‍ ആക്രമിക്കാന്‍ ഗൗരവ് ബോംബ് വ്യോമസേനയെ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: