ആലുവ : വൻ രാസ ലഹരി വേട്ട, ടൂറിസ്റ്റ് ബസ് യാത്രക്കാരിൽ നിന്ന് 123 ഗ്രാം എം.ഡി.എം.എ പിടികൂടി. ചൊവ്വര വെളിയത്ത് മിഥുൻ (35) എന്നയാളിൽ നിന്ന് 90 ഗ്രാമും ആലപ്പുഴ പൂന്തോപ്പ് വള്ളിയാട് വീട്ടിൽ ആൽവിൻ ഫ്രാൻസിസ് (19) എന്നയാളിൽ നിന്ന് 33 ഗ്രാം എം.ഡി.എം.എ യുമാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീം പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള രണ്ട് ടൂറിസ്റ്റ് ബസുകളിലായാണ് ഇവർ യാത്ര ചെയ്തിരുന്നത്. ആൽവിന്റെ ഷൂസിനുള്ളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.ദേശീയപാതയിൽ അങ്കമാലിയിൽ വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ആൽബിൻ രാസ ലഹരിയുമായി പിടിയിലായത്.
മിഥുൻ ഷോൾഡർ ബാഗിലാണ് രാസ ലഹരി സൂക്ഷിച്ചിരുന്നത്. ദേശീയപാതയിൽ അത്താണിയിൽ വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മിഥുൻ പിടിയിലായത്. സ്ഥിരമായി മയക്കുമരുന്ന് കടത്തുന്നവരാണ് ഇവരെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന വ്യാപിപ്പിച്ചു. പിടികൂടിയ എം ഡി എം എയ്‌ക്ക് ലക്ഷങ്ങൾ വില വരും.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡി.വൈഎസ്പി മാരായ ജെ.ഉമേഷ് കുമാർ, ടി.ആർ.രാജേഷ്, ഇൻസ്പെക്ടർമാരായ സാബു ജി മാസ്, എ. രമേഷ്, എന്നിവരാണ് അന്വേഷണസംഘത്തിൽ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: