ആലപ്പുഴ: രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതി തസ്‌ലീമ സുല്‍ത്താനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ. തസ്‌ലീമ ഇടപെട്ട് സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകിയെന്നാണ് വിവരം. ഒരു പ്രമുഖ താരത്തിന് മോഡലിന്റെ ചിത്രം അയച്ചു നല്‍കിയതായി പൊലീസ് കണ്ടെത്തിയതായും സൂചനയുണ്ട്. 25,000 രൂപ നല്‍കണമെന്ന ചാറ്റും ലഭിച്ചു.ലഹരിക്ക് പുറമെ പെൺകുട്ടിയെ എത്തിച്ചു നൽകിയതിനും തെളിവുകൾ ലഭിച്ചു.
പെണ്‍വാണിഭത്തിന് താരത്തിന് ഇടനിലക്കാരിയായി ഇതിന് മുന്‍പും തസ്‌ലിമ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലഹരിക്ക് പുറമെ പെണ്‍കുട്ടിയെ എത്തിച്ചു നല്‍കിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. അതേസമയം തസ്‌ലീമ സുല്‍ത്താനക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കില്ല. കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷമായിരിക്കും കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുക. കഴിഞ്ഞ ബുധനാഴ്ചയാണ് തസ്‍ലീമയെ പിടികൂടുന്നത്.
വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്താണ് പ്രതികള്‍ വിതരണം ചെയ്തത്. മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് വിൽപന നടത്താനാണ് തസ്‍ലീമ ആലപ്പുഴയിൽ എത്തിയത്. തായ്‌ലൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന. ഓമനപ്പുഴയിലുള്ള റിസോര്‍ട്ട് കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ റെയ്ഡിലാണ് ലഹരി പിടിച്ചെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സിനിമാതാരങ്ങൾക്കാണ് ലഹരി കൈമാറിയതെന്ന് തസ്‍ലീമ മൊഴി നൽകിയിരുന്നു. സിനിമാതാരങ്ങളുമായുള്ള ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും എക്സൈസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: