രാജ്യത്തെ ഫെഡറല്‍ സംവിധാനം നിഷ്‌കര്‍ഷിക്കുന്നതും ഭരണഘടനയുടെ ഏഴാം പട്ടിക അനുസരിച്ചു സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തവുമായ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളില്‍ ഒന്നാണ് ക്രമസമാധാനവും പോലീസിങ്ങും. ഏതൊരു സര്‍ക്കാരും പ്രാഥമികമായി വിലയിരുത്തപ്പെടുന്നത് അവര്‍ പ്രതിനിധാനം ചെയുന്ന രാഷ്‌ട്രീയത്തെ മാത്രം ആശ്രയിച്ചല്ല. നാടിന്റെ വികസനവും പുരോഗതിയും ഉറപ്പു വരുത്താന്‍ സാധിക്കുന്നുണ്ടോയെന്നത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനായി പ്രാഥമികമായി ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കാനും അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു തടസം സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളെ നിഷ്‌ക്രിയമാക്കാനും സാധിക്കണം. വ്യത്യസ്ത രാഷ്‌ട്രീയ അഭിപ്രായങ്ങളും കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന സാഹചര്യങ്ങളും കാരണം പലപ്പോഴും ഈ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയാറില്ല. ഇത്തരം പ്രതിസന്ധികള്‍ മുന്നില്‍ കണ്ടാണ് ഭരണഘടനാ ശില്‍പികള്‍ മേല്‍ സൂചിപ്പിച്ച ഏഴാം പട്ടികയുടെ യൂണിയന്‍ ലിസ്റ്റിലും അനുച്ഛേദം 355 അനുസരിച്ചു രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പു വരുത്തുന്നതിനുമായി കേന്ദ്ര സര്‍ക്കാരില്‍ സായുധ സേനകളെ വിന്യസിക്കാനുള്ള പ്രത്യേക അധികാരം നല്‍കിയിരിക്കുന്നത്. ഇപ്രകാരം കേന്ദ്ര സര്‍ക്കാരുകളുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏതൊരു സായുധ സേനയെയും മറ്റു സേനകളെയും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിന്യസിക്കാന്‍ സാധിക്കും.
2023-2024 കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഭാരതം നിലവില്‍ നേരിടുന്ന ആഭ്യന്തര വെല്ലുവിളികളെ നാലായി തരം തിരിച്ചിരിക്കുന്നു. 1. ഉള്‍നാടന്‍ പ്രദേശങ്ങളിലുള്ള തീവ്രവാദം. 2. ഇടതുപക്ഷ തീവ്രവാദം. 3. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍. 4 ജമ്മു-കശ്മീരിലെ അതിര്‍ത്തി കടന്നു വരുന്ന തീവ്രവാദം. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്ക് ഭീഷണിയായ ഈ നാല് ബിന്ദുക്കള്‍ കേന്ദ്രികരിച്ചാണ് കഴിഞ്ഞ പത്തു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 11 വര്‍ഷമായി നരേന്ദ്ര മോദിസര്‍ക്കാരിന്റെ നേതൃത്വത്തിലും ആഭ്യന്തരമന്ത്രി അമിത് ഷായുടെ മേല്‍നോട്ടത്തിലും നടന്നു വരുന്ന “zero tolerance to terrorism and Extremism” എന്ന നയം വിജയത്തോടടുക്കുകയാണ്. സംസ്ഥാന പോലീസ് സംവിധാനങ്ങള്‍ക്ക് പ്രത്യേക പരിശീലനങ്ങളും ദേശിയ അന്വേഷണ ഏജന്‍സികളുമായി (എന്‍ഐഎ- ഐബി) സഹകരിച്ചുകൊണ്ടു നാറ്റ്-ഗ്രിഡ്, സിഎഫ്ടി (Combating the Financing of Terrori sm) സെല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ആഭ്യന്തര തീവ്രവാദ സംഘടനകള്‍ക്ക് താഴിടാന്‍ സര്‍ക്കാരിന് സാധിച്ചു. 1967ലെ യുഎപിഎ നിയമത്തിന്റെ ഒന്നും രണ്ടും പട്ടികകളിലായി 45 തീവ്രവാദ സംഘടനകളെയും 57 വ്യക്തികളെയും തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സിപിഐഎം (മാവോയിസ്റ്റ്), ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ്, ലഷ്‌കര്‍ ഇ തൊയ്ബ ,ജെയ്ഷെ മുഹമ്മദ്, സിമി, യുഎല്‍എഫ്എ(അസം), പോപ്പുലര്‍ ഫ്രന്‍ഡ് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകള്‍ ഇവയില്‍പ്പെടും.
അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങളെയും അതിന്റെ സാമ്പത്തിക സ്രോതസ് തടയുന്നതിനായി ഭാരതം ജി 7 രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള എഫ്എടിഎഫും അതിന്റെ പശ്ചിമേഷ്യ-യുറേഷ്യ ഗ്രൂപ്പുകളുമായി സഹകരിച്ചുകൊണ്ട് ഭീകരതക്ക് സഹായം നല്‍കുന്ന സംഘടനകള്‍ക്കെതിരെയുള്ള പോരാട്ടം ഊര്‍ജ്ജിതമാക്കിയിരിക്കുന്നു. സുരക്ഷാ സഹകരണം, മയക്കുമരുന്ന് കടത്ത്, ഉഭയകക്ഷി പരസ്പര നിയമ സഹായ കരാറുകള്‍ (എംഎല്‍എടി) എന്നിവയുമായി ബന്ധപ്പെട്ട കരാറുകള്‍/ ഉടമ്പടികളുടെ അന്തിമരൂപം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ഏകോപനം ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഡിവിഷന്‍ കേന്ദ്രികരിച്ചാണ് നടത്തിവരുന്നത്. സാര്‍ക്ക് , ബിംസ്റ്റെക്, ആസിയാന്‍ , ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കേന്ദ്രബിന്ദു കൂടിയാണിത്. അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ബഹ്‌റൈന്‍, ഭൂട്ടാന്‍, കംബോഡിയ, ചൈന, ഈജിപ്ത്, ഫ്രാന്‍സ്, ഇന്തോനേഷ്യ, ഇറാന്‍, ഇസ്രായേല്‍, ഇറ്റലി എന്നിവയുമായി സുരക്ഷാ സഹകരണം, മയക്കുമരുന്ന്, മറ്റ് അനുബന്ധ മേഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട 44 ഉഭയകക്ഷി കരാറുകളില്‍ ഭാരതം ഒപ്പുവച്ചു.
ഭാരതം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ഇടതുപക്ഷ മാവോയിസ്റ്റ് തീവ്രവാദ സംഘടനകളുടെ ഭീഷണി. മുന്‍കാലങ്ങളില്‍ ഗ്രാമങ്ങള്‍ കേന്ദ്രികരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനമെങ്കില്‍ ഇപ്പോള്‍ നഗരങ്ങള്‍ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നക്‌സലുകളുടെ സംഖ്യ ദിനംപ്രതി വര്‍ധിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, 2014 ല്‍ 1,091 ആയിരുന്ന അക്രമ സംഭവങ്ങള്‍ 2024 ആകുമ്പോള്‍ 374 ആയി (65.7 ശതമാനം) കുറഞ്ഞിരിക്കുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണവും കുറഞ്ഞു. 2014 ല്‍ 310 പേര്‍ ആക്രമണത്തില്‍ മരിച്ചുവെങ്കില്‍ 2024 ആകുമ്പോള്‍ ഇത് 150 ആയി കുറഞ്ഞു. നക്‌സല്‍ ഭീഷണി ബാധിച്ച ജില്ലകളുടെ എണ്ണം 2018 ഏപ്രിലോടെ 126 ല്‍ നിന്ന് 90 ആയും 2024 ഏപ്രിലോടെ 38 ആയും കുറഞ്ഞിരിക്കുന്നു .
കേന്ദ്ര ആഭ്യന്തര മന്ത്രി ഏപ്രില്‍ ഒന്നാം തിയതി നക്‌സല്‍ മുക്ത ഭാരതത്തിനു ആഹ്വാനം നല്‍കി. 2026 ല്‍ നക്‌സലിസം പൂര്‍ണമായി ഭാരതത്തില്‍ നിന്ന് ഉന്മൂലനം ചെയ്യും എന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് കേവലം 6 സംസ്ഥാനങ്ങളിലേക്കു നക്‌സല്‍ തീവ്രവാദത്തെ ചുരുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചു . 2024 ജനുവരി മുതല്‍ 2025 ഫെബ്രുവരി വരെ വധിക്കപ്പെട്ട നക്‌സലുകളുടെ എണ്ണം 318, കീഴടങ്ങിയവര്‍ 812. ഇതില്‍ 712 പേരും ഛത്തീസ്ഗഡില്‍ നിന്നുമാണ്. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 1324 കി. മീറ്റര്‍ റോഡ് പുതുതായി സൃഷ്ടിക്കുകയും 2343 മൊബൈല്‍ ടവറുകള്‍, 927 ബാങ്കുകള്‍, 4903 പോസ്റ്റ് ഓഫീസുകള്‍, 43 ഐടിഐ ,125 ഏകലവ്യ മോഡല്‍ പള്ളികൂടങ്ങള്‍ കൂടാതെ ഈ മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി മുപ്പതിനായിരം കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.
ഛത്തിസ്ഗഡ് പോലീസിന്റെ നേതൃത്വത്തില്‍ യുവാക്കളെയും മുന്‍കാല നക്‌സലൈറ്റുകളുടെ സഹായത്തോടു കൂടി ആരംഭിച്ച ഡിസ്ട്രിക്ട് റിസേര്‍വ് ഗാര്‍ഡ് (ഡി.ആര്‍.ജി) അഥവാ മണ്ണിന്റെ മക്കള്‍ എന്ന് അറിയപ്പെടുന്ന യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമായി. നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ വര്‍ധിച്ചു വരുന്ന പിന്തുണ സര്‍ക്കാരുകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ‘സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് ‘എന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം പൂര്‍ണമായി വിജയം കാണാന്‍ തീവ്ര ഇടതുപക്ഷ രാജ്യവിരുദ്ധ ശക്തികളുടെ പതനം അനിവാര്യമാണ്. ബസ്തറിലെ ജനങ്ങള്‍ വര്‍ഷങ്ങളായി സ്വപ്‌നം കാണുന്ന സമാധാനത്തിന്റെ നാളുകള്‍ അകലെയല്ല, അത് ഉടന്‍ സഫലമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: