ന്യൂദല്‍ഹി : ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി 18 ദിവസത്തേക്കാണ് തഹാവൂര്‍ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ദല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ഉത്തരവിട്ടത്.
എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി ചന്ദര്‍ജിത് സിങ്ങ് ആണ് എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. തഹാവൂര്‍ റാണയുമായി ബന്ധപ്പെട്ട ഇ-മെയിലുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് എന്‍ഐഎ ആവശ്യപ്പെടുകയായിരുന്നു.
മുംബൈ ഭീകരാക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം യുഎസ് ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുമ്പ് റാണയുമായി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതായി എന്‍ഐഎ വാദിച്ചു. ഹെഡ്‌ലി തന്റെ വസ്തുവകകളെയും സ്വത്തുക്കളെയും കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവെച്ച് റാണയ്‌ക്ക് ഒരു ഇ-മെയില്‍ അയച്ചിരുന്നു.
ഗൂഢാലോചനയില്‍ ഇല്യാസ് കശ്മീരിയ്‌ക്കും അബ്ദുര്‍ റഹ്മാനും പങ്കുണ്ടെന്നും റാണയെ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി അറിയിച്ചതായും എന്‍ഐഎ കോടതിയെ അറിയിച്ചു. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണെയെ അമേരിക്കയില്‍ നിന്നും കഴിഞ്ഞദിവസം ഉച്ചയ്‌ക്ക് 2. 50 ഓടെയാണ് ദല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ചത്. പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇന്ത്യൻ സർക്കാർ വർഷങ്ങളായി ഇയാളെ വിചാരണയ്‌ക്ക് കിട്ടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് യുഎസ് സുപ്രീം കോടതിയുടെ സമീപകാല വിധി ഇയാളെ ഇന്ത്യയിലേക്ക് മാറ്റുന്നതിന് വഴിയൊരുക്കി. പാക് വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ റാണയെ ലോജ് ഏഞ്ചല്‍സില്‍ നിന്നാണ് കേന്ദ്രഏജന്‍സികള്‍ ഏറ്റെടുത്ത് ഇന്ത്യയിലെത്തിച്ചത്. യുഎസ് ഫെഡറല്‍ ബ്യൂറോ പ്രിസണില്‍ കഴിഞ്ഞ റാണയെ മോദി-ട്രംപ് ചര്‍ച്ചകളെ തുടര്‍ന്നാണ് ഇന്ത്യയ്‌ക്ക് വിട്ടു നല്‍കിയത്.
2008-ലെ മുംബൈ ഭീകരാക്രമണത്തിലെ ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിലെ ഒരു സുപ്രധാന ചുവടുവയ്‌പ്പാണ് റാണയുടെ നാടുകടത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: